ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ അഭഅഭ്യര്‍ത്ഥിച്ച് തെരേസ മേയ്. 317 എംപിമാര്‍ക്ക് എഴുതിയ കത്തിലാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥന നടത്തിയത്. താന്‍ മുന്നോട്ടുവെച്ച കരാറിന് പിന്തുണ നല്‍കണമെന്നും അതിനായി എംപിമാരുടെ ഐക്യമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പിന്തുണയുണ്ടായില്ലെങ്കില്‍ ചരിത്രം നമുക്കെതിരായി വിധിയെഴുതുമെന്നും അവര്‍ പറഞ്ഞു. ഐറിഷ് അതിര്‍ത്തിയില്‍ കസ്റ്റംസ് പരിശോധനകള്‍ തിരികെ കൊണ്ടുവന്ന് ബാക്ക്‌സ്‌റ്റോപ്പ് നടപ്പാക്കാനുള്ള പദ്ധതി നടപ്പാക്കാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ചയും തുടരും. നിലവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന കരാര്‍ പുനരവലോകനം ചെയ്യാതെ തന്നെ എംപിമാരുടെ ആശങ്കകള്‍ പരിഹരിക്കാനാകുമോ എന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലുള്ള വിഷയമെന്ന് കള്‍ച്ചര്‍ സെക്രട്ടറി ജെറമി റൈറ്റ് സൂചിപ്പിച്ചു. അതേസമയം ഇക്കാര്യത്തില്‍ ടോറികള്‍ക്കിടയില്‍ ഐക്യത്തിന് സാധ്യതയില്ലെന്ന് പ്രതികരിച്ച ലേബര്‍ സര്‍വകക്ഷി ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്തു.

മാര്‍ച്ച് 29നാണ് ഔദ്യോഗികമായി ബ്രെക്‌സിറ്റ് നടപ്പാകുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം യൂറോപ്യന്‍ യൂണിയനുമായി എത്തിച്ചേര്‍ന്ന ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ ഭൂരിപക്ഷം എംപിമാരുടെയും അംഗീകാരം നേടാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടുമില്ല. ഇതേത്തുടര്‍ന്ന് എംപിമാര്‍ ഉടക്കി നില്‍ക്കുന്ന ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് വിഷയത്തില്‍ ഇളവുകള്‍ക്കായി മേയ് ശ്രമിച്ചു വരികയാണ്. ഈയാഴ്ചയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കറുമായി കൂടിക്കാഴ്ചയ്ക്ക് താന്‍ ബ്രസല്‍സിലേക്ക് പോകുമെന്ന് മേയ് കത്തില്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളുടെ നേതാക്കളുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും അവര്‍ വ്യക്തമാക്കുന്നു. ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എംപിമാരും കടുത്ത അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. ഇത് ദീര്‍ഘകാലത്തേക്ക് യുകെ നിയമങ്ങളുടെ പിടിയില്‍ ബ്രിട്ടനെ നിലനിര്‍ത്തുമെന്നാണ് എംപിമാര്‍ ആശങ്കപ്പെടുന്നത്.

ഉടമ്പടിയില്‍ മാറ്റങ്ങള്‍ക്കായി മേയ് കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം അതിനോട് മുഖംതിരിച്ചു നില്‍ക്കുകയാണ്. വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് നേതാക്കള്‍. അതിനിടെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ സമയം മെനക്കെടുത്തലാണെന്ന് മുന്‍ ബ്രെക്‌സിറ്റ് മിനിസ്റ്റര്‍ സ്റ്റീവ് ബേക്കര്‍ പറഞ്ഞതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രെക്‌സിറ്റ് അനുകൂലികളുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയിലെ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം പുറത്താകുകയായിരുന്നു. എന്നാല്‍ കരാറിന്റെ കാര്യത്തില്‍ ഇളവുകള്‍ക്ക് മറ്റനേകം വഴികളുണ്ടെന്ന സൂചനയാണ് കള്‍ച്ചര്‍ സെക്രട്ടറി നല്‍കുന്നത്.