മലയാളം യുകെയുടെ എല്ലാ മാന്യ വായനക്കാര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍ ഏറ്റവും സ്‌നേഹത്തോടെ ആശംസിക്കുന്നു. പാപത്തെയും മരണത്തെയും കീഴടക്കി ഉയിര്‍ത്തെഴുന്നേറ്റ ഈശോ നല്‍കുന്ന ശാന്തിയും സമാധാനവും നമ്മുടെ ജീവിതങ്ങളിലെ പ്രശ്‌നങ്ങളെയും ദുരിതങ്ങളെയും ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലും നേരിടാന്‍ നമ്മെ സഹായിക്കട്ടെ.
മരിച്ചുപോയ ഒരാളെക്കുറിച്ച് പിന്നീട് പറയുകയോ എഴുതുകയോ ചെയ്യുന്നിടത്ത് ‘late’ എന്നൊരു വാക്ക് കൂട്ടിച്ചേര്‍ക്കാറുണ്ട്. Late APJ Abdul Kalam, Late Michael Jackson, Late Jayalalitha എന്നിങ്ങനെ. എന്നാല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഈശോ എന്നയാളെക്കുറിച്ച് ആരും ‘Late Jesus’ എന്നുപറയാറില്ല, കാരണം മരണത്തിന്റെ മൂന്നാംനാള്‍ സ്വന്തം ശക്തിയാല്‍ ഉയിര്‍ത്ത് അവന്‍ ജീവനിലേയ്ക്ക് തിരിച്ചുവന്നു, ഇന്നും ജീവിക്കുന്നു. ”യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെ” (എബ്രായര്‍ 13:8). ആഴ്ചയുടെ ആദ്യ ദിവസം രാവിലെ ഈശോയുടെ മൃതദേഹത്തില്‍ പരിമളദ്രവ്യം പൂശാന്‍ വന്നവരോട് ദൈവദൂതന്‍ പറഞ്ഞു; ‘നിങ്ങള്‍ അന്വേഷിക്കുന്ന ഈശോ ഇവിടെയില്ല’. സാധാരണ കല്ലറകളും ഈശോയുടെ കല്ലറകളും തമ്മിലുള്ള വ്യത്യാസമിതാണ്. സാധാരണ കല്ലറകളില്‍ ഇപ്രകാരം എഴുതിവയ്ക്കപ്പെടാറുണ്ട്. ‘ഇന്നയാള്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു’ എന്നാല്‍ ഈശോയെ അടക്കിയ കല്ലറയില്‍ അവനെ കാണാനില്ല എന്നതാണ് സുവിശേഷം- സന്തോഷകരമായ വാര്‍ത്ത. അടക്കിയ കല്ലറയില്‍ കാണാനില്ല എന്നതിന്റെ അര്‍ത്ഥം, അവന്‍ ഇപ്പോള്‍ മരിച്ചവരുടെ കൂടെയല്ല, ജീവിക്കുന്നവരുടെ ഒപ്പമാണ് എന്നത്രേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള നിരവധി ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ മെഡിക്കല്‍ പരിശോധനാഫലം പറയുന്നത്, പരീക്ഷണത്തിനായി കിട്ടിയ ശരീര-രക്തഭാഗങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്ന് ജീവനുള്ളപ്പോള്‍ തന്നെ എടുത്തവയാണന്നത്രേ. അതെ, എന്നേയ്ക്കും ജീവിക്കുന്നതായി നമ്മുടെ കര്‍ത്താവ് മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു.
ഓശാന ഞായറാഴ്ച ഈശോയോടൊപ്പം ജറുസലേമിലേയ്ക്കു പ്രവേശിച്ച നമ്മള്‍ പെസഹാദിനത്തില്‍ അവനോടൊപ്പം അന്ത്യ അത്താഴമുറിയിലായിരുന്നു. ദുഃഖവെള്ളിയുടെ ശുശ്രൂഷകളില്‍ പരി.മാതാവിനൊപ്പം നമ്മളും കാല്‍വരിയില്‍ അവന്റെ കുരിശിന്‍ ചുവട്ടിലുണ്ടായിരുന്നു. സങ്കടത്തോടെ നാം അരിമത്തിയാക്കാരന്‍ ജോസഫിന്റെ പുതിയ കല്ലറയില്‍ അവനെ സംസ്‌കരിച്ചെങ്കിലും ഇന്ന് അതേ കല്ലറയുടെ മുമ്പില്‍ അത്ഭുതത്തോടെ, അതിലേറെ സന്തോഷത്തോടെ ഇന്ന് നാം നില്‍ക്കുന്നു- കേള്‍ക്കാനാഗ്രഹിച്ച അവന്റെ ഉത്ഥാന വാര്‍ത്ത കേട്ട അവാച്യമായ ആഹ്‌ളാദത്തില്‍.
ഈശോയുടെ ഉത്ഥാനം മാത്രമായിരുന്നില്ല ‘സുവിശേഷം’- നല്ല വാര്‍ത്ത, ഈശോ തന്നെയാണ് നല്ല വാര്‍ത്ത. ഈശോയുടെ ജനനത്തെക്കുറിച്ച് ദൈവദൂതന്‍ സന്തോഷകരമായ ”വിശേഷം” ഗ്ലോറിയ പാടി അറിയിച്ചു. അവന്റെ ഉത്ഥാനത്തിലും മറ്റൊരു ദൈവദൂതന്‍ ‘അവന്റെ ‘ഉയിര്‍പ്പിന്റെ’ സന്തോഷ വാര്‍ത്ത അറിയിക്കുന്നു. ഈ സന്തോഷത്തിന്റെ പ്രധാന അവകാശികള്‍ നാമോരോരുത്തരുമാണ്. കാരണം ഈശോ ഈ ലോകത്തിലേയ്ക്കു വന്നത് ഈശോയ്ക്ക് വേണ്ടിയല്ല, നാമോരോരുത്തര്‍ക്കും വേണ്ടിയാണ്. ഈശോ തന്റെ ഈ ഭൂമിയിലെ ജീവിതത്തില്‍ ചെയ്തതെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. അത്ഭുതങ്ങള്‍ ചെയ്തതും രോഗശാന്തി നല്‍കിയതും വിവിധ സ്ഥലങ്ങളില്‍ പഠിപ്പിച്ചതുമെല്ലാം. ഒരത്ഭുതം പോലും അവന്‍ തനിക്കുവേണ്ടി ചെയ്തില്ല, ഉത്ഥാനം പോലും. ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നതുപോലെ, ഈശോയുടെ കല്ലറയുടെ മുന്‍വാതില്‍ അടച്ചുവച്ചിരുന്ന വലിയകല്ല് ഉത്ഥാന അവസരത്തില്‍ മാറിയത്, ഈശോയ്ക്ക് കല്ലറയില്‍ നിന്നു പുറക്കേയ്ക്കു വരുന്നതിനുവേണ്ടിയായിരുന്നില്ല, മറിച്ച് പിന്നീട് വരുന്ന ശിഷ്യന്മാര്‍ക്കും ഭക്തസ്ത്രീകള്‍ക്കും കല്ലറ സന്ദര്‍ശിക്കാന്‍, അതിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതിനുവേണ്ടിയായിരുന്നു. അല്ലെങ്കില്‍ അതിരാവിലെ കല്ലറ സന്ദര്‍ശിക്കാന്‍ വരുന്ന സ്ത്രീകള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്തിനായിരിക്കും; ”അവര്‍ തമ്മില്‍ പറഞ്ഞു: ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍ നിന്ന് കല്ല് ഉരുട്ടിമാറ്റുക? ” (മര്‍ക്കോസ് 16:3). അതെ, അവന്റെ ജീവിതം പോലെ തന്നെ ഉത്ഥാനവും നമുക്കുവേണ്ടിയായിരുന്നു.
ഉയിര്‍ത്തെഴുന്നേറ്റ, ഇന്നും ജീവിക്കുന്ന ഈശോയുടെ മഹത്വീകൃത (glorified) ശരീരവും രക്തവുമാണ് ഓരോ ദിവസവും ക്രൈസ്തവ വിശ്വാസികള്‍ വി. കുര്‍ബാനയില്‍ സ്വീകരിക്കുന്നത്. ദൈവത്തിനുവേണ്ടി മനുഷ്യര്‍ മരിക്കുന്ന ഈലോകത്ത്, മനുഷ്യനുവേണ്ടി മരിച്ച ഒരു ദൈവമേ ഈ ലോകത്തുള്ളൂ- പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമായ യേശുക്രിസ്തു. ആ നിത്യ-സത്യ ദൈവത്തിന്റെ സജീവമായ സാന്നിധ്യം ഇന്ന് ഏറ്റവും പ്രകടമായി ലഭിക്കുന്ന വി. കുര്‍ബാനയെ അവഹേളിക്കാനും സത്യത്തെ തമസ്‌കരിക്കാനും തയ്യാറാകുന്ന ചിലരും ഈ ഭൂമിയിലുണ്ട് – സാത്താന്‍ സേവക്കാരുടെ പിടിയിലും ബ്ലാക് മാസിന്റെ ചതിയിലും വീണുപോകുന്നവര്‍. ഈശോയുടെ ഉത്ഥാന സമയത്തു തുടങ്ങിയ ഒരു കള്ള പ്രചരണവും സത്യം മറച്ചുവയ്ക്കലും (കാവല്‍ക്കാരുടെ വ്യാജ പ്രസ്താവന – മത്തായി 28:11-15) ഇന്ന് ഉഗ്രരൂപം ധരിച്ച് സാത്താന്‍ സേവയുടെ രൂപത്തില്‍ വരെയും വി. കുര്‍ബാനയെയും വി. ഗ്രന്ഥത്തെയും പരസ്യമായി അവഹേളിക്കുന്ന സാത്താനിക കുര്‍ബാന വരെയും എത്തി നില്‍ക്കുന്നു. ഇവരും പരോക്ഷമായി ഒരു കാര്യം അംഗീകരിക്കുന്നു: വി. കുര്‍ബാനയില്‍ ഈശോയുടെ സത്യവും സജീവവുമായ സാന്നിധ്യമുണ്ട് – അതുകൊണ്ടാണല്ലോ അതിനെമാത്രം ഇത്ര അപമാനിക്കുന്നത് !
ആഴ്ചയുടെ ആദ്യദിനം അതിരാവിലെ കല്ലറയിലേക്കു പോയവര്‍ക്കാണല്ലോ അവന്റെ ഉത്ഥാനത്തിന്റെ സന്തോഷവാര്‍ത്ത (മത്തായി 28: 1) അറിയാനിടയായത്. ഇന്നും നമ്മുടെ ഞായറാഴ്ച ആചരണങ്ങളില്‍ അതുതന്നെ സംഭവിക്കുന്നു. പ്രഭാതങ്ങളില്‍ ദൈവാലയങ്ങളില്‍ പോയി നമ്മുടെ കര്‍ത്താവിന്റെ വിശുദ്ധകല്ലറ (അള്‍ത്താര)യില്‍ നിന്ന് അവന്റെ ഉയിര്‍ത്തെഴുന്നേറ്റ, മഹത്വീകൃതമായ ശരീരം സ്വീകരിക്കുന്ന എല്ലാവരും അവന്റെ ഉത്ഥാനത്തിന്റെ സന്തോഷത്തിലേയ്ക്കാണ് പ്രവേശിക്കുന്നത്. സഭയിലെ ഏറ്റവും വലിയ തിരുനാളും ഈശോയുടെ ഉയിര്‍പ്പുതിരുനാള്‍ തന്നെ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാജ്യത്ത് യുദ്ധം നടക്കുന്നതിനിടയില്‍ ഒരു ക്രൈസ്തവ ദേവാലയവും ആക്രമിക്കപ്പെട്ടു. പൂര്‍ണ്ണമായി തകര്‍ന്നുപോയ ആ ദേവാലയം പുനരുദ്ധരിക്കുന്നതിനിടയില്‍ ഏതാനും കേടുപാടുകള്‍ പറ്റിയ നിലയില്‍ ആ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന ക്രിസ്തുരാജന്റെ പ്രതിമ അന്വേഷകര്‍ കണ്ടെത്തി. പക്ഷേ, അനുഗ്രഹിക്കാനായി ഉയിര്‍ത്തിപ്പിടിച്ചിരുന്ന രണ്ടു കരങ്ങളും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. പുതിയ ദേവാലയം പണിത് ഈ പഴയരൂപം തന്നെ അവിടെ സ്ഥാപിച്ചു. രൂപത്തിനുചുവട്ടില്‍ സവിശേഷമായ ഒരടിക്കുറിപ്പോടെ! ” ഇനി മുതല്‍ ക്രിസ്തുനാഥന് ജോലി ചെയ്യാനും അനുഗ്രഹിക്കാനും വേണ്ടത് നിങ്ങളുടെ കരങ്ങളാണ്”
പ്രിയപ്പെട്ടവരേ, ഇനി നമ്മളിലൂടെ ഉയിര്‍ത്തെഴുന്നേറ്റ ഈശോ ഈ ലോകത്തില്‍ ജീവിക്കട്ടെ. മറ്റുള്ളവരില്‍ നിന്നു സ്വീകരിച്ചു ജീവിക്കുന്നതിലല്ല, മറ്റുള്ളവര്‍ക്ക് സ്വന്തം ജീവന്‍ പോലും കൊടുക്കുന്നതാണ്. (മത്താ: 7:12) – മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍” ) മഹത്തരമെന്ന് ഈശോയുടെ സഹന-മരണ-ഉത്ഥാനങ്ങള്‍ കാണിച്ചുതരുന്നു. ട്രക്കു ശരീരത്തിലൂടെ കയറി രണ്ടു കഷണമായി മുറിയപ്പെടുമ്പോഴും താന്‍ മരിച്ചാല്‍ തന്റെ കണ്ണുകളും ആന്തര അവയവങ്ങളും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണമെന്ന് അവസാന മൊഴിയായി പറഞ്ഞൊപ്പിച്ച് മരിച്ച യുവാവുമൊക്കെ ഈ ഉത്ഥാനത്തിന്റെ പ്രകാശം ലഭിച്ചവരാണ്.
ഈ നാളുകളില്‍ പുറത്തിറങ്ങിയ ഒരു മനോഹരഗാനത്തിന്റെ വരികള്‍ കൂടി എഴുതിച്ചേര്‍ത്ത് അവസാനിപ്പിക്കുന്നു:
”ക്രൂശിതനേ, ഉത്ഥിതനേ,
മര്‍ത്യനെ കാത്തിടണേ
എന്നെ പൊതിഞ്ഞു പിടിക്കണമേ
തിന്മ കാണാതെ കാക്കണമേ
ഈശോ തന്‍ ഹൃത്തിനുള്ളില്‍
ഈശോ തന്‍ മേലങ്കിക്കുള്ളില്‍..”
ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങള്‍ എല്ലാ മാന്യവായനക്കാര്‍ക്കും ഒരിക്കല്‍കൂടി സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ഫാ.ബിജു കുന്നയ്ക്കാട്ട്
ഷോളയൂരിലും പരിസരങ്ങളിലും ഏതാനും നാളുകളിലായി ജനങ്ങള്‍ ഭീതിയിലായിരുന്നു; വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച് യഥേഷ്ടം മേഞ്ഞുനടന്നിരുന്ന ഒരു കാട്ടുകൊമ്പനായിരുന്നു അതിനു കാരണം. പക്ഷേ, ആ ഭീതി കഴിഞ്ഞ ദിവസം തീര്‍ന്നു, മേഞ്ഞു നടന്ന ഒറ്റയാന് മരണക്കെണിയായത് വരടിമല താഴ്‌വാരത്തെ സ്വകാര്യ തോട്ടത്തില്‍ നിന്ന ഒരു പ്ലാവും. പ്ലാവിലെ ചക്കയില്‍ ആകൃഷ്ടനായി അതില്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വലതുകാല്‍ പ്ലാവിന്റെ കവരയില്‍ കുടുങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാല്‍ മരക്കെണിയില്‍ മുറുകി മലര്‍ന്നടിച്ചുവീണ കാട്ടുകൊമ്പന്റെ കാലിന്റെ എല്ലുപൊട്ടിയതും വീഴ്ചയുടെ ആഘാതം ആന്തരിക അവയവങ്ങള്‍ക്ക് നല്‍കിയ മുറിവുകളും മരണകാരണമായി. ഏതായാലും ഒറ്റയാന്‍ ‘ചെരിഞ്ഞത്’ നാട്ടുകാര്‍ക്ക് ആശ്വാസമായി.
മനുഷ്യരുടെയിടയിലും ചില ‘പ്രമുഖ’ര്‍ക്ക് ഇത് വീഴ്ചയുടെ കാലമായിരുന്നു. സിനിമാതാരങ്ങളും മതരംഗങ്ങളിലുള്ളവരും രാഷ്ട്രീയക്കാരും മറ്റു പല ജീവിത രംഗങ്ങളിലുള്ളവരും ഇക്കൂട്ടത്തില്‍പെടും. ആരുടെ വീഴ്ചയായാലും കാണാനും കേള്‍ക്കാനും സുഖമുള്ള കാര്യമല്ല. വീഴുന്നവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കും (മറ്റുള്ളവരുടെ വേദനയും പതനവും ആഗ്രഹിക്കുന്ന ചിലര്‍ക്കൊഴിച്ച്) അത് ഹൃദയഭേദകം തന്നെ. പ്രത്യേകിച്ച്, വീഴ്ച ഒട്ടും പ്രതീക്ഷിക്കാത്തവരില്‍ നിന്നാകുമ്പോഴും കേള്‍ക്കാനാഗ്രഹിക്കാത്ത കാരണങ്ങളാലാവുമ്പോഴും.
ഒഴിവാക്കാമായിരുന്ന ഇത്തരം വീഴ്ചകള്‍ എങ്ങനെ സംഭവിക്കുന്നു എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. നിയന്ത്രണമില്ലാത്ത മനസിനെ വീഴിക്കാന്‍ പ്രലോഭനങ്ങള്‍ പലരീതിയില്‍ കടന്നുവരാം. അല്പനേരത്തേക്ക് ആകര്‍ഷണം തരുന്ന കാര്യങ്ങളുടെ മറുവശത്ത് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയാതെ പോകുന്നു ഇവര്‍. ഏദന്‍ തോട്ടത്തിലെ ആകര്‍ഷകമായ കണ്ണിന് ആനന്ദകരവും ആസ്വാദ്യകരവും അഭികാമ്യവുമാണമെന്ന (ഉല്‍പ്പത്തി 3:6) തോന്നലിനപ്പുറത്ത് അനുസരണക്കേടെന്ന പാപത്തിന്റെ വിഷം മറഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയാതെ പോയ ഹവ്വയെപ്പോലുള്ളവര്‍. വീണവര്‍ നല്‍കുന്ന ജീവിതപാഠങ്ങളെന്തൊക്കെയാണ്?
വീഴുന്നത് പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത ചില കാരണങ്ങളില്‍ തട്ടിയാവാം എന്നതാണ് ഒന്നാമത്തേത്. ആദ്യം കണ്ട കഥയിലെ കാട്ടുകൊമ്പന് പ്ലാവിന്റെ കവര കെണിയായതുപോലെ. സ്വാഭാവികമല്ലാത്ത അടുപ്പം/സ്‌നേഹബന്ധം, അനാവശ്യമായ ഒരു ഫോണ്‍വിളി, ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു പക, അവകാശമില്ലാത്ത ഒരാളുടെമേല്‍ കാണിക്കുന്ന അമിത സ്വാതന്ത്ര്യം. അങ്ങനെ എന്തും. സാരമില്ലെന്നും ആരും അറിയുകയില്ലെന്നും കരുതി എന്നും മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നവര്‍ ഒരുനാള്‍ ഒട്ടും പ്രതീക്ഷിക്കാത്തൊരിടത്ത് തട്ടി വീഴും. പഴഞ്ചൊല്ലു പോലെ, ‘പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍’
അപകടസാധ്യതയുള്ള ഒന്നിനെയും വില കുറച്ചു കാണാതിരിക്കുക എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. എന്റെ വരുതിയില്‍ നില്‍ക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നു ചിന്തിച്ച് വേണ്ട പരിഗണന കൊടുക്കാതിരുന്നാല്‍ അവ നമ്മെ കെണിയിലാക്കാം. മദ്യപാനത്തിനും പുകവലിക്കുമൊക്കെ അടിമപ്പെടുന്നവര്‍ അതിനെ തങ്ങളുടെ നിയന്ത്രണത്തില്‍ ഉപയോഗിച്ചു തുടങ്ങിയവരാണ്. പക്ഷേ, പലരും അവരറിയാതെ തന്നെ, അവയുടെ മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടവരായി. മറ്റൊരു രീതിയില്‍, ഈ ഉപയോഗവസ്തുക്കള്‍ ഇവരുടെ നിയന്ത്രണത്തിലായിരുന്നെങ്കില്‍ നിയന്ത്രണമില്ലാത്ത തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ഈ ആളുകള്‍ ആ ലഹരി വസ്തുക്കളുടെ നിയന്ത്രണത്തിലാകുന്നു.
തെറ്റിലേയ്ക്കു നയിക്കപ്പെടുന്ന സാഹചര്യങ്ങള്‍ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. തെറ്റിന്റെയും പാപത്തിന്റെയും സംഭവങ്ങള്‍ക്ക് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ മനഃപൂര്‍വ്വം ഒഴിവാക്കുന്നവര്‍ക്ക് തെറ്റിലേക്ക് വീഴുന്ന അവസരങ്ങളും വളരെ കുറഞ്ഞിരിക്കും. ഏതു ജീവിതാന്തസിലുള്ളവരും തങ്ങളുടെ ജീവിത വിശുദ്ധിക്കു ചേരാത്ത ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്തശ്രദ്ധയും ബോധപൂര്‍വ്വമായ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. തെറ്റിനു കാരണമായേക്കാവുന്ന വ്യക്തികളുടെയും വസ്തുക്കളുടെയും സ്ഥലങ്ങളുടെയും സാന്നിധ്യം ഒഴിവാക്കുന്നതുവഴിയും സംസാരങ്ങളില്‍ സഭ്യത പാലിച്ചും ചിന്തകളില്‍ കുലീനത്വം പുലര്‍ത്തിയും ഇതു നേടിയെടുക്കാവുന്നതാണ്. ജന്മസിദ്ധമായ വിവേചനാശക്തിയുടെ ഉപയോഗം വഴി ഇത്തരം തെറ്റിന്റെ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ബോധപൂര്‍വ്വം അവയെ അവഗണിച്ച് മുന്നോട്ട് പോകുന്നവര്‍ തങ്ങള്‍ക്കുള്ള കുഴി സ്വയം തോണ്ടുകയാണ്.
