അലഹബാദ്: ഉത്തര്‍ പ്രദേശില്‍ ബിഎസ്പി നേതാവ് വെടിയേറ്റ് മരിച്ചു. പ്രമുഖ നേതാവായ മുഹമ്മദജ് ഷമിയാണ് വെടിയേറ്റ് മരിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ഞായറാഴിച രാത്രിയാണ് സംഭവമുണ്ടായത്. ബിജെപിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അലഹബാദില്‍ ഷമിയുടെ ഓഫീസിന് പുറത്തുവെച്ചാണ് ആക്രമണമുണ്ടായത്. കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്ന ഷമിക്കു നേരെ അക്രമികള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് തവണ ഇദ്ദേഹത്തിനു നേരെ ആക്രമികള്‍ വെടിയുതിര്‍ത്തു. മുഹമ്മദ് ഷമിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി പ്രതിഷേധ പ്രകടനം നടത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷമി പിന്നീട് സമാജ് വാദി പാര്‍ട്ടിയില്‍ എത്തി. അടുത്തിടെയാണ് ബിഎസ്പിയില്‍ ചേര്‍ന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് മുഹമ്മദ് ഷമി.