ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിനെതിരെ പോലീസ് കേസെടുത്തു. അയോധ്യക്ഷേത്ര നിര്‍മാണം സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനക്കെതിരെ മുസ്ലിം പണ്ഡിതര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.

അയോധ്യ കേസില്‍ ക്ഷേത്രത്തിനു എതിരായി വിധിയുണ്ടായാല്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ഇന്ത്യയില്‍ സിറിയയിലേതുപോലുള്ള അവസ്ഥ ഉണ്ടാക്കരുതെന്നുമായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. എന്നാല്‍ ഇത് രാജ്യത്തെ മുസ്ലിം മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് പണ്ഡിതര്‍ ആരോപിച്ചു.

കേസില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ഉണ്ടാകുമോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ അയോധ്യക്ഷേത്ര നിര്‍മാണം സംബന്ധിച്ച് രൂക്ഷമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രവിശങ്കറിന്റെ പ്രസ്താവനെയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.