ഓരോ ജീവിതാന്തസിനും പദവിക്കും ചേരാത്ത തൃഷ്ണകളും അര്‍ഹതയില്ലാത്തത് ആഗ്രഹിക്കുന്ന മനസിന്റെ ശീലവും കൂടെയുള്ളവര്‍ക്ക് ഈ പാപ സാഹചര്യങ്ങള്‍ എളുപ്പം സൃഷ്ടിക്കപ്പെടും. ഓരോരുത്തനും താന്‍ ആരാണെന്നും എന്തുരീതിയില്‍ മറ്റുള്ളവരും സമൂഹവും തന്നെ വിലമതിക്കുന്നു എന്നും ചിന്തിക്കാന്‍ സാധിച്ചാല്‍, സ്വന്തം നില മറന്ന് സ്വയം കുഴിയില്‍ ചാടുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാനാകും. ഒരു അച്ഛന്റെ, അമ്മയുടെ, വൈദികന്റെ, സന്ന്യാസിയുടെ, സഹോദരന്റെ സഹോദരിയുടെ, മകളുടെ, അയല്‍പക്കക്കാരന്റെ, സുഹൃത്തിന്റെ…. ഇങ്ങനെ എന്തും. ഈ ‘സ്വയംബോധം’ നഷ്ടപ്പെടുമ്പോഴാണ് പലരും അരുതാത്തതു ചെയ്യുന്ന സാഹചര്യങ്ങളിലേയ്‌ക്കെത്തുന്നത്; ‘അവനവന്റെ നില മറക്കാതിരിക്കുക’ എന്നു ചുരുക്കം.
ചെറിയ വീഴ്ചകളില്‍ നിന്നു പഠിക്കാത്തവരാണ് വന്‍ വീഴ്ചകളിലേയ്ക്ക് നടന്നു കയറുന്നത്. ഒരു കുഞ്ഞ് നടക്കാന്‍ പഠിക്കുന്ന ആദ്യ നാളഉകളില്‍ പലതവണ വീഴുന്നുണ്ടെങ്കിലും അവന്റെ ശരീര വളര്‍ച്ച നല്‍കുന്ന ബലവും വീഴ്ചകളില്‍ നിന്നു പഠിച്ച പാഠങ്ങളും ഒന്നിച്ചുചേര്‍ത്ത് നിവര്‍ന്നുനില്‍ക്കാനും തുടര്‍ന്ന് നടക്കുമ്പോള്‍ വീഴാതിരിക്കാനും ശ്രദ്ധിക്കുന്നു. അതുപോലെ ചെറുപിഴവുകള്‍ സംഭവിച്ചാല്‍ അവയുടെ വെളിച്ചത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുത്ത് മുമ്പോട്ട് പോകുന്നവര്‍ക്കും അപകടസാധ്യതകള്‍ കുറവായിരിക്കും.
വീഴ്ചകളില്‍ നിന്നു പഠിക്കാതെ അഹങ്കാര ചിന്തയിലും ധാര്‍ഷ്ട്യമനോഭാവത്തിലും അതിരു കവിഞ്ഞ ആത്മവിശ്വാസത്തിലും ജീവിക്കുന്നവര്‍ വലിയ ദുരന്തങ്ങള്‍ കൊണ്ടേ പഠിക്കൂ. അപകട സാധ്യതകളുടെ ചൂണ്ടുപലകകളെ പുച്ഛിച്ച്, തനിക്കെല്ലാം അറിയാം എന്ന ചിന്തയോടെ മുമ്പോട്ടു പോകുന്നവര്‍, മറ്റുള്ളവരുടെ മുന്നറിയിപ്പുകള്‍ക്ക് ആവശ്യമായ പ്രധാന്യം കൊടുക്കാതെ ഭോഷനായ ധനികന്റെ ചിന്തയോടെ ‘തനിക്കെല്ലാം ഭദ്രം’ എന്നു ചിന്തിച്ചു മുമ്പോട്ടു പോയാല്‍, തിരിച്ചിറങ്ങാന്‍ വഴി കാണാത്ത അപകടത്തിലേയ്ക്കാവും കയറിപ്പോകുന്നത്.
വലിയ വീഴ്ചകളിലകപ്പെടുന്നവരുടെ പ്രിയപ്പെട്ടവരുടെ വേദന കൂടി ഇവിടെ ഓര്‍ക്കപ്പെടേണ്ടതാണ്. ഇവരെയോര്‍ത്ത് ഏറെ അഭിമാനിച്ചവര്‍, സന്തോഷിച്ചിരുന്നവര്‍, അവരോട് തങ്ങളെ ചേര്‍ത്തു പറയുന്നത് വലിയ ഉയര്‍ച്ചയായി കണ്ടിരുന്നവര്‍…. ഇവരു കൂടിയാണ് ഇപ്പോള്‍ വീണുപോയിരിക്കുന്നത്.
വീഴ്ചകള്‍ ആഘോഷിക്കപ്പെടേണ്ടതല്ല, തിരുത്തപ്പെടേണ്ടതും മറ്റുള്ളവര്‍ക്കും മുന്നറിയിപ്പാകേണ്ടതുമാണ്. ഇത്തരം വീഴ്ചകളില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല എന്ന സത്യം ഈ വീഴ്ചകളുടെ ആഴം കാണിക്കുന്നു. ശുദ്ധീകരണ സ്ഥലത്തില്‍ കിടന്ന ലാസറിനോട് അബ്രാഹം പറയുന്നതുപോലെ, ”ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേയ്‌ക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേയ്‌ക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ അത് സാധിക്കുകയില്ല”. (ലൂക്കാ : 16:26). കുമാരനാശാന്റെ ‘വീണപൂവ്’ എന്ന വിഖ്യാത കവിതയുടെ ആദ്യ വരികള്‍ പോലെ, ” ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നൊരു രാജ്ഞികണക്കയേ നീ” എന്ന് പറയാനും പരിതപിക്കാനും അവരുടെ പ്രതാപകാലങ്ങളെയോര്‍ത്ത് സങ്കടപ്പെടുവാനും കഴിയുന്നവര്‍ മാത്രമായി പ്രിയപ്പെട്ടവരും സുഹൃത്തുക്കളും മാറേണ്ടി വരുന്നു.
ആരും ഇനി തുടര്‍ച്ചയുടെ ഒരു കല്ലിലും തട്ടി വീഴാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ഒരു മിഴിയും ഇത്തരം വീഴ്ചകളെയോര്‍ത്ത് നിറയാന്‍ ഇടയാകാതിരിക്കട്ടെ എന്ന ആശംസയോടെ, ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ഒരു വരി എപ്പോഴും ചുണ്ടില്‍ സൂക്ഷിക്കാം. ”പ്രലോഭനത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ”.
