ട്വന്റി 20, ഏകദിന പരമ്പരകള്‍ കഴിഞ്ഞു, ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരകള്‍ക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യ. നാളെ വെല്ലിംഗ്ടണിലാണ് രണ്ടു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം. ആദ്യ ടെസ്റ്റിന് വെല്ലിങ്ടണ്‍ വേദിയാകുമ്പോള്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഈ വേദിയില്‍ ടീം ഇന്ത്യയ്ക്ക് ഒരു ജയം നേടാനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

വെല്ലിങ്ടണില്‍ 1968 ല്‍ വിജയം നേടിയ ശേഷം ഇന്ത്യ പിന്നീടൊരിക്കലും ഇവിടെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല. 1968-ല്‍ ആയിരുന്നു ഈ വേദിയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. അതില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ ജയം നേടുകയും ചെയ്തു. ഇവിടെ കളിച്ച ഏഴ് ടെസ്റ്റുകളില്‍ പട്ടൗഡിയുടെ നേതൃത്വത്തിലുള്ള ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. 52 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടൗഡിയുടെ നേട്ടം വിരാട് കോലിക്ക് ആവര്‍ത്തിക്കാനാകുമോ എന്ന കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ന്യൂസീലന്‍ഡ് മണ്ണില്‍ ഇതുവരെ 23 ടെസ്റ്റ് കളിച്ച ഇന്ത്യയ്ക്ക് അഞ്ച് എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. എട്ട് മത്സരങ്ങള്‍ തോറ്റപ്പോള്‍ 10 എണ്ണം സമനിലയിലായി.

വെല്ലിങ്ടണില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രം ഇങ്ങനെ 1968 – ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം, 1976 ല്‍ന്യൂസീലന്‍ഡ് ഇന്നിങ്സിനും 33 റണ്‍സിനും വിജയിച്ചു, 1981 – ന്യൂസീലന്‍ഡിന് 62 റണ്‍സ് ജയം, 1998 – ന്യൂസീലന്‍ഡിന് നാലു വിക്കറ്റ് ജയം, 2002 – ന്യൂസീലന്‍ഡിന് 10 വിക്കറ്റ് ജയം,2009 – സമനില, 2014 – സമനില

ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ മായങ്ക് അഗര്‍വാളിനൊപ്പം പൃഥ്വി ഷാ ഓപ്പണറായേക്കും. ന്യൂസിലന്‍ഡില്‍ നേരത്തെ കളിച്ചിടുള്ള ഇഷാന്ത് ആദ്യ മത്സരത്തില്‍ ഇറങ്ങുമെന്നാണ് സൂചന. കളിക്കാരുടെ പരിശീലനം നോക്കിയാല്‍ ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയില്ല. ആറാം നമ്പറില്‍ പരിശീലന മത്സരത്തില്‍ സെഞ്ചുറി നേടിയ ഹനുമാ വിഹാരിക്ക് അവസരം ലഭിച്ചേക്കും.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ മാറ്റ് ഹെന്റിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ന്യൂസിലന്‍ഡ് ടീമിനൊപ്പം ചേരാത്ത നീല്‍ വാഗ്‌നര്‍ക്ക് പകരക്കാരനായിട്ടാണ് ഹെന്റിയെ ഉള്‍പ്പെടുത്തിയത്. ഹെന്റി ന്യൂസിലന്‍ഡായി 12 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. താരത്തെ ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഹെന്റിക്ക് പകരം കെയ്ല്‍ ജാമിസണിനെയാണ് പരിഗണിച്ചത്. കഴിഞ്ഞമാസം ഓസീസിനെതിരെയാണ് ഹെന്റി അവസാന ടെസ്റ്റ് കളിച്ചത്.