ലണ്ടന്‍: അന്താരാഷ്ട്ര വിപണിയിലെ നിക്ഷേപകരുടെ ഇഷ്ടരാജ്യമായി ബ്രിട്ടന്‍ തുടരുന്നതായി പുതിയ റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടക്കുന്നത് ബ്രിട്ടനിലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബ്രക്‌സിറ്റിന് ശേഷം യു.കെയിലെ വ്യാപാര മേഖലയ്ക്ക് പ്രതികൂല സാഹചര്യമുണ്ടാകുമെന്ന് വിലയിരുത്തലുകള്‍ക്കിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉണ്ടായിരിക്കുന്ന നിക്ഷേപങ്ങളുടെ ഫലമായി രാജ്യത്ത് റെക്കോര്‍ഡ് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സമാന സ്ഥിതി തുടരുകയാണെങ്കില്‍ യു.കെയ്ക്ക് വലിയ സാമ്പത്തിക മുന്നേറ്റം നടത്താനാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അന്താരാഷ്ട്ര തലത്തില്‍ വിദേശനിക്ഷേപം ഏറ്റവും കൂടുതല്‍ നടക്കുന്ന നഗരമായി ലണ്ടന്‍ തുടരുകയാണെന്ന് ടെക് ഭീമന്‍ ഐ.ബി.എമ്മിന്റെ ആന്യൂല്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ട് വിദേശ നിക്ഷേപം നടക്കുന്ന നഗരങ്ങളുടെ പട്ടികയിലാണ് ലണ്ടന്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കൂടാതെ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബ്രംമിഹാം തുടങ്ങിയ നഗരങ്ങളും ആദ്യ ഇരുപത് നഗരങ്ങളുടെ പട്ടികയിലുണ്ട്. ബ്രക്‌സിറ്റിന് ശേഷം വ്യാപാര, തൊഴില്‍ മേഖലകളില്‍ കനത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പലരും നേരത്തെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ബ്രക്‌സിറ്റിന്റെ പരിണിതഫലം എന്തായിരുന്നാലും നിലവില്‍ നിക്ഷേപകരുടെ പ്രിയ്യപ്പെട്ട സ്ഥലങ്ങള്‍ യുകെയില്‍ നിലനില്‍ക്കുമെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ഡോ. ലിയാം ഫോക്‌സ് വ്യക്തമാക്കി.

നിലവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകളും കണക്കുകളും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതി ശക്തമാണെന്ന് ഉറപ്പിക്കുന്നതാണെന്നും ഡോ. ലിയാം ഫോക്‌സ് ചൂണ്ടികാണിച്ചു. യു.കെയുടെ സാമ്പത്തിക സംശയിച്ചുകൊണ്ട് പുറത്തുവരുന്ന നെഗറ്റീവ് റിപ്പോര്‍ട്ടുകളെ തള്ളികളയേണ്ടതുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിക്കുന്ന രാജ്യമായി യു.കെ മാറി കഴിഞ്ഞുവെന്നും ഫോക്‌സ് പറഞ്ഞു. പുതുതായി വന്നിരിക്കുന്ന നിക്ഷേപങ്ങള്‍ വഴി 1229 പദ്ധതികളാണ് നടപ്പിലാക്കുന്നത് ഇതിനായി 51,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.