ഫെയര്‍ ആക്‌സസ് ടേബിളില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഏറ്റവും പിന്നില്‍. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളിത്തം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഈ പട്ടികയില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹള്‍ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. പട്ടികയില്‍ അവസാനമായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേംബ്രിഡ്ജ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിസര്‍ച്ച് പേപ്പറിലാണ് ഈ പട്ടിക നല്‍കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഡെര്‍ബി, എഡ്ജ്ഹില്‍, ചെസ്റ്റര്‍, പ്ലിമത്ത് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് തുടങ്ങിയവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ബ്രിട്ടനിലെ പഴയതും പ്രൗഢിയുള്ളതുമായ യൂണിവേഴ്‌സിറ്റികളില്‍ പലതും ലിസ്റ്റില്‍ ഒടുവിലായാണ് ഇടം നേടിയിരിക്കുന്നത്. സെന്റ് ആന്‍ഡ്രൂസ്, ബ്രിസ്റ്റോള്‍, ഓക്‌സ്‌ഫോര്‍ഡ്,അബര്‍ദീന്‍ തുടങ്ങിയവയാണ് ഇത്. യൂണിവേഴ്‌സിറ്റികളില്‍ എത്തുന്ന യുവാക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 1980ല്‍ ജനസംഖ്യയുടെ 10-15 ശതമാനം മാത്രമായിരുന്നു യൂണിവേഴ്‌സിറ്റികളില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 45 ശതമാനമായി മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിലെ പിഴവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും റിസര്‍ച്ച് വിലയിരുത്തുന്നു.

മറ്റു വിലയിരുത്തലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കാറുള്ള റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഈ പട്ടികയില്‍ പിന്നാക്കെ പോയി. ഇന്‍ടേക്കില്‍ വൈവിധ്യം പുലര്‍ത്തുന്ന ആധുനിക സര്‍വകലാശാലകളാണ് മികച്ച പ്രകടനവുമായി മുന്നില്‍ നില്‍ക്കുന്നത്. എല്ലാ മേഖലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കേണ്ടത് ഇംഗ്ലീഷ് ഉന്നത വിദ്യാഭ്യാസ നയ രൂപീകരണത്തില്‍ പ്രധാനമാണെന്ന് പേപ്പര്‍ തയ്യാറാക്കിയ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഇയാന്‍ മാര്‍ട്ടിന്‍ പറഞ്ഞു.