ലണ്ടന്‍: കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എഴുത്തുപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു. പേപ്പറും പേനയുമുപയോഗിച്ച് എഴുതുന്ന പരീക്ഷകള്‍ നിര്‍ത്തലാക്കാന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന കാരണവും വിചിത്രമാണ്. വിദ്യാര്‍ത്ഥികളുടെ കയ്യക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാലാണേ്രത പരീക്ഷകള്‍ തന്നെ ഉപേക്ഷിക്കുന്നത്. ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുട്ടികള്‍ കയ്യക്ഷരത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഉത്തരപേപ്പറുകള്‍ വായിച്ചു മനസിലാക്കാന്‍ അധ്യാപകര്‍ ഏറെ ബുദ്ധിമുട്ടുകയാണത്രേ. അതുകൊണ്ട് പരീക്ഷകള്‍ ഇനി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

800 വര്‍ഷത്തോളം നീണ്ട എഴുത്തുപരീക്ഷാ സമ്പ്രദായത്തിനാണ് യൂണിവേഴ്‌സിറ്റി ഇതോടെ അന്ത്യം കുറിക്കുന്നത്. വിദ്യാര്‍ത്ഥിികളുടെ കയ്യക്ഷരം മോശമാകുന്നതിനെക്കുറിച്ച് അധ്യാപകരെന്ന നിലയില്‍ വര്‍ഷങ്ങങ്ങളായി തങ്ങള്‍ ചിന്തിക്കുന്നുണ്ടായിരുന്നുവെന്ന് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപികയായ ഡോ.സാറ പേഴ്‌സോള്‍ പറഞ്ഞു. ഉത്തരങ്ങള്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതെ വരുന്നത് അധ്യാപകര്‍ക്ക് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും ദോഷം ചെയ്യും.

തങ്ങള്‍ എഴുതിയ ഉത്തരങ്ങള്‍ വായിച്ചു കേള്‍പ്പിക്കാന്‍ സമ്മര്‍ അവധികള്‍ക്കിടയില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് വിളിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ഡിജിറ്റല്‍ വിദ്യാഭ്യാസ നടത്തിന്റെ ഭാഗമായി വിഷയത്തില്‍ ഒരു അവലോകനം നടത്തി വരികയാണെന്ന് സര്‍വകലാശാല അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതിന്റെ ഭാഗമായി ഹിസ്റ്ററി ആന്‍ഡ് ക്ലാസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരങ്ങള്‍ ടൈപ്പ് ചെയ്തുകൊണ്ടുളള ഒരു പരീക്ഷ നടത്തിയിരുന്നു.