ദൈവം മിക്കപ്പോഴും പ്രവര്‍ത്തിക്കുന്നത് നമുക്ക് അജ്ഞാതവും അത്ഭുതകരവുമായ മാര്‍ഗങ്ങളിലൂടെയാകുമെന്നും എന്നാല്‍ എല്ലായ്‌പ്പോഴും അതു ഫലമണിയുമെന്ന്  ഒരു വിശ്വാസി വിശ്വസിക്കണം. എപ്പോഴും വിശ്വസിക്കുക, വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക എന്നതു പ്രധാനമാണ്. ദൈവകൃപയുടെ പ്രവര്‍ത്തനം തോട്ടത്തില്‍ കുഴിച്ചിടുന്ന വിത്തുകള്‍ക്കു സമാനമാണ്‌ എന്നറിയുക. ഇന്ന് ഈ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ നോക്കിയാല്‍ സ്വര്‍ഗീയപിതാവ് ആഗ്രഹിക്കുന്നതിന്റെ എതിര്‍ ദിശയിലേയ്ക്കാണ് ലോകം പോകുന്നതെന്നു നമുക്കു തോന്നിപ്പോകും. എന്നാൽ പ്രത്യാശയോടെ വിളവെടുപ്പിന്റെ കാലത്തിനായി കാത്തിരിക്കണം. പഴയ കാലത്തും ഇന്നും ദൈവരാജ്യം വളരുന്നത് നിഗൂഢവും അത്ഭുതകരവുമായ വിധത്തിലാണ്. കുഞ്ഞുവിത്തില്‍ മറഞ്ഞിരിക്കുന്ന ശക്തിയെ ഉണര്‍ത്തുകയും അതിന്റെ ജീവന്‍ വിജയം നേടുകയുമാണ് സംഭവിക്കുക. വ്യക്തിപരവും സാമൂഹ്യവുമായ മുറിവുകള്‍ പ്രത്യാശയുടെ കപ്പല്‍ച്ചേതത്തെ അടയാളപ്പെടുത്തുമ്പോഴും വിശ്വാസം കൈവിടാതിരിക്കുകയും ദൈവത്തിന്റെ ശക്തമായ പ്രവൃത്തികള്‍ക്കു കാത്തിരിക്കുകയും വേണം. ദൈവത്തോടുള്ള വിശ്വസ്തതയിലും അവന്റെ സാന്നിദ്ധ്യത്തിലും നങ്കൂരമിട്ടതായിരിക്കണം നമ്മുടെ ജീവിതം – ഈ പറഞ്ഞത് ഫ്രാൻസിസ് പാപ്പ – ക്രിസ്തീയത അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിയുടെ ജീവിതം എന്തായിരിക്കണം എന്ന് വ്യക്തമാക്കുന്ന വാക്കുകൾ.

ദൈവകൃപയുടെ പ്രവര്‍ത്തനം തോട്ടത്തില്‍ കുഴിച്ചിടുന്ന വിത്തുകള്‍ക്കു സമാനമാണ്‌ എന്നറിയുക… അതുപോലെ തന്നെയാണ് നമ്മളടങ്ങുന്ന കുടുംബ ജീവിതവും. ജീവിതത്തിൽ എത്രമാത്രം പ്രതിസന്ധികൾ ഉണ്ടായാലും അവയെ തരണം ചെയ്യാൻ സാധിക്കുന്നത് നമ്മുടെ ജീവിതാനുഭവങ്ങളാണ്.. അല്ലെങ്കിൽ നമ്മെ പഠിപ്പിച്ചത് നമ്മുടെ മാതാപിതാക്കളുടെയും പൂർവികരുടെയും ജീവിതഭാരത്തിന്റെ വഴികൾ ആണ്. അവർ നമ്മളെ വിശ്വാസത്തിന്റെ വഴികളിലൂടെ നടത്തിയത് കൊണ്ടാണ് എന്ന് നാം തിരിച്ചറിയുന്നു.