നന്മനിറഞ്ഞ ഒരാഴ്ച നേര്‍ന്നുകൊണ്ട്
സ്‌നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട്
ചില ചെറിയ അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് പ്രധാനപ്പെട്ട, വലിയ കാര്യങ്ങള്‍ക്ക് തടസം നേരിടുന്നതിനെയാണ് ‘നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും’ എന്ന പഴമൊഴി ദ്യോതിപ്പിക്കുന്നത്. നീര്‍ക്കോലി വിഷമില്ലാത്ത പാമ്പായാണ് കരുതപ്പെടുന്നതെങ്കിലും ജീവിത സന്തോഷത്തിന്റെ താളം തെറ്റിക്കാനും രസച്ചരട് പൊട്ടിക്കാനും ഈ കൊച്ചു ജീവിക്കാവും എന്നു സാരം. ജീവിതത്തിലുണ്ടായ ചെറിയ ചില തടസ്സങ്ങളില്‍ തട്ടി, വലിയ നേട്ടങ്ങളോ സൗഭാഗ്യങ്ങളോ ഒക്കെ കൈവിട്ട ചിലരെങ്കിലും കാണും. ഏതാനും കുബുദ്ധികള്‍ ഇക്കഴിഞ്ഞ ദിവസം ലണ്ടന്‍ നഗരത്തില്‍ അക്രമത്തിന്റെ തന്നിഷ്ടം കാണിച്ചപ്പോള്‍, ലോകപ്രശസ്ത ആഡംബര നഗരത്തിന്റെ പേരിനും അതിലെ സ്വച്ഛ ജീവിതങ്ങളുടെ നൈരന്തര്യത്തിനുമാണ് ഏതാനും ദിവങ്ങളിലേയ്ക്കെങ്കിലും മങ്ങലേറ്റത്. കഴിഞ്ഞ ബുധനാഴ്ച എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ ഒരു ചെറിയ പക്ഷി വന്നിടിച്ചതാണ്, പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ യാത്ര റദ്ദുചെയ്യാന്‍ കാരണമായത്.
ചെറിയ കാര്യങ്ങളെ പലപ്പോഴും വേണ്ടത്ര പരിഗണിക്കാത്ത ശൈലിയില്‍ ജീവിക്കുന്ന വളരെപ്പേരുണ്ട്. നല്ല കാര്യമായാലും മോശം കാര്യമായാലും ശ്രദ്ധിച്ചില്ലെങ്കില്‍ ഈ ചെറിയ കാര്യങ്ങള്‍ തന്നെ പിന്നീട് ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന കാര്യങ്ങളായി മാറും. ചെറുതായി തുടങ്ങുന്ന നല്ല കാര്യങ്ങള്‍ വലിയ നന്മയിലേക്കു വളരുമ്പോള്‍ ചെറുതായി തുടങ്ങുന്ന തിന്മകള്‍ ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ക്കു വഴി വെട്ടുകയാവാം.
അവബോധവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ് ഇവിടെ ആവശ്യം. വലിയ ലക്ഷ്യങ്ങളിലേയ്ക്ക് കുതിക്കുന്നവര്‍ ചെറിയ കാര്യങ്ങളെ നിസാരങ്ങളായി കണ്ട് അവഗണിക്കുന്ന രീതി ഭൂഷണമല്ല. മുന്‍ അനുഭവങ്ങളില്‍ നിന്നു പഠിച്ചും ജീവിതയാത്രയിലെ ‘സൈന്‍ ബോര്‍ഡു’കളിലെ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചും വിവേകപൂര്‍ണമായ മുന്‍കരുതലുകള്‍ സ്വയമെടുത്തും മുന്നോട്ടുപോവുകയാണ്രേത പ്രധാനം.
അനുഭവത്തില്‍ നിന്നു പഠിക്കാത്ത ലോകത്തിലെ ഏകജീവിയാണ് മനുഷ്യന്‍ എന്ന് ഫലിത രൂപേണ പറയാറുണ്ട്. കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നിറവും അതിന്റെ ചലനങ്ങളും ഒരു കൊച്ചുകുട്ടിക്ക് ആകര്‍ഷകമായി തോന്നി അടുത്ത് ചെന്ന് തൊട്ടാല്‍ ആദ്യം ഒറ്റ അനുഭവത്തോടെ തന്നെ അതിന്റെ വേദനയും ദുരന്തവും മനസിലാക്കുകയും പിന്നീടൊരിക്കലും തീയെ തൊടാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഒരു അനുഭവത്തില്‍ നിന്നു പഠിക്കുന്ന പാഠമാണത്. ആര് എത്ര തവണ അതിന്റെ ദൂഷ്യവശത്തെക്കുറിച്ച് പറഞ്ഞുകൊടുത്താലും സ്വന്തം അനുഭവത്തില്‍ വരുമ്പോള്‍ മാത്രമാണ് അത് പൂര്‍ണമായി ബോധ്യമാകുന്നത്.
അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ചില രാജ്യങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകളില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഈ അടുത്ത കാലങ്ങളില്‍ വിലക്കി. യാത്രയ്ക്കിടയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത് പലതരത്തില്‍ സുരക്ഷാവീഴ്ചകള്‍ക്ക് കാരണമാകുന്നു എന്നുള്ള മുന്‍ അനുഭവങ്ങളുടെ പിന്‍ബലത്തിലുള്ള തീരുമാനമാണിത്. Ralph Nader എന്ന ചിന്തകന്റെ അഭിപ്രായത്തില്‍ തെറ്റുകളും പിഴവുകളും പോലും അറിവു പകരുന്നവയാണ്. അദ്ദേഹം പറയുന്നു: ”your last mistake is your best teacher” മുന്‍ വീഴ്ചകളിലും അനുഭവങ്ങല്‍ലും നിന്നും പഠിക്കുന്നവര്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ചെറുതും വലുതുമായ പ്രതിസന്ധികളെയും ദുരന്തങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കാനാകും.
ജീവിതയാത്രയില്‍ അപകട സൂചന നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ പ്രധാന കാര്യം. നമ്മുടെ റോഡു യാത്രകളില്‍ പലതരം മുന്നറിയിപ്പുകള്‍ തരുന്ന എത്രയോ സൈന്‍ ബോഡുകളാണ് നമ്മള്‍ ദിനംപ്രതി കാണുന്നത്. ചിലപ്പോള്‍ വേഗത കുറയ്ക്കാന്‍, അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ ശ്രദ്ധിക്കാന്‍, ഓവര്‍ടേക്കിംഗ് ഒഴിവാക്കാന്‍, നിശ്ചിത ലെയിനിലൂടെ മാത്രം പോകാന്‍ … ഇങ്ങനെ നിരവധി നിര്‍ദ്ദേശങ്ങ്ള്‍. ഇവ ശ്രദ്ധിച്ചും അനുസരിച്ചും പോകുന്നവര്‍ക്ക് അപകട സാധ്യതകള്‍ കുറവായിരിക്കും.
മുതിര്‍ന്നവര്‍ തങ്ങളുടെ ദീര്‍ഘകാല ജീവിതത്തിന്റെ വെളിച്ചത്തില്‍ നല്‍കുന്ന തിരുത്തലുകളും നിര്‍ദ്ദേശങ്ങളും വളരെ വിലപ്പെട്ടവയാണ്. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുകയും വില കല്‍പിക്കുകയും ചെയ്യണമെന്നു പറയുന്നത്, അവര്‍ പറയുന്നതെല്ലാം നൂറുശതമാനം എപ്പോഴും ശരിയായിരിക്കും എന്നതുകൊണ്ടല്ല, ജീവിതത്തില്‍ ഒത്തിരിയേറെ തെറ്റിപ്പോയ അനുഭവങ്ങളില്‍ നിന്നു പാഠം പഠിച്ചവരാണ് അവര്‍ എന്നുള്ളതുകൊണ്ടാണ്. ”മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും’ എന്ന പഴമൊഴിക്ക് ഇന്ന് പ്രസക്തിയേറി വരുകയാണ്.
