ലണ്ടന്‍: ബ്രിട്ടന്‍ അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയെയാണ് നേരിടുന്നതെന്ന് എംഐ5 ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രൂ പാര്‍ക്കര്‍. ഭീഷണികളില്‍ നാടകീയമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്നും അവ ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് തീവ്രവാദത്തിന്റെ ഭീഷണിയിലാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍, മാഞ്ചസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് ആക്രമണങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

വളരെ പെട്ടെന്ന് ഉടലെടുക്കുന്നതും വിചാരിക്കാന്‍ കഴിയാത്ത വേഗതയില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നതുമാണ് രീതി. പലതലങ്ങളിലുള്ള ഭീഷണിയാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ 34 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഭീകരാക്രമണങ്ങളില്‍ ഇത്രയും തീവ്രത കാണുന്നത്. ഇക്കാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. അവ വളരെ വേഗത്തിലാണ് നമുക്ക് നേരെയുണ്ടാകുന്നത്. തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടാകുന്ന വിധത്തിലാണ് ഇവ നടക്കുന്നതെന്നും പാര്‍ക്കര്‍ പറഞ്ഞു.

യുകെ അടുത്ത കാലത്ത് നേരിട്ട നാല് ഭീകരാക്രമണമങ്ങളും നേരത്തേ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാന്‍ കഴിയാത്തതില്‍ എംഐ 5 ഏറെ പഴി കേട്ടിരുന്നു. ചാരസംഘടനയിലെ അംഗങ്ങളുടെ എണ്ണം 4000ല്‍ നിന്ന് 5000 ആയി വര്‍ദ്ധിപ്പിക്കാനിരിക്കെ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വിശദീകരണം നല്‍കാന്‍ സുരക്ഷാ സ്‌പെഷ്യലിസ്റ്റ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്കിടെ 20ഓളം ഭീകരാക്രമണ ശ്രമങ്ങള്‍ തടയാന്‍ ഏജന്‍സിക്ക് കഴിഞ്ഞതായും പാര്‍ക്കര്‍ അവകാശപ്പെട്ടു. .