9000 കോടിയുടെ വായ്പയെടുത്ത് രാജ്യത്തെ ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്. എക്സ്റ്റ്രാഡിഷനുള്ള (അന്യരാജ്യത്തുനിന്നു വന്ന കുറ്റവാളിയെ ആ ഗവണ്‍മെന്റിന് തിരിയെ ഏല്‍പിച്ചുകൊടുക്കല്‍) ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖാമൂലം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മല്യക്ക് അറസ്റ്റ് വാറണ്ട് ഇറക്കുന്നത് യുകെ കോടതിയുടെ പരിഗണനയിലാണ്.

ഫെബ്രുവരിയില്‍ മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ അപേക്ഷ യുകെ ഗവണ്‍മെന്റിന്റ് സ്റ്റേറ്റ് സെക്രട്ടറിയുടെ പരിശോധനക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുള്ള ബ്രിട്ടന്റെ നീക്കം. നേരത്തെ മല്യയെ നാടുകടത്താനാവില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

ബ്രിട്ടന്‍ മല്യയുടെ അറസ്റ്റ് വാറണ്ട് പരിഗണിക്കുന്നത് ജില്ലാ കോടതിയിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്ലേ പറഞ്ഞു.

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.