സ്വന്തം ലേഖകൻ

ലണ്ടൻ: കൊറോണ വൈറസ് മരണനിരക്കിൽ ഇറ്റലിയെ മറികടന്നതോടെ ബ്രിട്ടനിലെ ജനങ്ങൾക്ക് ആശങ്കയും ഏറിയിരിക്കുകയാണ്. യൂറോപ്പിൽ 30000 മരണങ്ങൾ ഉണ്ടാകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആശുപത്രികളിലും കെയർ ഹോമുകളിലും സമൂഹത്തിലുമായി 30,076 പേർ മരിച്ചു. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് മരണങ്ങൾ രേഖപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇപ്പോൾ യുകെ. മരണനിരക്കിൽ യുകെയുടെ തൊട്ടുപിന്നിലാണ് ഇറ്റലിയുടെ സ്ഥാനം. എങ്കിലും മരണസംഖ്യ മാത്രം കണക്കിലെടുത്ത് ഇരു രാജ്യങ്ങളെയും താരതമ്യം ചെയ്യാൻ കഴിയുമോ? പരിശോധിക്കാം.

1.ജനസംഖ്യ
യുകെയുടെ ജനസംഖ്യ ഏകദേശം 66 ദശലക്ഷവും ഇറ്റലിയിലേത് 60 ദശലക്ഷവുമാണ്. ഇറ്റലിയിൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിരിക്കുന്നു. അതുപോലെ യുകെയിലും റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന മരണസംഖ്യയിൽ കുറവുണ്ട്. ജനസംഖ്യയിലെ വ്യത്യാസം കണക്കുകളിലും തെളിഞ്ഞുകണ്ടേക്കാം.

2.മരണസംഖ്യ ഒരേ രീതിയിൽ കണക്കാക്കുന്നുണ്ടോ?
രാജ്യങ്ങൾ മരണസംഖ്യ കണക്കാക്കുന്ന വ്യത്യസ്ത രീതികളും പരിഗണിക്കേണ്ടതുണ്ട്. “ഓരോ രാജ്യവും മരണം വ്യത്യസ്ത രീതിയിലാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ഒരു താരതമ്യ പഠനം ഫലപ്രദം ആയിരിക്കില്ല.” എന്ന് യുകെ സർക്കാരിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ക്രിസ് വിറ്റി പറഞ്ഞു. ഇറ്റലിയിൽ ആശുപത്രികളിലെ മരണങ്ങളുടെ കണക്കുകൾ വളരെ കൃത്യമാണെന്ന് കരുതുന്നുണ്ടെങ്കിലും , കെയർ ഹോമുകളിലോ വീട്ടിലോ നടക്കുന്ന മരണങ്ങൾ കണക്കാക്കുന്നുണ്ടോ? കെയർ ഹോമുകളിലെ മരണത്തിന് ഇറ്റലിയിൽ ദേശീയ കണക്കുകളൊന്നുമില്ല – പ്രാദേശിക അടിസ്ഥാനത്തിൽ സംഖ്യകൾ കൂട്ടിച്ചേർക്കുന്നുവെന്ന് മാത്രം. ബ്രിട്ടനിൽ കെയർ ഹോമുകളിലും മറ്റും ഉണ്ടായിരിക്കുന്ന കണക്കുകൾ ചേർത്താണ് ഇത്രത്തോളം മരണം ഉണ്ടായതായി പറയുന്നത്. എന്നാൽ ഇറ്റലിയിൽ അങ്ങനെ അല്ലാത്തപക്ഷം താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടായേക്കാം.

3. പരിശോധന
നിലവിൽ യുകെ ഇറ്റലിയേക്കാൾ ഒരു ദിവസം കൂടുതൽ ആളുകളെ പരീക്ഷിക്കുന്നുണ്ട്. എന്നാൽ മൊത്തത്തിൽ ലോക്ക്ഡൗണിലുള്ള ഇറ്റലി മെയ് 5 വരെ 2.2 ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി. ബ്രിട്ടൻ 1.3 ദശലക്ഷത്തിലധികം പരിശോധനകളും നടത്തി. ദിവസം ഒരുലക്ഷം പരിശോധനകൾ നടത്തുമെന്ന് ബ്രിട്ടൻ പറഞ്ഞുവെങ്കിലും ഇന്നലെയും 69,463 ടെസ്റ്റുകൾ മാത്രമേ നടത്താൻ കഴിഞ്ഞുള്ളു. രോഗം സ്ഥിരീകരിച്ച ആളുകളെ അടിസ്ഥാനമാക്കിയുള്ള ദൈനംദിന കണക്കുകൾക്ക് ഇതൊരു നിർണായക വേർതിരിവാണ്. ഇത് താരതമ്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.

4.ജനങ്ങളുടെ പ്രായവും ആരോഗ്യവും.
ചെറുപ്പക്കാരേക്കാൾ ഏറെ പ്രായമായവരെ കൊറോണ വൈറസ് ബാധിക്കുന്നുവെന്ന് നമുക്കറിയാം. കൊറോണ വൈറസിനെ കൂടുതൽ അപകടകരമാക്കുന്ന ആരോഗ്യപരമായ അവസ്ഥകൾ പ്രായമായ ആളുകൾക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഏപ്രിൽ 24 വരെ യുകെയിൽ ഉണ്ടായ മരണങ്ങളിൽ 85 വയസിന് മുകളിൽ ഉള്ളവരാണ് ഏറെപേരും. ഇറ്റലിയിലും പ്രായമായവരിൽ ഉയർന്ന മരണ നിരക്ക് കാണപ്പെടുന്നു. അതിനാൽ, മറ്റെല്ലാ ഘടകങ്ങളും തുല്യമാണെങ്കിൽ യുകെയെക്കൾ കൂടുതൽ കൊറോണ വൈറസ് മരണങ്ങൾ ഇറ്റലിയിൽ കാണപ്പെട്ടേക്കാം. മുൻ വർഷങ്ങളിലെ ഇതേ കാലഘട്ടത്തിലെ മരണങ്ങളുമായി താരതമ്യം ചെയ്യുന്നതും പ്രധാനമാണ്, കാരണം വേനൽക്കാലത്തേക്കാൾ കൂടുതൽ ആളുകൾ ശൈത്യകാലത്ത് മരിക്കുന്നു.

5. ജനസാന്ദ്രതയും മറ്റ് ഘടകങ്ങളും.
കൊറോണ വൈറസ് പടരുന്നതിന് ജനസാന്ദ്രത പ്രധാനമാണെന്ന് നിങ്ങൾക്കറിയാം. തിരക്കുള്ള സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്ന നടപടി ബുദ്ധിമുട്ടുള്ളതാണ്. ഇറ്റലിയേക്കാൾ കൂടുതൽ ജനസാന്ദ്രത ഉള്ള രാജ്യമാണ് യുകെ. യുകെയുടെ ഏറ്റവും തിരക്കേറിയ ഭാഗം ലണ്ടനാണ്, അത് യൂറോപ്പിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ്. യുകെയിൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശം ലണ്ടൻ ആണ്. ഇറ്റലിയിൽ ലോംബാർഡിയും. യുകെയിൽ എത്തുന്നതിനുമുമ്പ് വടക്കൻ ഇറ്റലിയിൽ വൈറസ് ബാധിച്ചുവെന്നും ലോംബാർഡിക്ക് മുൻകരുതലുകൾ എടുക്കാൻ കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന വസ്തുത എടുത്തുപറയേണ്ടതാണ്.