കൊച്ചി: കത്വയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെ പനങ്ങാട് പോലീസാണ് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പാണ് ഇത്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണുവിനെ ബാങ്ക് പിരിച്ചു വിട്ടിരുന്നു. ഇയാള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് പിരിച്ചു വിട്ടതായി ബാങ്ക് അറിയിച്ചത്. ഇയാള്‍ക്കെതിരെ പോലീസില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൊച്ചി പോലീസ് കമ്മീഷണര്‍ക്കുള്‍പ്പെടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇവളെയെല്ലാം ഇപ്പോളേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ ബോംബായി വന്നേനെ എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധമുയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ കമന്റ് പ്രത്യക്ഷപ്പെട്ടത്.