ജീവിതത്തില്‍ കടന്നുവരാന്‍ സാധ്യതയുള്ള ചെറുതും വലുതുമായ അപകടങ്ങളെക്കുറിച്ച് ‘മുന്‍കരുതല്‍’ എടുക്കുക എന്നത്രേത മൂന്നാമത്തെ കാര്യം. ശാരീരിക-മാനസിക-ആത്മീയ തലങ്ങളില്‍ ഈ മുന്‍കരുതല്‍ ആവശ്യമാണ്. ശരീരാരോഗ്യം നശിപ്പിക്കുകയും ജീവിതത്തിന്റെ താളം തെറ്റിക്കുകയും ചെയ്യുന്ന മദ്യം, മയക്കുമരുന്ന്, പുകയില എന്നിവ പാടേ ഉപേക്ഷിക്കുകയും ശരീരാരോഗ്യം കളയുന്ന മറ്റെല്ലാ ദുഃശ്ശീലങ്ങളില്‍ നിന്നു മാറി നില്‍ക്കാന്‍ ശ്രമിക്കേണ്ടതുമാണ്. മദ്യപാനത്തിനടിമയായ ഒരാളോട് അയാളുടെ ഒരു നല്ല സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. ” നിങ്ങളുടെ വാഹനത്തില്‍ എന്ത് ഇന്ധനമാണ് ഉപയോഗിക്കുന്നത്?” അദ്ദേഹം പറഞ്ഞു. ‘പെട്രോള്‍’. സുഹൃത്ത് ചോദിച്ചു: ‘എന്തിനാണ് എപ്പോഴും നല്ല വിലയുള്ള പെട്രോള്‍ തന്നെ ഒഴിക്കുന്നത്, ചിലപ്പോഴെങ്കിലും വില കുറഞ്ഞ മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കാത്തതെന്താണ്? ഈ വ്യക്തി പറഞ്ഞു. ” അത് വാഹനത്തിനു ചേരില്ല, മാത്രമല്ല, മണ്ണെണ്ണ വാഹനത്തിന്റെ എന്‍ജിന്‍ നശിപ്പിക്കുകയും ചെയ്യും’. അപ്പോള്‍ ആ സുഹൃത്തു ചോദിച്ചു. ‘ചങ്ങാതി, ഇതുതന്നെയല്ലേ നിങ്ങളുടെ ശരീരത്തിനു ചേരാത്ത മദ്യം കഴിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തിനും സംഭവിക്കുന്നത്.?
മനസിന്റെ ആരോഗ്യം പലപ്പോഴും നഷ്ടപ്പെടുന്നത് അനാരോഗ്യകരമായ സംസാരങ്ങളെത്തുടര്‍ന്നാണ്. ”ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍ നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്നു അധരത്തെയും നിയന്ത്രിക്കട്ടെ. (1 പത്രോസ് 3:10). നല്ല ഹൃദയങ്ങളുടെ നിറവില്‍ നിന്ന് അധരങ്ങള്‍ നല്ലതുമാത്രം സംസാരിക്കട്ടെ. ആത്മീയ ജീവിതത്തില്‍ പിന്‍തിരിഞ്ഞു നോക്കി കുറവുകള്‍ കണ്ടെത്തി പരിഹരിക്കുകയും ഭാവി ജീവിതത്തിനാവശ്യമായ മുന്‍കരുതലുകളെടുക്കുകയും ചെയ്യുന്ന നോമ്പുകാലത്തിലാണ് നാമിപ്പോള്‍. ആത്മീയ ശുദ്ധിയില്‍ അടിയുറച്ച് മനസിന്റെ വ്യഗ്രതകളെ നിഗ്രഹിച്ച് നാവിന്റെ വ്യര്‍ത്ഥ ഭാഷണങ്ങള്‍ക്ക് കടിഞ്ഞാണിടാനും ശരീരത്തിന്റെ ദുരാശകളെ നിയന്ത്രിക്കാനും കഴിയുന്നവര്‍ക്ക് ജീവിതയാത്രയില്‍ പ്രതിബന്ധങ്ങള്‍ കുറവായിരിക്കും. വിശുദ്ധ ലിഖിതങ്ങളിലൂടെ ദൈവം ഓര്‍മ്മിപ്പിക്കുന്നു. ”നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കട്ടെ.”
എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍’ ലബനോനിന്റെ ഹൃദയഗായകന്‍ ഖലീല്‍ ജിബ്രാന്‍ ഇങ്ങനെ കുറിക്കുന്നു. ”ഒരു കുഞ്ഞ് ഈ ഭൂമിയിലേക്ക് ജനിക്കുമ്പോള്‍ സത്യത്തില്‍ രണ്ടുപേരാണ് ജനിക്കുന്നത്. കുഞ്ഞിനോടൊപ്പം ഒരു അമ്മയും ഈ ഭൂമിയില്‍ ജനിക്കുന്നു. ”ആദ്യം പറഞ്ഞു തുടങ്ങുന്ന വാക്കും എപ്പോഴും അറിയാതെ വിളിച്ചു പോകുന്നതും വേദനയിലും സന്തോഷത്തിലും ഒരുപോലെ നാവിലോടിയെത്തുന്നതും ‘അമ്മ’ എന്ന വാക്കു തന്നെ.
ഭാരതത്തിന്റെ മുന്‍രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ വാക്കുകളില്‍, ‘മൂര്‍ച്ചയേറിയ വാക്കുകള്‍ ഒരിക്കലും നീ നിന്റെ അമ്മയെ വിളിക്കാന്‍ ഉപയോഗിക്കരുത്. കാരണം, നിന്നെ സംസാരിക്കാന്‍ പഠിപ്പിച്ചത് അവളാണെന്ന് നീ മറക്കരുത്. ‘ മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദൈവസ്ഥാനത്ത് കണ്ട് പൂജിക്കുന്ന (മനുസ്മൃതി) ഭാരത സംസാരചിന്തയിലും ആദ്യം പരിഗണിക്കപ്പെടുന്നത് ‘അമ്മ’യുടെ പേരു തന്നെ. സ്വന്തം അമ്മയെ ബഹുമാനിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ ദേവീ പൂജയും മാതൃഭക്തിയും എന്ന സവിശേഷമായ ഓര്‍മ്മപ്പെടുത്തലോടെ നന്മനിറഞ്ഞ പുതിയ ഒരാഴ്ച എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട്
മാതാപിതാക്കളുടെ ഏറ്റവും വലിയ അഭിമാനവും ആനന്ദവും ധനവും അവരുടെ നല്ല മക്കളാണ്. ”നീതിമാ൯െറ പിതാവ് അത്യധികം ആഹ്‌ളാദിക്കും, ജ്ഞാനിയായ പുത്രനെ ലഭിച്ചവന്‍ അവനില്‍ സന്തുഷ്ടി കണ്ടെത്തും. നി൯െറ മാതാപിതാക്കള്‍ സന്തുഷ്ടരാകട്ടെ”. (സുഭാഷിതങ്ങള്‍ 23:24-25). മക്കളുടെ മനസറിഞ്ഞ് അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിരവധി മാതാപിതാക്കളുള്ള ഇക്കാലത്ത്, പ്രായമായ മാതാപിതാക്കളുടെ മനസറിഞ്ഞ് അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ ഒരുപക്ഷേ, കുറവായിരിക്കാം. എന്നാലിതാ, ഒരു നല്ല മകനു ചേര്‍ന്ന അതിവിശിഷ്ടമായ പ്രവൃത്തിയിലൂടെ ലോകത്തുള്ള എല്ലാ മക്കള്‍ക്കും അഭിമാനവും മാതൃകയുമായി മാറിയിരിക്കുന്നു ഡേവിസ് ദേവസ്സി ചിറമേല്‍.
