ബ്രെക്‌സിറ്റില്‍ രണ്ടാമതൊരു ഹിതപരിശോധന ആവശ്യമാണോ എന്ന വിഷയത്തില്‍ ബ്രിട്ടീഷ് ജനത രണ്ടു തട്ടിലെന്ന് സര്‍വേ. ഹിതപരിശോധന വേണമെന്നും അത് ആവശ്യമില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഒരേ അനുപാതത്തിലാണെന്ന് ഒബ്‌സര്‍വറിനു വേണ്ടി നടത്തിയ ഒപീനിയം പോള്‍ പറയുന്നു. ബ്രെക്‌സിറ്റ് വൈകിപ്പിച്ചുകൊണ്ട് രണ്ടാമതൊരു ഹിതപരിശോധന നടത്തണമെന്ന് 43 ശതമാനം ആളുകള്‍ ആവശ്യപ്പെടുമ്പോള്‍ മറ്റൊരു 43 ശതമാനം യാതൊരുവിധ ഉടമ്പടികളും കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമെന്നാണ് ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ അതോ തെരേസ മേയുടെ ഡീലിനെ പിന്തുണക്കണോ എന്ന വിഷയത്തില്‍ ജനാഭിപ്രായം തേടിയാല്‍ യൂണിയനില്‍ തുടരണമെന്ന് വോട്ടു ചെയ്യുമെന്ന് 46 ശതമാനം പേര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഡീല്‍ അനുസരിച്ച് യൂണിയന്‍ വിടണമെന്ന് ആവശ്യപ്പെടുമെന്ന് 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റില്‍ നാടകീയമായ വോട്ടെടുപ്പുകള്‍ കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് ഈ സര്‍വേ ഫലങ്ങള്‍ പുറത്തു വരുന്നത്. പ്രധാനമന്ത്രിയുടെ ഡീല്‍ രണ്ടാം വട്ടവും കോമണ്‍സ് വോട്ടിനിട്ടു തള്ളി. 149 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എതിര്‍പക്ഷം ഡീലിനെതിരായ തങ്ങളുടെ വികാരം അറിയിച്ചത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കരുതെന്നും ആര്‍ട്ടിക്കിള്‍ 50 മൂന്നു മാസത്തേക്ക് നീട്ടണമെന്നുമുള്ള ആവശ്യങ്ങള്‍ എംപിമാര്‍ പിന്നാലെ നടന്ന രണ്ടു വോട്ടിംഗുകളില്‍ പാസാക്കി. ഇത് റിമെയിന്‍ പക്ഷക്കാര്‍ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ച് 23 ശനിയാഴ്ച റിമെയിന്‍ പക്ഷക്കാര്‍ വലിയൊരു പ്രകടനം നടത്താനിരിക്കുകയാണ്. ലണ്ടനിലായിരിക്കും മാര്‍ച്ച് നടക്കുക.

ബ്രെക്‌സിറ്റ് വിഷയത്തില്‍ ഗവണ്‍മെന്റില്‍ പ്രതിസന്ധിയും ക്യാബിനറ്റില്‍ ഭിന്നതയുമുണ്ടെങ്കിലും നിലവില്‍ പാര്‍ട്ടികള്‍ക്കിടയില്‍ കണ്‍സര്‍വേറ്റീവിനു തന്നെയാണ് ലീഡ്. 38 ശതമാനം സ്‌കോര്‍ ടോറികള്‍ക്കുണ്ട്. ലേബറിന് 34 ശതമാനമാണ് ലീഡ്. 8 ശതമാനം ലീഡുമായി യുകിപ്പും ലിബറല്‍ ഡെമോക്രാറ്റുകളും മൂന്നാം സ്ഥാനത്തുണ്ട്.