ബ്രിട്ടനില്‍ അതിസാധാരണമായി ചൂട് വര്‍ദ്ധിക്കുന്നു. 29 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനില. 70 വര്‍ഷങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വ്യക്തമാക്കി. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും രണ്ട് മടങ്ങ് അധിക ചൂട് ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നത്. 23ഡിഗ്രി സെല്‍ഷ്യസാണ് ഇംഗ്ലണ്ടിലെ സൗത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി താപനില. ചൂട് വര്‍ദ്ധിച്ചതോടെ ബീച്ചുകളിലും പാര്‍ക്കുകളിലുമുള്ള ജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. സണ്‍ബാത്ത് ചെയ്യാന്‍ ഏറ്റവും അനിയോജ്യമായ സമയമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം അന്തരീക്ഷത്തിലെ പോളണ്‍ കൗണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

ഇതിന് മുന്‍പ് 1949 ഏപ്രിലിലാണ് യുകെയില്‍ 29 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്തെ ഏറ്റവും കടുപ്പമേറിയ വിന്ററിനായിരുന്നു യുകെ സാക്ഷ്യം വഹിച്ചത്. അതിശൈത്യത്തില്‍ പൂര്‍ണമായും മോചിതമായ ബ്രിട്ടനില്‍ ഇത്തവണ സാധാരണ ലഭിക്കുന്നതിനേക്കാളും കൂടുതല്‍ തെളിച്ചമുള്ള കാലാവസ്ഥ ഉണ്ടാകുമെന്നാണ് കരുതുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില 29.1 ഡിഗ്രി സെല്‍ഷ്യസാണ്. സൗത്ത്-ഈസ്റ്റ് ഭാഗങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ ചൂട് ലഭിക്കാന്‍ സാധ്യതയുള്ളതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

രോഗ പ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ പുറത്തിറങ്ങുന്നത് സൂക്ഷിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കൂട്ടര്‍ക്ക് അലര്‍ജി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സണ്‍ ക്രീമുകളുടെ വില്‍പ്പന 300 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്മാരായ സാലിസ്ബെറി കണക്ക് കൂട്ടുന്നത്. കൂടാതെ ബിയറിന്റെ വില്‍പ്പനയിലും കാര്യമായ വര്‍ദ്ധനവുണ്ടായേക്കും. സമീപകാലത്ത് ഏറ്റവും ചൂടേറിയ കാലാവസ്ഥ വരുന്നതോടെ ഐസ്‌ക്രീം മാര്‍ക്കറ്റുകളിലും മുന്നേറ്റമുണ്ടാകും. ചൂട് ഇഷ്ടപ്പെടുന്നവര്‍ ബാര്‍ബക്യൂ ക്യാമ്പുകളും ബീച്ചുകളും പാര്‍ക്കുകളുമെല്ലാം കൈയടക്കി കൊണ്ടിരിക്കുകയാണ്.