അവയവദാനത്തിലൂടെ ലോകത്തി൯െറ മുമ്പില്‍ കാരുണ്യ സുവിശേഷത്തി൯െറ നേര്‍സാക്ഷ്യമായ റവ. ഫാ. ഡേവിസ് ചിറമേലി൯െറ കുടുംബ പേരില്‍ തന്നെ ഉള്ള മറ്റൊരാള്‍ അനുകരണീയ മാതൃകയാകുന്നു. ‘ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’ എന്ന തലക്കെട്ടോടെ ശ്രീ. ഡേവിസ് ദേവസ്സി ചിറമേല്‍ ത൯െറ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത കാര്യമാണ് അദ്ദേഹത്തി൯െറ പിതൃവാത്സല്യം വെളിവാക്കിയത്.
ഡേവിസ് ദേവസ്സി ജോലി ചെയ്യുന്ന ബഹറിനിലേയ്ക്ക് ത൯െറ ഒപ്പം താമസിക്കാന്‍ പലതവണ പിതാവിനെ വിളിച്ചെങ്കിലും വന്നില്ല. മാതാവ് പല തവണ വന്നുപോയെങ്കിലും പിതാവ് വരാന്‍ മടിക്കുന്നതി൯െറ കാരണം പിന്നീടാണ് അദ്ദേഹത്തിന് മനസിലായത്: തനി നാട്ടിന്‍പുറത്തെ രീതിയില്‍ മുണ്ടുടുത്ത്, ചെരിപ്പിടാതെ ശീലിച്ച താന്‍, ആഡംബര വസ്ത്രധാരണമുള്ള മറ്റൊരു നാട്ടില്‍ ത൯െറ പതിവുരീതിയില്‍ ചെന്നാല്‍ മകന് അത് കുറച്ചിലായെങ്കിലോ! ഇക്കാര്യമറിഞ്ഞ മകന്‍ പിതാവിനെ പാന്റ്‌സും ഷൂസും ഇടീപ്പിക്കാനല്ല, ത൯െറ വസ്ത്രധാരണരീതി ത൯െറ പിതാവി൯െറതുപോലെയാക്കാനാണ് തീരുമാനിച്ചത്. മക൯െറ തീരുമാനത്തില്‍ മനം നിറഞ്ഞ് ബഹറിനിലേയ്ക്കു പറന്നു, മുണ്ടുടുത്ത് ചെരിപ്പിടാതെ തന്നെ. അപ്പനെപ്പോലെ തന്നെ മകനും!
ഈ സംഭവ വിവരണത്തോടും ഫോട്ടോയോടുമൊപ്പം ഡേവിസ് ദേവസ്സി കുറിച്ചിരിക്കുന്ന ഹൃദയസ്പര്‍ശിയായ വരികളിങ്ങനെ: ”അപ്പച്ച൯െറ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പ് ഇടാതെ ഉണ്ടാകും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ, അത് ആ പിതാവി൯െറ നഗ്നമായ കാലുകള്‍ കൊണ്ട് കുന്നും മലയും പാടവും പറമ്പും കല്ലും മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തി൯െറ പ്രതിഫലമാണ്. മക്കളുടെ പത്രാസിനനുസരിച്ച് മാതാപിതാക്കളെ കോലം കെട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ഒരു ചെറിയ വേദന ഉണ്ട്. പക്ഷേ, ആ വേദനയ്ക്ക് നല്ലൊരു സുഖം കിട്ടുന്നത് മാതാപിതാക്കള്‍ നമുക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. കുഴിമാടത്തില്‍ പൂക്കള്‍ വയ്ക്കുന്നതിനു പകരം ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളുടെ കയ്യില്‍ നമുക്ക് പൂക്കള്‍ കൊടുക്കാം. വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു”.
ഇത്രയും നല്ല മനസും സ്‌നേഹവുമുള്ള ഒരു മകനെ കിട്ടിയ ആ മാതാപിതാക്കള്‍ തീര്‍ച്ചയായും ഭാഗ്യം ചെയ്തവര്‍ തന്നെ. പ്രായമാകുന്ന മാതാപിതാക്കള്‍ മക്കളാല്‍ പോലും തിരസ്‌കരിക്കപ്പെട്ട് അനാഥാലയങ്ങളിലേക്കെത്തുന്ന ഈ കാലഘട്ടത്തില്‍ ഇതുവരെ തങ്ങള്‍ക്ക് ഉയരാനും വളരാനും കാരണമായതും ജീവിത വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാനുള്ള പടവുകളായതും തങ്ങളുടെ മാതാപിതാക്കളാണെന്ന് ഒരു മക്കളും മറക്കരുത്. മാതാപിതാക്കൾ പലപ്പോഴും അനാഥാലയങ്ങളിൽ എത്തുന്നത് അവരുടെ വീട്ടിൽ അവർക്ക് താമസിക്കാൻ ഇടയില്ലാത്തതുകൊണ്ടല്ല, മറിച്ച് അവരുടെ മക്കളുടെ ‘മനസിൽ’ മാതാപിതാക്കൾക്ക് സ്ഥലമില്ലാത്തതു കൊണ്ടാണ്. ജീവിതം മുമ്പോട്ടു പോകുമ്പോഴും കടന്നുവന്ന വഴികളെ മറക്കരുത്. മുമ്പോട്ട് ഓടിക്കൊണ്ടിരിക്കുന്ന ഏതൊരു വാഹനത്തിനും കടന്നുവന്ന വഴികളെ കാണിച്ചും ഓര്‍മ്മിപ്പിച്ചും തരുന്ന സൈഡ് മിറര്‍ ഉള്ളതുപോലെ. ഈ സൈഡ് മിററും അതിലെ കാഴ്ചകളും അറിയാതെ പോകുന്നത് അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും.
വിദേശ ജീവിത സാഹചര്യത്തിലും തിരക്കിലും കഴിയുന്നവരാണെങ്കിലും മുടക്കാതെയുള്ള ഒരു ഫോണ്‍വിളി, അതിലൂടെ സ്‌നേഹം തുളുമ്പുന്ന സംസാരം, സുഖവിവരമന്വേഷിക്കല്‍, സാധ്യമാകുമ്പോഴൊക്കെയുള്ള സന്ദര്‍ശനം ഇതൊക്കെയാണ് മക്കള്‍ മാതാപിതാക്കള്‍ക്കു കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനങ്ങള്‍. തനിയെ ഭക്ഷണം കഴിക്കാന്‍ വയ്യാത്ത അമ്മയുമായി കല്യാണത്തിനു പോയി പന്തിയില്‍ ആ അമ്മയെ ഒപ്പമിരുത്തി ഭക്ഷണം വാരിക്കൊടുത്ത് ത൯െറ അമ്മയെ സന്തോഷിപ്പിച്ച ഒരു മകളുടെ ചിത്രം ഈ നാളുകളില്‍ വാട്‌സാപ്പില്‍ പ്രചരിച്ചിരുന്നു. വയ്യാത്ത അമ്മയാണ് എന്നുപറഞ്ഞ് വിവാഹത്തിന് കൊണ്ടുപോകാതിരിക്കുകയല്ല ആ മകള്‍ ചെയ്തത്. പരാധീനതകളുടെ ഇക്കരെ നിന്നും നേട്ടങ്ങളുടെ അക്കരയിലേയ്‌ക്കെത്തിക്കാനായി ഒരു പാലം പോലെ ജീവിതം ജീവിച്ചു തീര്‍ക്കുന്നവരാണ് മാതാപിതാക്കള്‍.
