കൊച്ചി: ആലുവ സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന സമയത്ത് നടന്‍ ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതരമായ ചട്ടലംഘനമുണ്ടായെന്ന് റിപ്പോര്‍ട്ട്. അപേക്ഷ പോലും നല്‍കാതെയാണ് പലരും ജയിലില്‍ കടന്ന ദിലീപിനെ കണ്ടത്. സിദ്ദിഖ് നടത്തിയ സന്ദര്‍ശനം ഇത്തരത്തില്‍ അനുവാദമില്ലാതെയായിരുന്നുവെന്ന് ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നാണ് സന്ദര്‍ശക രേഖകള്‍ പറയുന്നത്. ഒരു ദിവസം 13 പേരെ വരെ സന്ദര്‍ശനത്തിനായി അനുവദിച്ചു. ഗണേഷ് കുമാര്‍ കേസിന്റെ കാര്യം സംസാരിക്കാനാണ് ജയിലില്‍ എത്തിയത്. എന്നാല്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ഓണക്കോടി നല്‍കാന്‍ അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേസ് അട്ടിമറിക്കാനാണ് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ നിരന്തരം ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ദിലീപിനൊപ്പം നില്‍ക്കണമെന്ന് ഗണേഷ് കുമാര്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് വിവാദമായിരുന്നു.