ജനിതകമാറ്റം സംഭവിച്ച് വിഷത്തോട് പ്രതിരോധം ആര്‍ജ്ജിച്ച എലികള്‍ രാജ്യത്ത് പെറ്റുപെരുകുന്നതായി നിരീക്ഷണം. യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദ്ഗദ്ധരാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. യുകെയുടെ ദക്ഷിണ മേഖലയിലാണ് വിഷത്തോട് പ്രതിരോധം ആര്‍ജ്ജിച്ച എലികള്‍ പെരുകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇത്തരം എലികളുടെ ഗണ്യമായ വളര്‍ച്ച രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് പഠനം നടത്തിയവരിലൊരാളായ ഡോ. കോളിന്‍ പ്രസ്‌കോട്ട് പറയുന്നു. ദക്ഷിണ മേഖലയില്‍ മാത്രമാണിപ്പോള്‍ പഠനം നടന്നിരിക്കുന്നത് പക്ഷേ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത് ആശ്വസിക്കാനുള്ള വക നല്‍കുന്നില്ല. കാരണം അവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് മാത്രമാണ് പറയാന്‍ കഴിയുകയുള്ളുവെന്നും കോളിന്‍ പറഞ്ഞു.

വിഷത്തോട് ഇത്രയധികം പ്രതിരോധ ശേഷി കൈവരിച്ച എലികളെ മുന്‍പെങ്ങും കണ്ടെത്തിയിട്ടില്ല. ഈ സവിശേഷതയെ എല്‍120ക്യൂ (L120Q) എന്നാശ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. എല്‍120ക്യൂ ഇനത്തിലെ ഭൂരിഭാഗം വരുന്ന എലികളും അച്ഛന്റെയും അമ്മയുടേയും ജീന്‍ വഹിക്കുന്നവയാണെന്ന് വെര്‍ട്ടിബ്രേറ്റ് പെസ്റ്റ് യൂണിറ്റ് ഡയറക്ടര്‍ പറയുന്നു. ഏതാണ്ട് ഈ വര്‍ഗ്ഗത്തില്‍പ്പെടുന്ന എല്ലാ എലികള്‍ക്കും ശരീരത്തെ വിഷങ്ങളില്‍ നിന്നും പ്രതിരോധിച്ച് നിര്‍ത്താനുള്ള ആന്തരിക ശരീര ഘടനയുണ്ട്. അതുപോലെ ഇവ നിയന്ത്രണാതീതമായി പെരുകിക്കൊണ്ടിരിക്കുകയാണ്. കാമ്പയിന്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ റോഡെന്റിസൈഡ് യൂസ്(CRRU) ഭാഗമായി യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണത്തിലാണ് ജനിതക മാറ്റം സംഭവിച്ച എലികള്‍ സെന്‍ട്രല്‍ സൗത്തേണ്‍ ഇഗ്ലണ്ടില്‍ വ്യാപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

വിഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റം സംഭവിച്ച എലികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പെരുകുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ പഠനമെന്ന് ബ്രിട്ടീഷ് പെസ്റ്റ് കന്‍ട്രോള്‍ അസോസിയേഷനിലെ തോംസണ്‍ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ പൊതുജനാരോഗ്യം അപകടത്തിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാപ്തിയുള്ള എലികളുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ദ്ധനവ് ഉണ്ടായതായി ബ്രിട്ടിഷ് പെസ്റ്റ് കന്‍ട്രോള്‍ അസോസിയേഷന്‍ വക്താവ് ഡെയിലി മെയിലിന് അനുവദിച്ച അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്.