ചൈനയെ പ്രകോപിപ്പിക്കാനൊരുങ്ങി ബ്രിട്ടിഷ് റോയല്‍ നാവിക സേന. വിവാദമായ ദക്ഷിണ ചൈനീസ് സമുദ്രാതിര്‍ത്തിയിലൂടെ റോയല്‍ നേവിയുടെ യുദ്ധക്കപ്പല്‍ അടുത്ത മാസം സഞ്ചരിക്കും. വിവാദ സമുദ്രത്തിലൂടെ സഞ്ചരിക്കാന്‍ അവകാശമുണ്ടെന്ന് ബ്രിട്ടീഷ് ഡിഫന്‍സ് സെക്രട്ടറി അറിയിച്ചു. ദക്ഷിണ ചൈനയിലെ വിവാദ സമുദ്ര മേഖലയിലൂടെ റോയല്‍ നേവിയുടെ എച്ച്എംഎസ് സതര്‍ലാന്റ് എന്ന യുദ്ധക്കപ്പല്‍ സഞ്ചരിക്കുമെന്ന് ഒരു ആസ്‌ട്രേലിയന്‍ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ പറഞ്ഞത്.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങളായ തായ്‌വാന്‍, ഫിലിപ്പൈന്‍സ്, മലേഷ്യയ, വിയറ്റ്‌നാം എന്നിവയ്ക്ക് അവകാശമുള്ള സമുദ്രാതിര്‍ത്തിയാണ് ഇപ്പോള്‍ ചൈന കൈയ്യടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷത്തില്‍ 5 ട്രില്ല്യണിലധികം ഡോളറിന്റെ ചരക്കു ഗതാഗതം നടക്കുന്ന സമുദ്രത്തില്‍ ചൈന സൈനിക സജ്ജീകരണങ്ങള്‍ ഒരുക്കുകയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ചൈന നിര്‍മ്മിച്ച കൃത്രിമ ദ്വീപിന്റെ 12 നോട്ടിക്കല്‍ മൈല്‍ അടുത്ത് വരെ യുഎസ് നേവിയുടെ പെട്രാളിംഗ് കപ്പല്‍ നടത്തിയിരുന്നു. ചൈന യുദ്ധക്കപ്പലുകള്‍ അയച്ചാണ് ഇതിനോട് പ്രതികരിച്ചത്.

അമേരിക്കന്‍ കപ്പലുകള്‍ എത്തിയത് അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ക്ക് സ്വന്തമെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന പരിധിക്കുള്ളിലാണ്. എങ്കിലും ഇക്കാര്യത്തില്‍ യുഎസ് നേവി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നതായി ഗൈവിന്‍ വില്ല്യംസണ്‍ പറഞ്ഞു. യുഎസ് നേവിയുടെ പ്രവര്‍ത്തിയോട് പൂര്‍ണ്ണമായി യോജിക്കുന്നെങ്കിലും ബ്രിട്ടീഷ് കപ്പല്‍ ഈ പരിധിക്കുള്ളില്‍ കയറുമോ എന്ന കാര്യത്തില്‍ അദ്ദേഹം സ്ഥിരീകരണം നല്‍കിയില്ല. ഓസ്‌ട്രേലിയയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രയിലായിരിക്കും കപ്പല്‍ ചൈനീസ് തീരം കടന്നു പോകുക.