ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാനുള്ള ലേബര്‍ പദ്ധതി യുകെയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തല്‍. ഓരോ പൗരന്റെയും പേരില്‍ രാജ്യത്തിന് പ്രതിവര്‍ഷം 800 പൗണ്ടിന്റെ ബാധ്യതയുണ്ടാകുമെന്ന് ധനകാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ ബന്ധം തുടരുന്നത് യുകെയുടെ ദേശീയ വരുമാനത്തില്‍ 80 ബില്യന്‍ പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് (നീസര്‍) മുന്നറിയിപ്പ് നല്‍കുന്നു. നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും പബ്ലിക് സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടി വരുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് ഉടമ്പടി രൂപീകരിക്കാനായി തെരേസ മേയ് ഗവണ്‍മെന്റും പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകള്‍ തീരുമാനമാകാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ വിഷയം ഉയര്‍ന്നു വരുന്നത്. ബ്രെക്‌സിറ്റിനു ശേഷവും കസ്റ്റംസ് യൂണിയനില്‍ തുടരണമെന്നാണ് ലേബറും നേതാവ് ജെറമി കോര്‍ബിനും വാദിക്കുന്നത്. എന്നാല്‍ ഇക്കാര്യം പരിഗണിക്കുക പോലുമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സമവായമെന്ന നിലയിലാണ് കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന് ലേബര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനുമായി പ്രശ്‌നരഹിതമായ വ്യാപാരം തുടരുന്നതിനായാണ് ലേബര്‍ ഇത് അവതരിപ്പിച്ചത്. ഈ പദ്ധതിയനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനും അയര്‍ലന്‍ഡിനുമിടയിലെ അതിര്‍ത്തിയും തുറന്നു കിടക്കും.

ഈ ഡീല്‍ മറ്റു ലോകരാജ്യങ്ങളുമായുള്ള വ്യാപാരത്തെയും ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ബാധകമാകുമെന്നതിനാലാണ് ഈ തടസം. കസ്റ്റംസ് യൂണിയനില്‍ തുടരുന്നത് നോ ഡീലിനേക്കാള്‍ കുറഞ്ഞ സാമ്പത്തികത്തകര്‍ച്ചയേ സൃഷ്ടിക്കുകയുള്ളുവെന്നും നീസര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ഡീലിലും യുകെയുടെ ജിഡിപിയില്‍ 3.1 ശതമാനത്തിന്റെ ആഘാതം ഏല്‍പ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് നീസര്‍ മുന്നറിയിപ്പ് നല്‍കുന്നു.