ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ബദ്ഗാമില്‍ കഴിഞ്ഞ മാസം വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത. ഇന്ത്യ അബദ്ധത്തില്‍ സ്വന്തം ഹെലികോപ്റ്റര്‍ തന്നെ വെടിവെച്ചിടുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ 26ന് ബാലകോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ എഫ്-16 പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിരുന്നു. ഇന്ത്യയുടെ മിഗ് വിമാനങ്ങളും സുഖോയ് ഉള്‍പ്പെടെയുള്ള സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന യുദ്ധവിമാനങ്ങളും ഈ സമയം തിരിച്ചടിക്കാനായി സജ്ജമായിരുന്നു. വ്യോമ യുദ്ധസമാന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.

ഇതേസമയത്താണ് ബദ്ഗാമില്‍ എം ഐ 17 വി 5 സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നത്. സാങ്കേതിക മികവില്‍ ഏറെ മുന്നിലുള്ള വിമാനമാണ് എം ഐ 17 വി 5. എഞ്ചിന്‍ തകരാറോ മറ്റു സാങ്കേതിക പ്രശ്‌നങ്ങളോ ഹെലികോപ്റ്ററിന് ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പിന്നെ ഹെലികോപ്റ്റര്‍ എങ്ങനെ തകര്‍ന്നുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. പാക് പോര്‍വിമാനങ്ങള്‍ അതിര്‍ത്തി കടന്നതിന് പിന്നാലെ ഇന്ത്യ ഇസ്രായേല്‍ നിര്‍മ്മിത മിസേല്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യ തന്നെ തൊടുത്ത മിസേല്‍ ആക്രമണത്തിലാണ് എം ഐ 17 വി 5 സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്ഥാനും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്ക് അബദ്ധം സംഭവിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വന്തം വിമാനങ്ങള്‍ തിരിച്ചറിയാന്‍ വ്യോമസേന ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരുന്നു അലാറം ഓണ്‍ ചെയ്യുവാന്‍ പൈലറ്റ് മറന്നതാണോയെന്നും അന്വേഷിക്കുന്നുണ്ട്. അപകടത്തില്‍ കോപ്റ്ററിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു.