ലണ്ടന്‍: അനാവശ്യ കോളുകള്‍ ഒഴിവാക്കാന്‍ നൂതന സേവനം ഇക്കൊല്ലം തന്നെ ആവിഷ്‌ക്കരിക്കുമെന്ന് ബിടി. തങ്ങളുടെ ഉപയോക്താക്കളുടെ ഫോണിലേക്ക് ഇത്തരം കോളുകള്‍ എത്തും മുമ്പ് തന്നെ നെറ്റ് വര്‍ക്കിലേക്ക് ഇത് ഡൈവേര്‍ട്ട് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുളളത്. ആഴ്ചയില്‍ 25 ദശലക്ഷത്തിലേറെ അനാവശ്യ കോളുകള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്നും കമ്പനി വിലയിരുത്തുന്നു. നിലവില്‍ അനാവശ്യ കോളുകള്‍ ഒഴിവാക്കാനാകുന്ന പ്രത്യേകതരം ഫോണുകള്‍ ബിടി വിപണിയിലെത്തിച്ചിട്ടുണ്ട്. ഇത്തരം കോളുകള്‍ പണം നല്‍കി ഒഴിവാക്കാനാകുന്ന സംവിധാനവും ബിടി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ വര്‍ഷം തോറും അഞ്ഞൂറ് കോടി അനാവശ്യ കോളുകള്‍ ഒഴിവാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ആട്ടോമാറ്റിക്കായി തന്നെ ജങ്ക് വോയിസ് മെയില്‍ ബോക്‌സിലേക്ക് പോകും. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമില്ലാത്ത കോളുകള്‍ വരുന്ന നമ്പരുകളും ആഡ് ചെയ്യാവുന്നതാണ്. ബിടിയുടെ നടപടി അനാവശ്യ കോളുകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

ടോക്ക് ടോക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിടിയും ഈ സാങ്കേതികത ആവിഷ്‌ക്കരിക്കുന്നത്. ടോക്ക് ടോക്ക് നേരത്തെ തന്നെ അനാവശ്യ കോളുകളെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ചാര്‍ജും ഈടാക്കുന്നുമില്ല. ലക്ഷക്കണക്കിന് പേരെയാണി ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തത്. എന്നാല്‍ പുതിയ സംവിധാനം എത്രമാത്രം പ്രായോഗികമാണെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.