പെഷ്‌വാര്‍: 3 വയസുകാരനായ ബ്രിട്ടീഷ് ബാലന് പാകിസ്ഥാനില്‍ വെടിയേറ്റു. ബെര്‍മിംഗ്ഹാമില്‍ സ്ഥിരതാമസക്കാരായ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇഹ്‌സാന്‍ ഖാനാണ് പാകിസ്ഥാനില്‍ വെച്ച് വെടിയേറ്റത്. വയറിനും തുടയ്ക്കും വെടിയേറ്റ മുഹമ്മദ് ചികിത്സയിലാണ്. സംസാരിക്കുവാന്‍ കഴിയുന്നുണ്ടെങ്കിലും പൂര്‍ണ ആരോഗ്യാവസ്ഥയിലേക്ക് എത്താന്‍ മുഹമ്മദിന് കഴിഞ്ഞിട്ടില്ല. അവധി ആഘോഷിക്കാനായി പാകിസ്ഥാനിലെത്തിയ മകനെ കാത്തിരുന്ന ദുര്‍ഗതി മറ്റാര്‍ക്കും വരരുതെന്ന് മുഹമ്മദിന്റെ മാതാവ് പ്രതികരിച്ചു. ചികിത്സ തുടരാനായി ബ്രിട്ടനിലേക്ക് കുട്ടിയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് യു.കെിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് ഉചിതമല്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 19നാണ് സംഭവം നടക്കുന്നത്. പാകിസ്ഥാന്‍ വംശജരാണ് മുഹമ്മദിന്റെ മാതാപിതാക്കളും ബന്ധുക്കളും എന്നാല്‍ മുഹമ്മദ് പൂര്‍ണമായും ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണ് ബെര്‍മിംഗ്ഹാമിലെ സ്‌കൂളില്‍ പഠനത്തിനായും മുഹമ്മദ് പോകുന്നുണ്ട്. അവധിക്കാലം ആഘോഷിക്കാനായി ഇത്തവണ കുടുംബസ്ഥലമായ പാകിസ്ഥാനിലെ പെഷ്‌വാറില്‍ പോകാന്‍ മുഹമ്മദിന്റെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാനിലെത്തിയ മുഹമ്മദും കുടുംബവും പെഷ്‌വാറിലെ ഒരു ഷോപ്പിംഗ് മാളിലേക്ക് സഞ്ചരിക്കവെയാണ് വെടിവെപ്പുണ്ടായത്. മുഹമ്മദും മാതാവും ഒരു ടാക്‌സിയില്‍ സഞ്ചരിക്കവെ ബൈക്കില്‍ വന്ന അജ്ഞാതനാണ് വെടിയുതിര്‍ത്തത്.

ടാക്‌സി ഡ്രൈവറുടെ തോളില്‍ വെടിയേറ്റു. പിന്‍ സീറ്റിലിരിക്കുകയായിരുന്ന മുഹമ്മദിന്റെ തുടയ്ക്കാണ് ആദ്യം വെടിയേല്‍ക്കുന്നത്. രണ്ടാമത്തെ വെടിയുണ്ട മുഹമ്മദിന്റെ വയര്‍ തുളച്ച് അകത്തേക്ക് കയറി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചതോടെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. എന്നാല്‍ ഇതുവരെ അപകടനില തരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 15 ദിവസത്തെ അവധിയാഘോഷം കഴിഞ്ഞ് മാര്‍ച്ച് 20ന് യു.കെയിലേക്ക് മടങ്ങിപോകാനിരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മുഹമ്മദിന് വെടിയേല്‍ക്കുന്നത്. കുട്ടിയെ യു.കെയിലെത്തിച്ച വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍.