ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ബര്‍ബെറി 2017ല്‍ കത്തിച്ചു കളഞ്ഞത് 298 മില്യന്‍ പൗണ്ടിന്റെ തുണിത്തരങ്ങള്‍. ഗ്രേ മാര്‍ക്കറ്റില്‍ വില കുറച്ച് വില്‍ക്കുന്നതും ‘മറ്റുള്ളവരിലേക്ക്’ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് തടയുന്നതിനുമാണത്രേ ബര്‍ബെറി ഈ കടുംകൈ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 90 മില്യന്‍ പൗണ്ടിന്റെ ലക്ഷ്വറി തുണിത്തരങ്ങള്‍ ഈ വിധത്തില്‍ കത്തിച്ചു കളഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഈ വ്യവസായത്തില്‍ ഇത് പതിവാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1450 പൗണ്ടിന്റെ ട്രെഞ്ച് കോട്ടിനും അവയുടെ ചെക്ക്ഡ് ഡിസൈനിനും പേരുകേട്ട കമ്പനിയാണ് ബര്‍ബെറി. വിപണിയില്‍ തിരിച്ചടി നേരിട്ടിട്ടും ഈ വിധത്തില്‍ നശിപ്പിച്ചു കളയുന്ന തുണിത്തരങ്ങളുടെ മൂല്യം 50 ശതമാനത്തിലേറെ ഉയര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കമ്പനിയുടെ ഈ രീതി ഓഹരിയുടമകളുടെ അപ്രീതി ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നുണ്ട്. പ്രൈവറ്റ് ഇന്‍വെസ്റ്റര്‍മാര്‍ എന്ന നിലയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ക്ക് തരാവുന്നതായിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. പ്രത്യേക ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചാണ് ഇവര്‍ തുണികള്‍ നശിപ്പിക്കുന്നത്. ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് 9.6 ബില്യന്‍ പൗണ്ട് മൂല്യമുള്ള കമ്പനിയാണ് ബര്‍ബെറി. ബ്രാന്‍ഡ് വാല്യു നിലനിര്‍ത്താനും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സംരക്ഷിക്കാനുമാണ് ഈ രീതി അനുവര്‍ത്തിക്കുന്നതെന്നാണ് ഈ വ്യവസായത്തിലുള്ളവര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഈ സമ്പ്രദായത്തിനെതിരെ പരിസ്ഥിതി വാദികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡിസൈനര്‍ ലേബലിലുള്ള ഉല്‍പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കുകള്‍ വിറ്റഴിക്കുന്നതും തെറ്റായ ആളുകളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തുന്നതിലൂടെ ബ്രാന്‍ഡ് മൂല്യം ഇടിയുന്നത് തടയാനുമാണത്രേ വന്‍കിട ബ്രാന്‍ഡുകള്‍ തങ്ങളുടെ വിറ്റുപോകാത്ത ഉല്‍പന്നങ്ങള്‍ നശിപ്പിക്കുന്നത്! നിര്‍മാതാക്കളുടെ അനുമതിയില്ലാതെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന േ്രഗ മാര്‍ക്കറ്റില്‍ ഇവ എത്തുന്നതിന് തടയിടുകയും ഈ രീതി അനുവര്‍ത്തിക്കുന്നതിലൂടെ സാധിക്കുന്നു. ചൈനയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും ഉയര്‍ന്ന വിലയാണ് സര്‍പ്ലസ് സ്റ്റോക്ക് ഉണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.