പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ മരത്തില്‍ കെട്ടിയിട്ട് അവരുടെ വയറുകീറി ദമ്പതിമാര്‍ കുഞ്ഞിനെ മോഷ്ടിച്ചു. ഗര്‍ഭിണി ദാരുണമായി കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ബ്രസീലിലെ ജോവോ പിനേറോയിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായിരുന്ന മാര ക്രിസ്റ്റിന ഡാ സില്‍വ എന്ന 23-കാരിയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹം ഇന്നലെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തി.

കൊല നടത്തിയ ആഞ്ജലീന റോഡ്രിഗ്സ് എന്ന 40-കാരിയെയും ഭര്‍ത്താവ് റോബര്‍ട്ടോ ഗോമസ് ഡാ സില്‍വയെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വയറുപിളര്‍ന്നെടുത്ത കുഞ്ഞുമായി ആശുപത്രിയിലെത്തിയ ആഞ്ജലീന ഇതു തന്റെ കുഞ്ഞാണെന്ന് അവകാശപ്പെട്ടു. എന്നാല്‍, പ്രസവിച്ചതിന്റെ യാതൊരു ലക്ഷണവുമില്ലാത്തതുകണ്ട ഡോക്ടര്‍മാര്‍ സംശയം തോന്നി വൈദ്യപരിശോധന നിര്‍ദേശിച്ചെങ്കിലും അതിന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ ആഞ്ജലീന സംഭവം തുറന്നുപറഞ്ഞു. ഇതോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതും ക്രിസ്റ്റിയാനയുടെ മൃതദേഹം കണ്ടെത്തിയതും. മദ്യം നല്‍കി ക്രിസ്റ്റിയാനോയെ മയക്കിയശേഷമാണ് മരത്തില്‍ കെട്ടിയിട്ട് വയറുപിളര്‍ന്നതെന്ന് ആഞ്ജലീന പറഞ്ഞു. തന്റെ ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് ആഞ്ജലീന പറഞ്ഞെങ്കിലും പൊലീസ് അത് വിശ്വസിച്ചിട്ടില്ല. ഒറ്റയ്ക്ക് ഇത്തരമൊരു കൊലപാതകം ചെയ്യാന്‍ ആഞ്ജലീനയ്ക്കാവില്ലെന്നാണ് പൊലീസ് കരുതുന്നത്.

ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ക്രിസ്റ്റിയാനയുടെ വയറ്റില്‍ പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിനെ സ്വന്തമാക്കണമെന്ന് കരുതിയിരുന്നതായും ആഞ്ജലീന പറഞ്ഞു. പാറ്റോസ് ഡീ മീഞ്ഞാസിലെ സാവോ ലൂക്കാസ് ആശുപത്രിയിലാണ് ആഞ്ജലിന കുഞ്ഞിനെയും കൊണ്ടുചെന്നത്. കുഞ്ഞിന്റെ തലയില്‍ ഒരു മുറിവുമുണ്ടായിരുന്നു. വയറുകീറുന്നതിനിടെ പറ്റിയതാവാം ഈ മുറിവെന്നാണ് കരുതുന്നത്.