സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടീഷ് പാർലമെന്റ് കൂടി ബ്രെക്സിറ്റ് ബില്ല് പാസാക്കിയതോടെ ഒട്ടുമിക്ക കടമ്പകളും പിന്നിട്ടതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇനി രാജകുടുംബത്തിന്റെ അനുവാദം കൂടി മാത്രമാണ് വേണ്ടത്. ജനുവരി 31 ആണ് ബ്രെക്സിറ്റ് നടപ്പിലാക്കാനുള്ള തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ അധികാരികളുമായി ഉള്ള ചർച്ച വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും, ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യങ്ങളിലെ ആളുകളുടെ അവകാശങ്ങളെ പറ്റിയുള്ള ചർച്ചകളും മറ്റും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

2016 – ൽ ആണ് ആദ്യമായി ബ്രിട്ടനിൽ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന റഫറണ്ടം നടന്നത്. അതിനു ശേഷം നീണ്ട മൂന്നു വർഷങ്ങൾ വേണ്ടി വന്നു ബ്രെക്സിറ്റ് നടപ്പിലാക്കുവാൻ. ജനുവരി മുപ്പത്തിയൊന്നാം തീയതി 11 മണിയോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും. പിന്നീട് പതിനൊന്നു മാസം ഒരു പരിവർത്തന കാലഘട്ടമാണ്. 2021 ജനുവരി മാസം ഒന്നാം തീയതിയോടുകൂടി എല്ലാവിധ ബന്ധങ്ങളും അവസാനിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് പാർലമെന്റ് ഈ ബില്ലിനെ അംഗീകരിച്ചത്. ഇത് കൺസർവേറ്റീവ് പാർട്ടിയുടെ വിജയമായാണ് വിലയിരുത്തുന്നത്, ഒപ്പം ബോറിസ് ജോൺസന്റെയും.