കാലിഫോര്‍ണിയ: കാലിഫോര്‍ണിയയെ വിഴുങ്ങുന്ന കാട്ടുതീ നേരിടാന്‍ ജയില്‍പ്പുള്ളികളുടെ സേവനവും. 3900 ജയില്‍പ്പുള്ളികളെയാണ് കാട്ടുതീ നേരിടാനുള്ള ഉദ്യമത്തില്‍ പങ്കെടുപ്പിക്കുന്നത്. ഇവരില്‍ 200 സ്ത്രീകളുമുണ്ട്. ഇവര്‍ക്ക് പ്രതിദിനം 2 ഡോളര്‍ വീതം പ്രതിഫലവും 1 ഡോളര്‍ വീതം ഓരോ അധിക മണിക്കൂറിനു നല്‍കും. ശിക്ഷാകാലാവധിയില്‍ ഇളവും ഇവര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

8000 അഗ്നിശമന സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രിക്കാനായി പൊരുതുന്നത്.നൂറ് കണക്കിന് ഫയര്‍ എന്‍ജിനുകളും നിരവധി വിമാനങ്ങളും ഈ ഉദ്യമത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 31 പേരുടെ മരണത്തിന് കാരണമായ കാട്ടുതീ ഇപ്പോള്‍ 2 ലക്ഷം ഏക്കര്‍ പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. നൂറ് കണക്കിനാളുകളെ കാണാതായതായും വിവരമുണ്ട്.

അയല്‍ സ്‌റ്റേറ്റുകളില്‍ നിന്നും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും കാട്ടുതീ നേരിടാന്‍ സഹായം ലഭിച്ചതായി കാലിഫോര്‍ണിയ ഗവര്‍ണറുടെ എമര്‍ജന്‍സി സര്‍വീസ് ഡയറക്ടര്‍ അറിയിച്ചു. കാലിഫോര്‍ണിയയിലെ ജയിലുകളാണ് ഈ സേവനത്തിന് സഹായവുമായെത്തിയ മറ്റൊരു വിഭാഗം. ജയിലിനു പുറത്ത് അപകടകാരികളല്ലെന്ന് കരുതുന്നവരെയാണ് തീ നിയന്ത്രിക്കാനുള്ള ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്നത്.