ഈ തിരിച്ചറിവുകൾ പ്രവാസികളായ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികളും തങ്ങളുടെ മക്കളുടെ വിശ്വാസ ജീവിതത്തെ നേർവഴിയിലൂടെ നടത്തുവാൻ തീരുമാനിച്ച നിമിഷങ്ങളക്കാണ് ഇന്നലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിൽ തുടക്കം ആയിരിക്കുന്നത്. പന്ത്രണ്ട് ക്ലാസുകളിലായി 300 റിൽ പരം കുട്ടികളുമായി വേദപാഠ ക്ലാസ്സുകൾക്ക് ഇന്നലെ തുടക്കമായി.സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ചുമല ഏറ്റെടുത്ത ഫാദർ ജോർജജ് എട്ടപറയിൽ അച്ചന് സ്വാഗതമോതിയത് ട്രസ്റ്റികളയായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർ ചേർന്ന്… തുടർന്ന്  ജോർജജ് അച്ചൻ സ്റ്റോക്കിലെ സമൂഹത്തിന് സ്വയം പരിചയപ്പെടുത്തി. വർഷങ്ങളായി സ്റ്റോക്കിലെ മലയാളി വിശ്വാസിസമൂഹം ആഗ്രഹിച്ച നിമിഷങ്ങളുടെ പൂർത്തീകരമാണ് നടന്നത്.. അതോടൊപ്പം എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ മക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ഫാദർ ജെയ്‌സൺ കരിപ്പായി പ്രശംസനീയമായ വിശ്വാസ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ തലത്തിലേക്ക്  ഉയർത്തിയ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന് പുതിയ ഇടയൻ എത്തിയിരിക്കുന്നു.എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ച അച്ചന്റെ മറുപടി പ്രസംഗം… ജോർജ് അച്ചൻ ചാപ്ലയിൻ ആയി സേവനം അനുഷ്ഠിക്കുന്ന സെയിന്റ് പീറ്റർ ഇൻ ചെയിൻ പള്ളിയിലെ ഇംഗ്ലീഷ് കുർബാനക്ക് ശേഷമാണ് അച്ചൻ മലയാളം കുർബാനക്ക് എത്തിയത്. കിംവദന്തികൾ പരത്തുന്നതിൽ ആരും പിന്നിലല്ല എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അച്ചൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുന്നത്. ചാപ്ലൈൻ ആയി ഇരിക്കുന്ന പള്ളിയിൽ ഇനി ഇംഗ്ലീഷ് കുർബാനയില്ലെന്നും മലയാളം മാത്രമേ ഉണ്ടാകൂ എന്ന തെറ്റായ വർത്തകേട്ട് ഇംഗ്ലീഷ് കമ്മ്യൂണിറ്റി കുർബാനക്കെത്തിയത് പരാതിയുമായിട്ടായിരുന്നു എന്ന് അച്ചൻ സാക്ഷ്യപ്പെടുത്തി.

നിങ്ങൾ കേട്ടത് അസത്യമാണെന്നും ഈ പള്ളിയിലുള്ള സേവനങ്ങൾക്ക്‌ യാതൊരു മറ്റുവുമില്ലെന്ന തിരിച്ചറിവ് അവർക്ക് ജോർജജ് അച്ഛനിൽ നിന്നും ലഭിച്ചപ്പോൾ അതിൽ  ക്ഷമ പറയാൻ അവർ മടിച്ചില്ല. പിന്നീട് കണ്ടത് സ്നേഹാദരങ്ങളോടെ അച്ചനെ പരിചയപ്പെടുന്ന ഒരു സമൂഹത്തെയായിരുന്നു പിന്നീട് കണ്ടത്. ആര് എന്നോട് പിണങ്ങിയാലും ഞാൻ പിണങ്ങത്തില്ല എന്ന അച്ചന്റെ വാക്കുകൾ കേട്ട് പുഞ്ചിരി തൂക്കിയ പള്ളിയങ്കണത്തിലെ വിശ്വാസികൾ… നർമ്മത്തിൽ ചാലിച്ച മലയാള ഭാഷ…

