പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പത്‌നി ബ്രിഗിറ്റ് മാക്രോണിനെ പ്രഥമ വനിതയാക്കുന്നതിനെതിരെ 2 ലക്ഷത്തോളം പേര്‍ ഒപ്പുവെച്ച പരാതി. നടനും എഴുത്തുകാരനുമായ തിയറി പോള്‍ വാലറ്റ് ആരംഭിച്ച പെറ്റീഷനില്‍ തിങ്കളാഴ്ച രാവിലെ വരെ 2 ലക്ഷത്തോളെ ആളുകള്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഫ്രാന്‍സില്‍ നിലവില്‍ പ്രഥമ വനിത എന്ന പദവിയില്ല. പ്രസിഡന്റിന്റെ പത്‌നി എന്ന നിലയില്‍ ചെലവുകള്‍ പൊതു ഖജനാവില്‍ നിന്ന് തന്നെയാണ് ചെലവഴിക്കപ്പെടുന്നത്.

എന്നാല്‍ ഈ പദവി ഏര്‍പ്പെടുത്തുകയാണെങ്കില്‍ അതിന് പ്രത്യേക ശമ്പളം ഇല്ലെങ്കിലും പ്രത്യേക ഓഫീസും ജീവനക്കാരും ബജറ്റും ആവശ്യമായി വരും. നിങ്ങള്‍ ഒരു രാജ്യത്തിന്റെ ഭരണാധികാരിയാണെങ്കില്‍ നിങ്ങളുടെ ദിനവും രാത്രിയും പൊതു ജീവിതവും സ്വകാര്യ ജീവിതവും രാജ്യത്തിനായി നല്‍കുകയാണെന്ന് മാക്രോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒപ്പം ജീവിക്കുന്ന പങ്കാളിക്കും ഈ പദവിയില്‍ പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഹൗസിംഗ് ബെനഫിറ്റ്, പ്രതിരോധം എന്നിവയിലെ വിഹിതം കുറയ്ക്കാന്‍ മാക്രോണ്‍ എടുത്ത തീരുമാനം ഈ പ്രഖ്യാപനത്തെ വിവാദത്തിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വലിയ ജനപ്രീതിയുണ്ടായിരുന്ന മാക്രോണിന് കഴിഞ്ഞ മാസം അത് വലിയ തോതില്‍ ഇടിയുന്ന അനുഭവവും നേരിടേണ്ടി വന്നു. 1995ല്‍ ജാക്ക് ഷിറാഖിനുണ്ടായതിലും വലിയ തിരിച്ചടിയാണ് മാക്രോണിന് നേരിടേണ്ടി വന്നത്.