ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പന്ത്രണ്ടുപേര്‍ മരിച്ചു. ഒഡീഷയിലെ കട്ടക്കിലുണ്ടായ അപകടത്തില്‍ 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. ചൊവ്വാഴ്ച രാത്രിയിലാണ് താല്‍ച്ചറില്‍ നിന്നും കട്ടക്കിലേക്ക് പോകുകയായിരുന്ന ബസ് മഹാനദി പാലത്തില്‍ നിന്നും മുപ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞത്. ബസിന് മുന്നില്‍ പോത്ത് വന്നപ്പോള്‍ അതിനെ രക്ഷപെടുത്തുന്നതിനായി വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പാലത്തില്‍ നിന്നും താഴേക്ക് പതിച്ച ബസ് നദിയിലെ 30 അടി താഴ്ച്ചയിലുണ്ടായിരുന്ന മണ്‍തിട്ടയിലേക്ക് മറിയുകയായിരുന്നു. അതാണ് അപകടത്തിന്റെ തോത് കൂട്ടുകയായിരുന്നു. കട്ടക്കില്‍ നിന്നുള്ള പോലീസുകാരും, അഗ്നിശമനസേനാ ഉദ്യോഗസ്ഥരും, ഒഡീഷയിലെ ഡിസാസ്റ്റര്‍ റാപപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി.

ബസ്സിലുണ്ടായിരുന്ന എല്ലാ യാത്രക്കാരേയും രക്ഷപെടുത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചികിത്സയ്ക്കായി എസ്‌സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരിക്കുകയാണ്.