ലോകകപ്പിന്റെ ചൂടിനൊപ്പം ബ്രിട്ടനില്‍ സമ്മര്‍ ചൂടും വര്‍ദ്ധിക്കുന്നു. ഇന്നലെ പനാമയുമായി നടന്ന മത്സരം ബ്രിട്ടന്‍ ആഘോഷിച്ചത് 25 ഡിഗ്രി സെല്‍ഷ്യസ് ചൂടിലായിരുന്നു. ബീച്ചുകളില്‍ എത്തിയവര്‍ക്ക് സമൃദ്ധമായി സൂര്യപ്രകാശം ലഭിച്ചു. ഈയാഴ്ച ഒരു ഹീറ്റ് വേവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതോടെ താപനില 32 ഡിഗ്രിയിലേക്ക് ഉയര്‍ന്നേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സമയത്തെ ശരാശരി താപനില ലണ്ടനില്‍ 20 ഡിഗ്രിയും മാഞ്ചസ്റ്ററില്‍ 18 ഡിഗ്രിയുമാണ്.

തെളിഞ്ഞ കാലാവസ്ഥ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബ്രിട്ടീഷുകാര്‍. ബീച്ചുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പനാമയുമായുള്ള ഫുട്‌ബോള്‍ മത്സരം വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചയിടങ്ങളില്‍ വെയിലില്‍ നിന്നുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ വിജയാഘോഷം നടത്തിയത്. ഈയാഴ്ച വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഫോര്‍കാസ്റ്റര്‍ റേച്ചല്‍ വെസ്റ്റ് പറഞ്ഞു. ഈ സമയങ്ങളില്‍ യുകെയുടെ നോര്‍ത്ത് ഭാഗങ്ങളില്‍ മേഘാവൃതമായതും ചെറിയ മഴയുമുള്ള കാലാവസ്ഥയാണ് സാധാരണ കാണാറുള്ളത്. എന്നാല്‍ ഇത്തവണ തെളിഞ്ഞ കാലാവസ്ഥയാണ് ഇവിടെപ്പോലും ദൃശ്യമാകാന്‍ സാധ്യതയുള്ളതെന്ന് അവര്‍ പറഞ്ഞു.

ഇന്ന് 28 മുതല്‍ 29 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ 32 ഡിഗ്രി വരെയായി താപനില വര്‍ദ്ധിച്ചേക്കാം. ബുധനാഴ്ചയായാരിക്കും ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.