4 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന 5 പുതിയ വീടുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്ത ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ അറസ്റ്റില്‍. ഇയാളെ സെന്റ് ആല്‍ബാന്‍സ് ക്രൗണ്‍ കോടതി സെപ്റ്റംബര്‍ 10 വരെ കസ്റ്റഡിയില്‍ വെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റൊമാനിയന്‍ വംശജനായ ഡാനിയല്‍ നിയേഗുവാണ് ഗുരുതരമായ ക്രിമിനല്‍ ചാര്‍ജുകളോടെ അറസ്റ്റിലായിരിക്കുന്നത്. ഹേര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിന് സമീപം സ്ഥിതി ചെയ്യുന്ന മക്കാര്‍ത്തി ആന്റ് സ്‌റ്റോണ്‍ ഹോംസിന്റെ 5 റിട്ടയര്‍മെന്റ് വീടുകളാണ് ഇയാള്‍ തകര്‍ത്തത്. ഇതിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.

യു.കെയിലെ തന്നെ പ്രമുഖ റിട്ടയര്‍മെന്റ് ഹോം നിര്‍മ്മാതാക്കളായ മക്കാര്‍ത്തി ആന്റ് സ്റ്റോണ്‍ ഹോംസിന്റെ താല്‍ക്കാലിക കോണ്‍ട്രാക്ടറായിരുന്നു അറസ്റ്റിലായിരിക്കുന്ന നിയേഗു. ഇദ്ദേഹം ഇത്തരമൊരു പ്രവൃത്തി ചെയ്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. തകര്‍ന്ന ഒരോ വീടിനും ഏതാണ്ട് 80,000 പൗണ്ടാണ് വില. ഉപഭോക്താവിന് കൈമാറാന്‍ ദിവസങ്ങള്‍ ശേഷിക്കെയായിരുന്നു ഇവ തകര്‍ക്കപ്പെട്ടത്. ചില വീടുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണികള്‍ മുതിര്‍ന്ന എഞ്ചിനിയര്‍മാരുടെ നേതൃത്വത്തില്‍ നടക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രതി നേരിട്ട് കോടതിയില്‍ ഹാജരായിട്ടില്ല. വീഡിയോ സ്ട്രീം വഴിയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 10 ന് ശേഷമായിരിക്കും പരിഗണിക്കുക. വീടുകള്‍ തകര്‍ത്ത ശേഷം പ്രതി ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായി ദൃസാക്ഷികള്‍ പറയുന്നു. ഗുരുതരമായ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ക്രിമിനല്‍ കുറ്റമാണ് നിയേഗുവിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.