ലണ്ടന്‍: അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പ് കൂടിയ ദിവസത്തിന് അടുത്തയാഴ്ച ബ്രിട്ടന്‍ സാക്ഷിയാകുമെന്ന് മെറ്റ് ഓഫീസ്. റഷ്യയില്‍ നിന്നും സൈബീരിയയില്‍ നിന്നുമെത്തുന്ന ശീതക്കാറ്റ് ബ്രിട്ടന്റെ അന്തരീക്ഷത്തെ മൈനസ് 13 വരെയാക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പും മെറ്റ് ഓഫീസ് നല്‍കുന്നുണ്ട്. ലണ്ടനിലും ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലുമായിരിക്കും ഈ തണുത്ത കാലാവസ്ഥ ആദ്യം അനുഭവപ്പെടുക. വാരാന്ത്യത്തില്‍ മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും.

തിങ്കളാഴ്ചയോടെ സൈബീരിയയില്‍ നിന്നുള്ള വായുപ്രവാഹങ്ങള്‍ തണുപ്പ് വീണ്ടും കുറയ്ക്കുമെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു. അടുത്ത കുറച്ചു ദിവസങ്ങളില്‍ മേഘാവൃതമായ ആകാശമായിരിക്കുമെങ്കിലും ചില സമയങ്ങളില്‍ സൂര്യപ്രകാശം ലഭിക്കാനിടയുണ്ട്. പകല്‍ താപനില 6 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. എന്നാല്‍ രാത്രിയില്‍ ശീതകാലാവസ്ഥ തുടരും. ശനിയാഴ്ച രാത്രിയോടെ സതേണ്‍ ഇംഗ്ലണ്ടിലെ താപനില മൈനസ് 6 വരെ താഴും. സ്‌കോട്ട്‌ലന്‍ഡിലും മറ്റും മൈനസ് 10 വരെ താപനില താഴാനിടയുണ്ട്.

ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് എന്ന പേരിലറിയപ്പെടുന്ന സൈബീരിയന്‍ കാറ്റ് തിങ്കളാഴ്ചയോടെ എത്തുന്നതിനാലാണ് ശൈത്യം വര്‍ദ്ധിക്കുന്നത്. 2013 മാര്‍ച്ചാണ് ഏറ്റവും തണുപ്പേറിയ മാര്‍ച്ചായി അറിയപ്പെടുന്നത്. ഈസ്റ്റര്‍ കാറ്റുകളും ഉച്ചമര്‍ദ്ദ മേഖലകളും ചേര്‍ന്ന് അറ്റ്‌ലാന്റിക് വായു പ്രവാഹങ്ങളെ തടയുന്നതാണ് ഇതിന് കാരണം. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -12.9 ഡിഗ്രിയാണ്.