ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ മദ്യഉപഭോഗം മൂലമുണ്ടാകുന്ന ക്യാന്‍സറിന് ഏറ്റവും സാധ്യതയുള്ളത് ബ്രിട്ടീഷുകാര്‍ക്കാണെന്ന് കണ്ടെത്തല്‍. യുണൈറ്റഡ് യൂറോപ്യന്‍ ഗ്യാസ്‌ട്രോഎന്ററോളജി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ബ്രിട്ടീഷുകാര്‍ ശരാശരി 2 ഡ്രിങ്കുകള്‍ പ്രതിദിനം കഴിക്കുന്നുണ്ട്. രണ്ട് തരത്തിലുള്ള മാരകമായ ക്യാന്‍സറുകളാണ് ബ്രിട്ടീഷുകാരുടെ മദ്യപാനശീലത്തിന് പകരം ലഭിക്കുന്നത്. 28 അംഗ രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ മദ്യപാനത്തില്‍ 8-ാം സ്ഥാനമാണ് യുകെയ്ക്കുള്ളത്.

മദ്യത്തിന്റെ പതിവായുള്ള ഉപയോഗവും ക്യാന്‍സറും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതാണ് ഈ കണ്ടെത്തല്‍. വന്‍കുടല്‍, അന്നനാളം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളാണ് ബ്രിട്ടീഷുകാര്‍ക്ക് ഭീഷണിയാകുന്നത്. ദിവസം 2 ഡ്രിങ്ക് കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് നേരത്തേ പഠനഫലങ്ങള്‍ പുറത്തുവന്നിരുന്നു. ബ്രിട്ടീഷുകാര്‍ 2.1 ഡ്രിങ്കുകള്‍ കഴിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് അര്‍ബുദ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. രണ്ട് ഡ്രിങ്കുകള്‍ കഴിക്കുന്നത് വന്‍കുടലിലെ ക്യാന്‍സര്‍ സാധ്യത 21 ശതമാനം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ദിവസവും 4 ഡ്രിങ്കുകളോ അതില്‍ ഏറെയോ കഴിക്കുന്നവരില്‍ കരള്‍, ഗ്യാസ്ട്രിക്, പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ വരാനുള്ള സാധ്യതയും ഏറെയാണ്. ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ ലാത്വിയ, പോളണ്ട്, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് യുകെയുടെ സ്ഥാനം. പട്ടികയില്‍ ലിത്വാനിയയാണ് ഒന്നാം സ്ഥാനത്ത്. 3.2 ഡ്രിങ്കുകളാണ് ഇവര്‍ പ്രതിദിനം കഴിക്കുന്നത്. ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ 2.4 ഡ്രിങ്കുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.