വിശ്വാസികൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നു പറയണമെന്ന് അഭ്യർത്ഥിച്ച അച്ചൻ തിരിതെളിച്ച് 2018 ലെ വേദപാഠ ക്ലാസ്സുകൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.  വേദപാഠ ക്ലാസ്സുകളുടെ ഹെഡ് ടീച്ചർ ആയ തോമസ് വര്ഗീസ് കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ വലിയ സഹകരണത്തിന് നന്ദി അറിയിക്കുകയും അത് തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്‌തു. പ്രസ്തുത ചടങ്ങിൽ സിസ്റ്റർ ലാലി, സാവിയോ ഫ്രണ്ട്‌സ് അനിമേറ്റർ ജോസ് വര്ഗീസ്, ജിത്തു ഡേവിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.തുടർന്ന് പുതുതായി ക്ലാസ്സുകളിൽ എത്തിച്ചേർന്ന കുട്ടികൾക്കായി സ്വീകരണം… തിരി തെളിച്ചു പിടിച്ചു കുട്ടികളുടെ പ്രതിജ്ഞ… ഒപ്പം മാതാപിതാക്കളും വേദപാഠ അദ്ധ്യാപകരും ഒത്തുചേർന്നപ്പോൾ പള്ളിയങ്കണം കേരളത്തിലെ ഒരു പള്ളിമേടയിൽ എത്തിനിൽക്കുന്ന ഒരനുഭവം… തുടർന്ന് ഭക്തിനിർഭരമായ കുർബാന… അതെ സ്റ്റോക്ക് ഓൺ ട്രെന്റ് വിശ്വാസത്തിൽ വളരുന്ന ഒരു തലമുറയുടെ ഒരു കൂട്ടായ്മ ആയിത്തീരുന്നു..

ആര്‍ക്കായി ദൈവത്തിന്റെ വചനം പിറന്നോ അവിടെയൊന്നും വചനം എത്തിയിട്ടിലെങ്കിൽ അതിന്റെ കാരണം വചനം അറിയിക്കേണ്ടവന്‍ എത്തിയില്ല എന്നതാണ്. നമ്മൾ പ്രവാസ ജീവിതത്തിന്റ തിരക്കിൽ വചനവുമായി നടക്കേണ്ടവർ അല്ല എന്ന ചിന്ത മാറ്റി നമ്മളുടെ പ്രശ്‌നങ്ങളുടെ നൂലാമാലകളിൽ പതറാതെ, സുഖലോലുപതയുടെ  അരമനവിട്ട്  ആത്മവിശ്വാസത്തോടെ വചനം നമ്മുടെ കുട്ടികളിൽ എത്തിക്കാൻ ശ്രമിക്കാം.. മാസാവസാനം എത്തുന്ന ബില്ലുകൾ എന്ന ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഇവിടുത്തെ ജീവിത രീതികൾ നമ്മുടെയും നമ്മുടെ കുട്ടികളുടെയും ജീവിതത്തിൽ  വചനമെത്താന്‍ തടസ്സമാവാതെ ശ്രദ്ധിക്കാം. വചനദൂതന്‍ യാത്ര ചെയ്യുന്നുണ്ട് – നമ്മുടെ അനുദിന ജീവിത വഴികളിൽ. പക്ഷേ, എവിടെ?  സുഖസൗകര്യങ്ങളുടെ ഇടയിലൂടെ നടക്കുന്ന നമ്മൾ അത് മറക്കാറുണ്ടോ? ആള്‍ക്കൂട്ടത്തില്‍, അധികാരപടവുകളിലൂടെ അതിന്റെ ആരവങ്ങളില്‍, അതിന്റെ ലഹരിയില്‍ നമ്മൾ മയങ്ങി വചനം നമ്മളിൽ നിന്ന് അകലാതിരിക്കട്ടെ..

സ്വന്തം ദൗത്യം നിര്‍വഹിക്കാതെ ജീവിതം നടന്നുതീര്‍ക്കുന്നവരുണ്ടാകാം. അവരോടു യേശു ചോദിച്ചു: ‘ആത്മാവിനു പകരമായി എന്തു കൊടുക്കും?’ അവര്‍ ജീവിതംകൊണ്ടു കഴിച്ച യാത്രയില്‍ അവര്‍ക്ക് ആത്മാവു പോയ കാര്യം അവര്‍ അറിഞ്ഞില്ല. ജീവിതം പാഴാക്കിയ നടത്തങ്ങള്‍!