ലണ്ടന്‍: ഹാര്‍ഡ് ബ്രെക്‌സിറ്റിനുള്ള പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് എംപിമാര്‍. ക്വീന്‍സ് സ്പീച്ചിനു ശേഷം പാര്‍ലമെന്‍ിലാണ് എംപിമാര്‍ ഇക്കാര്യം അറിയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരും ഇക്കാര്യം ഉന്നയിച്ചു. ഹാര്‍ഡ് ബ്രെക്‌സിറ്റിനുള്ള പദ്ധതികളുണ്ടെങ്കില്‍ അത് ഏത് വിധേനയും എതിര്‍ക്കുമെന്ന് എംപിമാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ ന്യൂനപക്ഷമായ സാഹചര്യത്തിലാണ് എതിര്‍പ്പിന് ശക്തി കൂടിയത്. ഹാര്‍ഡ് ബ്രെക്‌സിറ്റ് രാജ്യത്തിന് ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍.

ക്യാബിനറ്റിനുള്ളില്‍ പോലും തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതികള്‍ക്കെതിരെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. തൊഴിലുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ബ്രെക്‌സിറ്റ് എന്ന ആശയമാണ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് മുന്നോട്ടു വെക്കുന്നത്. കുടിയേറ്റത്തില്‍ ഊന്നിയുള്ള ബ്രെക്‌സിറ്റ് എന്ന മേയുടെ ആശയത്തിന് നേര്‍ വിപരീതമാണ് ഇത്. ഹാര്‍ഡ് ബ്രെക്‌സിറ്റിനെതിരെ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പിനു ശേഷം അശക്തയായ തെരേസ മേയുടെ നിലപാടുകള്‍ക്കെതിരെ കൂടുതല്‍ ശബ്ദങ്ങള്‍ ഉയരുന്ന കാഴ്ചയാണ് പാര്‍ലമെന്റ് ദര്‍ശിച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഡിയുപിയുമായി ധാരണയിലെത്താന്‍ ഇതുവരെ സാധിക്കാത്തത് സര്‍ക്കാര്‍ രൂപീകരണം വൈകിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ക്വീന്‍സ് സ്പീച്ച് നടന്നത്.