യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രെക്‌സിറ്റ് രജിസട്രേഷന്‍ നടത്താനുള്ള മൊബൈല്‍ ആപ്പ് ഐഫോണുകളില്‍ ലഭ്യമാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത് ഐഫോണുകളാണ്. ബയോമെട്രിക് പാസ്‌പോര്‍ട്ടുകളിലെ ചിപ്പുകള്‍ റീഡ് ചെയ്യാനുള്ള സൗകര്യം ഐഫോണുകളില്‍ ലഭ്യമല്ലാത്തത് കാരണമാണ് ആപ്പ് ഉപയോഗിക്കാന്‍ കഴിയാത്തതെന്ന് ഹോം സെക്രട്ടറി ആംബര്‍ റുഡ് വിശദീകരിച്ചു. പ്രസ്തുത ആപ്പ് യൂസര്‍ ഫ്രണ്ട്‌ലി ആയിരിക്കുമെന്നും ഏതൊരാള്‍ക്കും ഉപയോഗിക്കാന്‍ ഉതകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐഫോണുകളില്‍ ആപ്പ് ലഭ്യമല്ലെന്ന കാര്യം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ഇയു പൗരന്മാര്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ കടം വാങ്ങി ഉപയോഗിക്കേണ്ടി വരുമെന്നും ലിബറല്‍ ഡമോക്രാറ്റ് എംഇപി കാതറീന്‍ ബിയറര്‍ പറഞ്ഞു.

എംഇപിമാര്‍ ഹോം ഓഫീസ് ഉദ്യോഗസ്ഥരുമായി ബ്രസല്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് ആപ്പിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള മൊബൈല്‍ ബ്രാന്റുകളിലൊന്നാണ് ആപ്പിളിന്റേത്. കൗമാരക്കാരായ ആളുകള്‍ക്കിടയിലും അല്ലാത്തവര്‍ക്കിടയിലും വലിയ ഡിമാന്റുള്ള ഐഫോണുകള്‍ തന്നെയാണ് മിക്കവരും ഉപയോഗിക്കുന്നത്. ഐഫോണില്‍ ആപ്പ് ലഭ്യമല്ലാതാവുന്നതോടെ മറ്റുള്ളവരുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ കടം വാങ്ങി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ട അവസ്ഥയുണ്ടാകും. അതേസമയം ഓണ്‍ലൈന്‍ മാര്‍ഗം രജിസ്റ്റര്‍ ചെയ്യാന്‍ അസൗകര്യവും ബുദ്ധിമുട്ടും നേരിടുന്നവര്‍ക്കായി മറ്റു മാര്‍ഗങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

ആന്‍ഡ്രോയിഡ് ഫോണുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് നോണ്‍-ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന പുതിയ പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ അതോറിറ്റിയോടുള്ള ഇയു രാഷ്ട്രീയ നേതാക്കളുടെയും പൗരന്മാരുടെയും അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഹോം ഓഫീസില്‍ നിന്നും കരീബീയന്‍ നാടുകളില്‍ നിന്ന് എത്തിയവരുടെ ലാന്‍ഡിംഗ് രേഖകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതോടൊപ്പം ഇയു പൗരന്മാരുടെ രേഖകളും കാണാതായതായിട്ടാണ് റിപ്പോര്‍ട്ട്. യുറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രെക്‌സിറ്റിന് ശേഷം രാജ്യത്ത് തുടരാനുള്ള നടപടി ക്രമങ്ങളില്‍ ഇളവു വരുത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് യുകെ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.