സ്‌പെയിന്‍ തീരത്ത് ബ്രിട്ടീഷ് മുങ്ങിക്കപ്പലും ടാങ്കറും കൂട്ടിയിടിച്ച സംഭവത്തില്‍ ഷിപ്പ് കമാന്റര്‍ ജസ്റ്റിന്‍ കോഡ് കുറ്റക്കാരനാണെന്ന് കോടതി. 1.1 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള ബ്രിട്ടീഷ് മുങ്ങിക്കപ്പലാണ് ടാങ്കര്‍ കപ്പലുമായി കൂട്ടിയിടിച്ചത്. കപ്പലുകള്‍ കൂട്ടിയിടിക്കുന്ന സമയത്ത് ട്രെയിനി വിദ്യാര്‍ത്ഥികളായിരുന്നു കപ്പല്‍ നിയന്ത്രിച്ചിരുന്നത്. കൂട്ടിയിടിച്ചനെത്തുടര്‍ന്ന് അസ്റ്റ്യൂട്ട് ക്ലാസ് മുങ്ങിക്കപ്പലിന് മുന്ന് മാസത്തോളം നീണ്ടു നിന്ന അറ്റകുറ്റ പണികള്‍ നടത്തേണ്ടതായി വന്നിട്ടുണ്ട്. ഏതാണ്ട് 2.1 മില്ല്യണ്‍ പൗണ്ടാണ് കമാന്ററുടെ അശ്രദ്ധ മൂലമുണ്ടായ നഷ്ടം. ജിബ്രാള്‍ട്ടര്‍ തീരത്തിനടുത്ത് 2016 ജൂലൈയില്‍ നടന്ന അപകടത്തെത്തുടര്‍ന്ന് എച്ച്എംഎസ് ആംബുഷിന്റെ കോണിംഗ് ടവറിന് കാര്യമായ തകരാറ് സംഭവിച്ചിരുന്നു.

അപകട സമയത്ത് കമാന്റര്‍ കോഡ് ട്രെയിനികള്‍ക്ക് പെരിഷര്‍ ട്രയിനിംഗ് നല്‍കുകയായിരുന്നു. ട്രെയിംനിഗിന്റെ അവസാന ദിനമായിരുന്നു അത്. വിദ്യാര്‍ത്ഥികളായിരുന്നു സബ്മറൈന്‍ ഷിപ്പ് പൂര്‍ണമായും നിയന്ത്രിച്ചിരുന്നത്. പെരിസ്‌കോപ്പ് വഴി മറ്റു ഷിപ്പുകളുടെ സഞ്ചാരം വീക്ഷിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് അപകടം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കപ്പലില്‍ രണ്ട് പെരിസ്‌കോപ്പ് ഉണ്ടായിട്ടും കമാന്റര്‍ കോഡ് അവ ഉപയിഗിച്ച് നിരീക്ഷണം നടത്തിയില്ലെന്ന് ക്യാപ്റ്റന്‍ ആറ്റ്‌വില്‍ കോടതിയില്‍ വാദിച്ചു. വിദ്യാര്‍ത്ഥികള്‍ സമീപത്തുണ്ടായിരുന്ന കഥാര്‍സിസ് എന്ന യാട്ടിലാണ് ശ്രദ്ധമുഴുവന്‍ കൊടുത്തിരുന്നത്. മുങ്ങിക്കപ്പലിന് തൊട്ടടുത്തായി ഉണ്ടായിരുന്ന എംവി ആന്‍ഡ്രിയാസ് എന്ന ടാങ്കറിലേക്ക വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പതിഞ്ഞില്ലെന്നും ക്യാപ്റ്റന്‍ ആറ്റ്‌വില്‍ പറയുന്നു. കമാന്റര്‍ കോഡിന്റെ ഈ സമയത്തെ ശ്രദ്ധ മുഴുവന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിലായിരുന്നെന്നും സുരക്ഷയേക്കുറിച്ച് അദ്ദേഹം ചിന്തിച്ചില്ലെന്നും ആറ്റ്‌വില്‍ പറഞ്ഞു.

കമാന്റര്‍ കോഡിന്റെ സര്‍വീസിനിടെയിലെ ഏറ്റവും മോശപ്പെട്ട ദിനങ്ങളില്‍ ഒന്നായിരുന്നു അപകടം നടന്ന ദിവസമെന്ന് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ ക്യാപ്റ്റന്‍ സീന്‍ മുറെ പറയുന്നു. അപകടം നേരിടുന്നതിലേറ്റ പരാജയം കോഡിന്റെ ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. പെരിഷര്‍ പരിശീലനമെന്നത് ഏറ്റവും കടുപ്പമേറിയ കോഴ്‌സുകളില്‍ ഒന്നായിട്ടാണ് അറിയപ്പെടുന്നത്. പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ് കമാന്റര്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ നിയന്ത്രണവും നല്‍കുന്നത്. അത്തരമോരു ഘട്ടത്തിലായിരുന്നു കമാന്റര്‍ കോഡും വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം വിട്ടു നല്‍കിയതെന്നും ക്യാപ്റ്റന്‍ സീന്‍ മുറെ കോടതിയില്‍ ബോധിപ്പിച്ചു. മറ്റു ഓഫീസര്‍മാര്‍ക്കിടയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന കമാന്റര്‍ കോഡ് അപകടത്തില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍കൊണ്ടതായും ക്യാപ്റ്റന്‍ സീന്‍ പറഞ്ഞു.