ബ്രസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി പുതിയ പഠനം. രാജ്യത്ത് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സ തേടുന്ന 5000ത്തിലധികം സ്ത്രീകളെ കീമോ തെറാപ്പിയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. യുകെയിലെ ആരോഗ്യ രംഗവും ചാരിറ്റികളും പുതിയ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ചികിത്സാരംഗത്ത് ഇത് സമഗ്രമായ മാറ്റത്തിന് കാരണമാകുമെന്നാണ് സൂചന. ജെനറ്റിക് ടെസ്റ്റ് വഴി ചികിത്സാരീതിയെ നിര്‍ണയിക്കാന്‍ കഴിയുമെന്നാണ് പുതിയ ഗവേഷണം തെളിയിച്ചിരിക്കുന്നത്. ഇത് വഴി കൃത്യമായി ചികിത്സ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും.

സമീപകാലത്ത് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മിക്കവര്‍ക്കും കീമോ തെറാപ്പിയോ അനുബന്ധ ചികിത്സകളോ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പുതിയ പഠനത്തില്‍ മിക്ക രോഗികളും അനാവിശ്യമായി കീമോ തെറാപ്പിക്ക് വിധേയമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജെനറ്റിക് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്തിയ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ വൈകാതെ തന്നെ രോഗികള്‍ക്ക് ലഭ്യമായി തുടങ്ങും.

ബ്രസ്റ്റ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് ലണ്ടനിലെ റോയല്‍ മഡിസണ്‍ ആശുപത്രി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അലിസറ്റെയര്‍ റിംഗ് വ്യക്തമാക്കി. കീമോ തെറാപ്പി നിര്‍ദേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്‍.എച്ച്.എസ് ചികിത്സ തേടുന്ന രോഗികള്‍ക്ക് പുതിയ ഗവേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സായിയിരിക്കും ഇനി ലഭിക്കുക.

കീമോ തെറാപ്പിയുടെ പാര്‍ശ്യഫലങ്ങള്‍ പല രോഗികളെയും മാനസികമായി തളര്‍ത്തുന്നതാണ്. മുടി ഇല്ലാതാകുന്നത് മുതല്‍ പല കാര്യങ്ങളും രോഗികളെ തളര്‍ത്തുന്നു. ഇതിന്റെ അളവ് കുറയ്ക്കാനും പുതിയ പഠനം സഹായിക്കും. ആയിരക്കണക്കിന് രോഗികളായി സ്ത്രീകള്‍ക്ക് ജീവിതത്തെ മാറിമറിയുന്നതായിരിക്കും പുതിയ ചികിത്സാരീതിയെന്ന് ബ്രസ്റ്റ് ക്യാന്‍സര്‍ കെയറിലെ റാച്ചെല്‍ റാസണ്‍ പറഞ്ഞു. പലരും കീമോ തെറാപ്പിക്ക് വിധേയമാകുന്നത് ഡോക്ടര്‍മാരുടെ കൃത്യമായി രോഗ നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ അല്ല. പുതിയ ടെസ്റ്റ് വരുന്നതോടെ ഈ പിഴവ് നികത്തപ്പെടും.