ലണ്ടന്‍: ആയിരത്തിലേറെ പെണ്‍കുട്ടികളെ സെക്‌സ് മാഫിയ ബലാല്‍സംഗത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തല്‍. ടെല്‍ഫോര്‍ഡിലാണ് 1980കള്‍ മുതല്‍ ഇത്രയേറെ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. 11 വയസ് മാത്രം പ്രായമുള്ള കുട്ടികളെ പോലും ബലാല്‍സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സണ്‍ഡേ മിറര്‍ അന്വേഷണം വ്യക്തമാക്കുന്നു. വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോകപ്പെടുന്ന പെണ്‍കുട്ടികളെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.

ആക്രമണങ്ങള്‍ക്കിടെ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ പരിക്കുകളും അനുബന്ധ അസുഖങ്ങളും മൂലം മരിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. റോത്തര്‍ഹാമിലും റോച്ച്‌ഡെയിലിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ടെല്‍ഫോര്‍ഡിലെ അധികൃതര്‍ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. 1990കള്‍ മുതല്‍ ഈ പീഡനങ്ങളേക്കുറിച്ച് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അറിയാമായിരുന്നെങ്കിലും പോലീസ് അന്വേഷണം നടത്താനായി പത്തു വര്‍ഷത്തിലേറെ സമയമെടുത്തു. ഇരകളാക്കപ്പെട്ട കുട്ടികളെ ലൈംഗികത്തൊഴിലാളികളായാണ് കൗണ്‍സില്‍ ജീവനക്കാര്‍ കണക്കാക്കിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

വെളുത്ത വംശജരായ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായവരില്‍ ഏറെയും. ഏഷ്യന്‍ വംശജരാണ് പീഡനങ്ങള്‍ നടത്തിയത്. ഇവര്‍ക്കെതിരായി അന്വേഷണം നടത്താന്‍ അധികൃതര്‍ ഭയക്കുകയാണെന്നും വംശീയത ഭയന്നാണ് ഇപ്രകാരം ചെയ്യുന്നതെന്നും സണ്‍ഡേ മിറര്‍ പറയുന്നു. സ്ഥലത്തെ എംപി ഇടപെടുന്നത് വരെ അടുത്തിടെ നടന്ന ഒരു സംഭവത്തില്‍ അന്വേഷണം നടത്തുന്നത് പോലീസ് അഞ്ച് തവണ മാറ്റിവെച്ചതായും ആരോപണമുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ടെല്‍ഫോര്‍ഡ് എംപി ലൂസി അലന്‍ ആവശ്യപ്പെട്ടു. മിററിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.എഴുപതിലേറെ ആളുകള്‍ ഈ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലുണ്ടെന്നും പീഡനങ്ങള്‍ ഇപ്പോളും നടന്നുകൊണ്ടിരിക്കുകയാണെന്നും ചൈല്‍ഡ് അബ്യൂസ് സ്‌പെഷ്യലിസ്റ്റ് സോളിസിറ്റര്‍ ഡിനോ നോചിവെല്ലി പറഞ്ഞു.