ന്യൂസ് ഡെസ്ക്

അമ്മയോടൊപ്പം പുഷ്ചെയറിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന രണ്ടു വയസുകാരൻ കാറിടിച്ച്  മരിച്ചു. അമ്മയുടെ കൈയിൽ പിടിച്ച് ഒപ്പമുണ്ടായിരുന്ന ആറു വയസുകാരനായ സഹോദരനെയും കാർ ഇടിച്ച് തെറുപ്പിച്ചു. രണ്ടു വയസുള്ള ആൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ച ഉടൻ മരിച്ചു. ആറു വയസുകാരനായ സഹോദരൻ അതീവ ഗുരുതരാവസ്ഥയിലാണ്. ഇടിയുടെ ആഘാതത്തിൽ പുഷ്ചെയർ തകർന്ന് നാമാവശേഷമായി. പുഷ്ചെയറിന്റെ ഭാഗങ്ങൾ റോഡിലും പരിസരങ്ങളിലുമായി ചിതറിക്കിടക്കുകയാണ്. പോലീസ് റോഡ് അടച്ച് അന്വേഷണം തുടങ്ങി. കവൻട്രിയിലെ സ്റ്റോക്ക് ഏരിയയിലുള്ള മക്ഡൊണാൾഡ്സ് റോഡിലാണ് അതിദാരുണമായ ദുരന്തം ഇന്നു ഉച്ചക്ക് ശേഷം രണ്ടു മണിയോടെ നടന്നത്.

അപകടമുണ്ടായ ഉടൻ തന്നെ രണ്ടു വയസുകാരനെ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വയസുകാരനെ ബിർമ്മിങ്ങാം ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവം നടന്ന ഉടൻ വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസ് നാല് എമർജൻസി ആംബുലൻസുകൾ സംഭവ സ്ഥലത്തേയ്ക്ക് അയച്ചിരുന്നു.

ലേറ്റസ്റ്റ് പോലീസ് അപ്ഡേറ്റ് അനുസരിച്ച് ബിർമിങ്ങാം ചിൽഡൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന ആറു വയസുള്ള ആൺകുട്ടിയും മരണത്തിന് കീഴടങ്ങി.

ഇടിച്ച കാർ നിറുത്താതെ ഓടിച്ചു പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു മൈൽ ദൂരത്ത് ഇടിച്ചു എന്നു കരുതുന്ന കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 53 വയസുള്ള പുരുഷനെയും 41 വയസുള്ള സ്ത്രീയേയും സംഭവുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കറുത്ത നിറമുള്ള ഫോർഡ് ഫോക്കസ് കാറാണ് കുട്ടികളെ ഇടിച്ച് തെറിപ്പിച്ചത്.