അന്‍പത് ജീവനെടുത്ത വെടിയൊച്ചകളുടെ മുഴക്കം ഇനിയും മാഞ്ഞിട്ടില്ല. മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ബ്രൻഡൻ ടറന്റോ എന്ന അക്രമി തനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ബ്രന്‍ഡന്‍ ഭീകരാക്രമണം എന്നാണ് ന്യുസീലാന്‍റ് സുരക്ഷ വൃത്തങ്ങള്‍ പറയുന്നത്. മുസ്ലീം പള്ളിയില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ 87 പേജുള്ള ഒരു കുറിപ്പ് ഇയാള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് മിനുട്ടുകള്‍ മാത്രം മുമ്പ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആ‍ർഡേൻ ഈ പ്രസ്താവന ഇ–മെയിലിൽ അയച്ചിരുന്നു.

കോടതിയില്‍ ഹാജറാക്കിയപ്പോള്‍ ‘വൈറ്റ് മാന്‍ പവര്‍’ ആംഗ്യം കാണിക്കുന്ന ഭീകരന്‍ ബ്രെന്‍ഡന്‍ ടറന്റോ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വെളുത്തവര്‍ഗക്കാര്‍ ഒരു വംശമാണെന്നും അവര്‍ ലോകത്ത് ഏത് വര്‍ഗത്തേക്കാള്‍ ഉന്നതരാണ് എന്ന് വിശ്വസിക്കുന്നവരിൽ പെട്ടവരാണ് ടറന്റോ. കടുത്ത മുസ്‍‍ലിം വിരുദ്ധതയും കറുത്തവർക്കും ഏഷ്യൻ വംശജർക്കുമെതിരെ വെറുപ്പും സൂക്ഷിക്കുന്നവരാണിവർ. ഇവരുടെ അടയാളമായ ചിഹ്നമാണ് ടറന്റോ കോടതിമുറിയിൽ കാണിച്ചത്.

”ഇത് ഗോത്രങ്ങളെ പുനസ്ഥാപിക്കലാണ്. ഇത് സംസ്‌കാരത്തെ പുനസ്ഥാപിക്കലാണ്. ഇത് വംശത്തെ പുനസ്ഥാപിക്കലാണ്. ഇത് വെളുത്തവര്‍ഗക്കാരെ വംശഹത്യ ചെയ്യലാണ്”, ടറന്റോ തയ്യാറാക്കിയ മാനിഫെസ്റ്റോയില്‍ പറയുന്നു.