ലണ്ടന്‍: 2040ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍. വായു മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നടപടി. മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി 255 മില്യന്‍ പൗണ്ടിന്റെ ഫണ്ട് കൗണ്‍സിലുകള്‍ക്ക് അനുവദിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാനാണ് ഈ പദ്ധതി. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനുള്ള 3 ബില്യന്‍ പൗണ്ടിന്റെ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ഇത്.

അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷതയ്‌ക്കെതിരെ കോടതി നിര്‍ദേശമനുസരിച്ച് നയങ്ങള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കും. നയങ്ങള്‍ പ്രഖ്യാപിക്കാന്‍ കോടതി അനുവദിച്ച സമയപരിധി കഴിയുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഫ്രാന്‍സ് കഴിഞ്ഞ മാസം സമാനമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരത്തുകളില്‍ നിന്ന് പിന്‍വലിക്കാനാണ് ഫ്രാന്‍സിന്റെ പദ്ധതി.

മലിനീകരണം ഇല്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനേക്കുറിച്ച് വോള്‍വോ നേരത്തേതന്നെ പ്രഖ്യാപനം നടത്തിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് പ്ലാന്റില്‍നിന്ന് ഇലക്ട്രിക് മിനി ഉദ്പാദിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്നലെ അറിയിച്ചു. എന്നാല്‍ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ നിരോധിക്കുന്നതിന് 2040 വരെ സമയം നല്‍കിയതിനെ വിമര്‍ശകര്‍ എതിര്‍ക്കുകയാണ്. 2025ല്‍ത്തന്നെ ഇത്തരം വാഹനങ്ങള്‍ നിരോധിക്കണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. വായു മലിനീകരണം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഇത്തരം വാഗ്ദാനങ്ങളിലൂടെ പുകമറ സൃഷ്ടിക്കുകയാണെന്ന് ലേബര്‍ ഷാഡോ എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് പറഞ്ഞു.