ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടൻ ചരിത്രത്തിലെ വിധി നിർണായകമായ ജനറൽ ഇലക്ഷനാണ് ഇന്ന് നടക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ആയിരിക്കുന്ന ബ്രിട്ടന്റെ ഭാവിയെ സ്വാധീനിക്കുന്നതായിരിക്കും ഇന്നത്തെ ഇലക്ഷനിലൂടെ നേതൃത്വത്തിലെത്തുന്ന ഗവൺമെന്റ്. ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയാൽ ബ്രെക്സിറ്റ് നടപ്പിലാക്കും. ഇലക്ഷൻ അടുത്തതോടെ കൂടി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും, എതിർകക്ഷിയായ ലേബർ പാർട്ടിയും തമ്മിലുള്ള മത്സരം ശക്തമായി കൊണ്ടിരിക്കുകയാണ്. കൺസർവേറ്റീവ് പാർട്ടിയുടെ മുൻതൂക്കം നേരിയതായി മാറിയിരിക്കുകയാണ്.
ബ്രിട്ടനിൽ തൂക്കു പാർലമെന്റിനു വരെയും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സാന്നിധ്യവും നിലപാടുകളും വളരെ നിർണായകമായി തീരും.

പൊതുവേ സാധാരണക്കാരുടെയും തൊഴിലാളികളുടെയും പാർട്ടിയായി അറിയപ്പെടുന്നത് ലേബർ പാർട്ടി ആയതിനാൽ ഇന്ത്യൻ വംശജരും, മലയാളികളും ലേബർ പാർട്ടിക്കാണ് വോട്ട് ചെയ്യാറുള്ളത്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയപ്പോഴെല്ലാം മുതലാളിത്തത്തെ സഹായിക്കുന്ന തീരുമാനങ്ങളും നയങ്ങളും ആണ് എടുത്തിരുന്നത്. എൻ എച്ച് എസ് പോലെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന ഗവൺമെന്റ് സംവിധാനങ്ങളെ സ്വകാര്യവത്ക്കരിക്കുക എന്നത് കൺസർവേറ്റീവ് പാർട്ടിയുടെ എക്കാലത്തെയും രഹസ്യ അജണ്ടകളിൽ ഒന്നായിരുന്നു.

ഇപ്രാവശ്യത്തെ ജനറൽ ഇലക്ഷനിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബ്രെക്സിറ്റും, എൻ എച്ച് എസുമെല്ലാമാണ് പ്രധാന ചർച്ച വിഷയങ്ങളായി മാറിയത്. നാഷണൽ ഹെൽത്ത് സർവീസിനെ സ്വകാര്യവൽക്കരിക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ നീക്കങ്ങളെ ജനസമക്ഷത്തിൽ ഉയർത്തിക്കാട്ടാൻ ലേബർ പാർട്ടിക്ക് പൂർണമായി സാധിച്ചിട്ടില്ല. ബ്രെക്സിറ്റ്‌ മറ്റെല്ലാ വിഷയങ്ങളേയും മറികടന്ന് മുഖ്യ ചർച്ചാവിഷയം ആയിരുന്നതിനാൽ, സാധാരണക്കാരനെ ബാധിക്കുന്ന തൊഴിലില്ലായ്മ, ജീവിതചെലവുകളിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് എന്നിവ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല.