താനെ: എട്ടും ഒമ്പതും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്ക് നേരെ ബേക്കറിയുടമയുടേയും മക്കളുടേയും അതിക്രമം. തങ്ങളുടെ കടയില്‍ നിന്നും ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് കുട്ടികളുടെ മുടി മുറിക്കുകയും തുടര്‍ന്ന് അവരെ നഗ്നരാക്കി ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തത്. താനെയിലെ ഉല്ലാസ് നഗര്‍ പട്ടണത്തിലെ പ്രേംനഗറില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ബേക്കറിയുടമയേയും രണ്ട് മക്കളെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ബേക്കറിക്ക് തൊട്ടടുത്ത് തന്നെ താമസിക്കുന്ന കുട്ടികളാണ് ക്രൂരമായ ശിക്ഷക്ക് ഇരകളായത്. സംഭവത്തില്‍ കടയുടമയായ മെഹമൂദ് പഠാന്‍(69), മക്കളായ ഇര്‍ഫാന്‍ (26), സലിം (22) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കടയുടമയുടെ സമ്മതമില്ലാതെ ഒരു പാക്കറ്റ് പലഹാരം എടുത്ത് കഴിച്ചതിനാണ് കുട്ടികളെ ഇയാള്‍ ഈ വിധത്തില്‍ ക്രൂരമായി ശിക്ഷിച്ചത്. മക്കളുടെ സഹായത്തോടെയാണ് ഇയാള്‍ കുട്ടികളെ ശിക്ഷിച്ചത്. തല മുണ്ഡനെ ചെയ്യുകയും വിവസ്ത്രരാക്കി, കഴുത്തില്‍ ചെരുപ്പ് മാലയണിയിച്ച് തെരുവിലൂടെ നടത്തിക്കുകയുമായിരുന്നു.

നാട്ടുകാരില്‍ ചിലര്‍ ഇത് മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയതോ
ടെയാണ് കുട്ടികളുടെ രക്ഷിതാക്കള്‍ വിവരമറിഞ്ഞത്. അയല്‍വാസികളും ബന്ധുക്കളും ഹില്‍ ലൈന്‍ പൊലീസില്‍ പരാതിപ്പെടുകയും അര്‍ധരാത്രിയോടെ കടയുടമയെയും മക്കളെയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐപിസി 355(ക്രിമിനല്‍ ബുദ്ധിയോടെ അപമാനപ്പെടുത്തുക) 500(മാനഹാനി) 323(മനപ്പൂര്‍വ്വം ഉപദ്രവിക്കുക) പോക്സോ എന്നിവയടാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.