എനര്‍ജി ഭീമന്‍ സൗജന്യ കസ്റ്റമര്‍ സര്‍വീസ് നമ്പര്‍ പിന്‍വലിക്കുന്നു. 0800 സീരീസിലുള്ള നമ്പറില്‍ നിന്ന് 0333 സീരീസിലേക്കാണ് മാറ്റം. ഇനി മുതല്‍ കസ്റ്റമര്‍ സര്‍വീസില്‍ വിളിക്കുന്നവര്‍ ലോക്കല്‍ കോള്‍ നിരക്കുകള്‍ നല്‍കേണ്ടി വരും. ചില ഫോണ്‍ പാക്കേജുകളില്‍ ഈ കോളുകള്‍ സൗജന്യമാണെങ്കിലും മറ്റുള്ളവയില്‍ മിനിറ്റിന് 55 പെന്‍സ് വീതം നല്‍കേണ്ടി വരും. ഈ മാറ്റത്തിന് കമ്പനി കാരണമൊന്നും അറിയിച്ചിട്ടില്ല. മെയ് മാസം മുതല്‍ എനര്‍ജി നിരക്കില്‍ വര്‍ദ്ധന വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഉപഭോക്താക്കള്‍ക്കു മേല്‍ മറ്റൊരു ഭാരം കൂടി കമ്പനി അടിച്ചേല്‍പ്പിക്കുന്നത്.

4.1 മില്യന്‍ ഉപഭോക്താക്കളാണ് കമ്പനിക്ക് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം 572 മില്യന്‍ പൗണ്ട് ലാഭം ബ്രിട്ടീഷ് ഗ്യാസ് നേടിയിരുന്നു. മാതൃ കമ്പനിയായ സെന്‍ട്രിക്ക 1.25 ബില്യന്‍ പൗണ്ടാണ് ലാഭമുണ്ടാക്കിയത്. ചില ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ബില്ലുകളില്‍ ഇപ്പോഴും 0800 048 0202 എന്ന പഴയ നമ്പര്‍ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുന്നു. അതേ സമയം ഈയാഴ്ച ലഭിച്ച ബില്ലില്‍ 0333 202 9802 എന്ന നമ്പറാണ് നല്‍കിയിരിക്കുന്നതെന്ന് മറ്റു ചിലരും വ്യക്തമാക്കി.

പുതിയ നമ്പറില്‍ വിളിച്ചിട്ട് കോളുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം പഴയ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം 0333 നമ്പര്‍ ലഭിച്ചവരെ അറിയിച്ചിട്ടുമില്ല. പുതിയ നമ്പര്‍ അവതരിപ്പിച്ചിട്ട് കുറച്ചു കാലമായെന്നും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായാണ് പഴയ നമ്പറെന്നും ബ്രിട്ടീഷ് ഗ്യാസ് അറിയിച്ചു. ഡിജിറ്റല്‍ ചാനലുകളിലൂടെ നിരവധി ഉപഭോക്താക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.