മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് 8 വയസുകാരനായ ജൂലിയന്‍. ക്യാന്‍സര്‍ രോഗം ബാധിച്ച വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ജൂലിയന് ജീവന്‍ തിരികെ ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ പോലും കരുതിയിരുന്നില്ല. കഴിഞ്ഞ ക്രിസ്മസിന് മുന്‍പ് തന്നെ മരണം സംഭവിച്ചേക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍ വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തികൊണ്ട് ക്യാന്‍സറിനെ സ്വയം പ്രതിരോധിച്ച് വിജയം കണ്ടിരിക്കുകയാണ് ഈ 8 വയസുകാരന്‍. ചിട്ടയായ ഭക്ഷണക്രമം രോഗത്തെ പ്രതിരോധിക്കുന്നതില്‍ ചെറിയ തോതില്‍ സഹായക ഘടകമായി എന്നതൊഴിച്ചാല്‍ മറ്റൊന്നിന്റെയും പിന്‍ബലമില്ലാതെയാണ് അപകടകാരിയായ ക്യാന്‍സറിനെ ജൂലിയന്‍ തോല്‍പ്പിച്ചത്. മരണം മാത്രം മുന്നിലുണ്ടായിരുന്ന നാളുകളില്‍ മകന്‍ തിരിച്ചു വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് അവന്റെ അമ്മ വ്യക്തമാക്കുന്നു.

ജൂലിയന് 2 വയസുള്ളപ്പോഴാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അക്വൂട്ട് ലിംഫോബ്ലാസ്റ്റിക് ലൂക്കീമിയ എന്ന അപൂര്‍വ്വ രോഗത്തെ പ്രതിരോധിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒരു തരം ബോണ്‍ ക്യാന്‍സറാണ് അക്വൂട്ട് ലിംഫോബ്ലാസ്റ്റിക് ലൂക്കീമിയ. ശരീരത്തിലെ വെറ്റ് ബ്ലഡ് സെല്ലുകളെ ബാധിക്കുന്ന ഈ രോഗം ചികിത്സിച്ച് ഭേദമാക്കുക ഏറെ ശ്രമകരമായ പ്രവൃത്തിയാണ്. രാജ്യത്ത് ലഭിക്കുന്ന ഏറ്റവും മികച്ച ചികിത്സ ജൂലിയന് മാതാപിതാക്കള്‍ നല്‍കി. നിരവധി തവണ കീമോ തെറാപ്പി പരീക്ഷിച്ചു. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി. പക്ഷേ രോഗം അവനെ വിട്ടുപോകാന്‍ തയ്യാറായിരുന്നില്ല. ഒരോ തവണ ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ രോഗം വീണ്ടും ശക്തിയോടെ തിരിച്ചുവരും. ജൂലിയന്റെ കുടുംബത്തെ മാനസികമായി തളര്‍ത്തിയ കാലഘട്ടമായിരുന്നു അത്.

നാലാമത് തവണയും രോഗം തിരിച്ചു വന്നതിന് ശേഷം ഡോക്ടര്‍മാര്‍ അവന്‍ കഴിഞ്ഞ ക്രിസ്മസിനെ അതിജീവിക്കില്ലെന്ന് വ്യക്തമാക്കി. കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചതായി അന്ന് തോന്നിയതായി ജൂലിയന്റെ അമ്മ പറയുന്നു. രോഗശമനത്തിനായി പിന്നീട് പ്രത്യേകമായൊന്നും ചെയ്തില്ല. പക്ഷേ അദ്ഭുതാവഹമായ മാറ്റങ്ങള്‍ ജൂലിയനില്‍ കണ്ട് തുടങ്ങി. ടെസ്റ്റ് റിപ്പോര്‍ട്ടുകളില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതോടെ കുടുംബത്തിന്റെ പ്രതീക്ഷയും തിരിച്ചു വന്നു. ലോകത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഇത്. ഏഴ് ബില്യണ്‍ പേരില്‍ ഒരാള്‍ക്ക് മാത്രമുണ്ടാകുന്ന അവസ്ഥാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ രോഗാവസ്ഥ അക്വൂട്ട് മെലോയിഡ് ലൂക്കീമിയ എന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുമെന്ന് ഡോക്ടര്‍ പറഞ്ഞു.