ലണ്ടന്‍: ബ്രെക്‌സിറ്റില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ യു.കെയ്ക്ക് ഒരു വര്‍ഷത്തെ കാലതാമസം അനുവദിച്ച് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടുസ്‌ക്. നിലവിലെ ധാരണപ്രകാരം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ 12 നു തുടങ്ങിവയ്ക്കണം. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വിഷയത്തില്‍ നിലപാടറിയിച്ച സ്ഥിതിക്ക് തെരേസ മേയ്ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമയം ലഭിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ബ്രെക്‌സിറ്റില്‍ തെരേസ മേയ് നയങ്ങള്‍ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ വിമതനീക്കങ്ങള്‍ ശക്തമായാല്‍ കാര്യങ്ങള്‍ ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങും. ഒരു പൊതുതെരഞ്ഞെടുപ്പിന് തന്നെ രാജ്യം സാക്ഷിയാകുമെന്നാണ് നിരീക്ഷകരുടെ മുന്നറിയിപ്പ്.

വര്‍ഷം വരെ നീട്ടാനുള്ള സന്നദ്ധത വ്യക്തമാക്കി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌ക് നിര്‍ദേശം മുന്നോട്ടുവച്ചതും ശ്രദ്ധേയമായിരിക്കുകയാണ്. ഹ്രസ്വകാലത്തേക്കല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമയം നീട്ടലാണ് ഇയു നേതൃത്വത്തിനു താല്‍പര്യമെന്നു വ്യക്തമാക്കിക്കൊണ്ടാണു ടുസ്‌കിന്റെ വാഗ്ദാനം. ഇടയ്ക്കിടയ്ക്ക് അഭ്യര്‍ഥനയുമായി എത്താതെ അതിനോടകം ബ്രിട്ടന്‍ എല്ലാ ബ്രെക്‌സിറ്റ് പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന താല്‍പര്യത്തിലാണിത്. തെരേസ മേ എന്നു കരാര്‍ പാസാക്കിയെടുക്കുന്നോ അന്ന് കാലപരിധി അവസാനിപ്പിച്ച് ഉടനടി ബ്രെക്‌സിറ്റ് നടപടികളിലേക്കു കടക്കുംവിധമുള്ള ഉദാര സമീപനവുമാണിത്. ടുസ്‌കിന്റെ നിര്‍ദേശം പക്ഷേ, ചില ഇയു നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ സുപ്രധാന ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് കാലതാമസം അനുവദിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത് വന്നിരിക്കുന്നത്. പാര്‍ലമെന്റില്‍ പലവട്ടം പരാജയപ്പെട്ട ബ്രെക്‌സിറ്റ് കരാറില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത വാശിയോടെ തെരേസ മേ മുന്നോട്ട് പോയാല്‍ വിമത നീക്കങ്ങളും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും യു.കെ സാക്ഷിയാകും. അതല്ല കൃത്യമായ മാറ്റങ്ങളോടെ ബ്രെക്‌സിറ്റ് നയരേഖ പുനര്‍പരിശോധിച്ചാല്‍ മേയ്ക്ക് കൂടുതല്‍ സാധ്യതകളുണ്ടാകും. ഡീല്‍ പാര്‍ലമെന്റില്‍ പാസായാല്‍ രാജിവെക്കാമെന്ന് മേയ് നേരത്തെ വ്യക്തമാക്കിയിരുന്നു.