ലണ്ടന്‍: 200 പൗണ്ടിനു താഴെ വിലയുള്ള വസ്തുക്കള്‍ കടകളില്‍ നിന്ന് മോഷണം പോയാല്‍ അതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് പോലീസ് നയത്തിനെതിരെ വ്യാപാരികള്‍. ഈ തീരുമാനം മോഷ്ടാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്നും ഷോപ്പ്‌ലിഫ്റ്റിംഗ് പകര്‍ച്ചവ്യാധിയായിത്തീര്‍ന്നിരിക്കുകയാണെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു. 200 പൗണ്ടില്‍ താഴെ വിലയുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നതാണ് പോലീസിന്റെ തീരുമാനം. ഇതുമൂലം മോഷ്ടാക്കള്‍ തങ്ങളെ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന് വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിക്കുന്നു.

ഇത്തരം മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലീസ് കാര്യമായി ശ്രദ്ധിക്കാറില്ല. മോഷ്ടാക്കള്‍ കടകളില്‍ അതിക്രമങ്ങള്‍ നടത്തുകയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒരു ഉദ്യോഗസ്ഥനെ അയക്കുക മാത്രമാണ് ചെയ്യുന്നത്. വാഹനം അമിതവേഗതയില്‍ ഓടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന അതേതോതിലുള്ള ശിക്ഷ മാത്രമാണ് മോഷ്ടാക്കള്‍ക്കും ലഭിക്കുന്നതെന്നാണ് ഉയരുന്ന പരാതി. ഹോം ഓഫീസുമായി വ്യാപാരികള്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ ഈ പരാതികള്‍ ഉന്നയിച്ചതായാണ് വിവരം.

ഷോപ്പ്‌ലിഫ്റ്റിംഗ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ പോലീസിന്റെ ഈ നയത്തെ ചൂഷണം ചെയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുകയാണെന്നും ്‌വ്യാപാരികള്‍ പറയുന്നു. 2014ലെ ആന്റി സോഷ്യല്‍ ബിഹേവിയര്‍, ക്രൈ ആന്‍ഡ് പോലീസിംഗ് ആക്ടിന്റെ ഭാഗമായാണ് 200 പൗണ്ട് എന്ന പരിധി കൊണ്ടുവന്നത്.