ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടിഷ് പാർലമെന്‍റിൽ വച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദപ്രകടനം നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളിൽ ഒന്നാണ് 1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ഏപ്രിൽ 19ന് ജാലിയൻവാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ യോഗം ചേർന്നവർക്കെതിരായണ് വെടിവയ്പ്പ് നടന്നത്. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കുന്നതിനിടെയാണ് ബ്രിട്ടന്‍റെ ഖേദപ്രകടനം.

സ്ത്രീകളും കുട്ടികളും അടക്കം 1800ൽ ഏറെ പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. എന്നാല്‍ 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്.
എന്നാല്‍ കൂട്ടക്കൊലയിൽ ബ്രിട്ടന്‍ നടത്തിയത് പൂര്‍ണമായ ഖേദപ്രകടനം അല്ലെന്നാണ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആരോപിച്ചത്.