‘മാതാപിതാക്കള്‍ക്ക് മക്കളോട് പറയാനുള്ളത്’ എന്ന പേരില്‍ ഈ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം എല്ലാ മക്കളെയും ചിന്തിപ്പിക്കേണ്ടതാണ്. അതിങ്ങനെ:
* ഞങ്ങള്‍ക്കു വയസായി എന്നു നിങ്ങള്‍ക്കു തോന്നുമ്പോള്‍ ഞങ്ങളോട് ദയതോന്നി ഞങ്ങളെ മനസിലാക്കാന്‍ ശ്രമിക്കണം
* ഞങ്ങള്‍ക്ക് എന്തെങ്കിലും മറവി പറ്റിയാല്‍ ഞങ്ങളോടു ദേഷ്യപ്പെടാതെ, ബാല്യകാലത്ത് നിങ്ങള്‍ക്ക് സംഭവിച്ച മറവികള്‍ ഞങ്ങള്‍ ക്ഷമിച്ചത് ഓര്‍ത്ത് ഞങ്ങളോട് ദയ കാണിക്കണം.
* ഞങ്ങള്‍ക്ക് വയസായി നടക്കാന്‍ വയ്യാതെയാകുകയാണെങ്കില്‍ നിങ്ങള്‍ ആദ്യമായി പിച്ചവച്ചു നടക്കാന്‍ തുടങ്ങിയത് ഓര്‍മ്മിച്ച് ഞങ്ങളെ സഹായിക്കണം.
* ഞങ്ങള്‍ രോഗികളായാല്‍ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഞങ്ങളുടെ ആവശ്യങ്ങള്‍ ഉപേക്ഷിച്ചത് ഓര്‍മ്മിച്ച് നിങ്ങളുടെ പണം ഞങ്ങള്‍ക്കുവേണ്ടി ചിലവാക്കുന്നതില്‍ ഉപേക്ഷ വിചാരിക്കരുത്.
* ഞങ്ങളെ നിങ്ങളില്‍ നിന്ന് അകറ്റുന്നതിനു മുമ്പ് ആ ദിവസം ഓര്‍മ്മിക്കണം, ചെറുപ്പത്തില്‍ ഞങ്ങളെ കുറച്ചുസമയം കാണാതിരുന്നപ്പോള്‍, നി൯െറ കണ്ണുനീര്‍ ഞങ്ങളെ കാണുവോളം നിലച്ചിരുന്നില്ല.
ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളോടു പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണിത്, പ്രത്യേകിച്ച് പ്രായമായവര്‍. മാതാപിതാക്കളെ ‘ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളുടെ’ സ്ഥാനത്തു കാണുന്ന, ബഹുമാനിക്കുന്ന മക്കള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും കൈവരും. ”മകനേ നി൯െറ പിതാവി൯െറ പ്രബോധനം ചെവിക്കൊള്ളുക, മാതാവി൯െറ ഉപദേശം നിരസിക്കരുത്”. (സുഭാഷിതങ്ങള്‍ 1:8) ദൈവം നല്‍കിയ പത്തു കല്പനകളില്‍ ആദ്യ മൂന്ന് എണ്ണം ദൈവത്തോടു ബന്ധപ്പെട്ടു നില്‍ക്കുന്നതാണെങ്കില്‍ അവസാന ആറ് എണ്ണം മനുഷ്യനുമായി ഉണ്ടാകേണ്ട ബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിപോലെ നാലാം പ്രമാണം ദൈവം നല്‍കിയിരിക്കുന്നു: ”മാതാപിതാക്കളെ ബഹുമാനിക്കണം.” അര്‍ത്ഥവത്താണിത്: കാരണം ദൈവദാനമായ ജീവനെ ഒരു മനുഷ്യരൂപത്തിലാക്കി ഈ ഭൂമിയിലേയ്‌ക്കെത്തിക്കുന്ന സുപ്രധാന കണ്ണിയാണ് മാതാപിതാക്കള്‍.
“ഭൂമിയില്‍ നീ ദീര്‍ഘകാലം ജീവിക്കേണ്ടതിന് നി൯െറ അപ്പനേയും അമ്മയേയും ബഹുമാനിക്കുക” (പുറപ്പാട് 20:12) എന്നതാണ് ദൈവം മനുഷ്യന് നല്‍കി വാഗ്ദാനത്തോടു കൂടിയ ആദ്യ കല്പന. ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ പിതാവ്, ഈശോയുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പു പിതാവി൯െറ തിരുനാള്‍ ലോകമെങ്ങും അനുസ്മരിക്കുന്ന ഈ പുണ്യദിനത്തില്‍, അദ്ദേഹത്തി൯െറ മധ്യസ്ഥം എല്ലാ മാതാപിതാക്കള്‍ക്കുമായി പ്രാര്‍ത്ഥിക്കാം. ”ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, തിരുക്കുടുംബത്തി൯െറ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, അങ്ങയുടെ മക്കളെ കാത്തുകൊള്ളണമേ. അങ്ങുന്നൊരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍ നിന്നു സംരക്ഷിച്ചതുപോലെ ഞങ്ങളെയും കാത്തുകൊള്ളണമേ”.
അനുഗ്രഹം നിറഞ്ഞ നോമ്പുകാലത്തി൯െറ മറ്റൊരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീർത്തനം -38
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട്
കേരളത്തില്‍ കൊടും വരള്‍ച്ചയുടെ ദിനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നദികളും തോടുകളും വറ്റിവരണ്ടു, ഉറവകള്‍ ഉണങ്ങിത്തുടങ്ങി, ആഴമുള്ള കിണറുകളിലും കുളങ്ങളിലും പോലും നീരുറവകള്‍ കണ്ണടച്ചു തുടങ്ങിയിരിക്കുന്നു. കൊടുംവേനലി൯െറ ചൂട് അധികം നീണ്ടുപോകാതെ നല്ല മഴ പെയ്യണേ എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും പ്രാര്‍ത്ഥന.
കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം ലോകത്തിലെല്ലായിടത്തും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ‘ഭൂമിയുടെ പനി’ എന്ന് സാഹിത്യഭാഷയില്‍ പറയപ്പെടുന്ന ‘ആഗോള താപന’ത്തി൯െറ (Global Warming) പ്രത്യാഘാതങ്ങള്‍ മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തുന്നത്. അതിശൈത്യമനുഭവപ്പെട്ടിരുന്ന പല രാജ്യങ്ങളിലും മഞ്ഞുവീഴ്ചയില്‍ കാര്യമായ കുറവു വന്നതുമൂലം മഞ്ഞിലും തണുപ്പിലും ചത്തൊടുങ്ങേണ്ട ബാക്ടീരിയകളും വൈറസുകളും നശിക്കാതെ രോഗകാരണമാകുന്നു എന്നു പഠനങ്ങളുണ്ട്. സമീപകാലത്ത് കേരളത്തില്‍ കുറ്റ്യാടിപുഴയില്‍ നിന്നും തെരണ്ടി മത്സ്യത്തെ ചൂണ്ടയിട്ടുപിടിച്ചത് ആശങ്കയോടെയാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. ഉപ്പുവെള്ളത്തില്‍ മാത്രം ജീവിക്കുന്ന ഈ മത്സ്യം കുറ്റ്യാടിയില്‍ എത്തിയെങ്കില്‍ അതിനര്‍ത്ഥം കടല്‍ജലം അവിടെ വരെ എത്തി എന്നു കരുതണം!
കുടിവെള്ളക്ഷാമം ഓരോ വര്‍ഷം ലോകം മുഴുവന്‍ രൂക്ഷമായി വരുമ്പോള്‍, ‘ഇനിയൊരു ലോകമഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനുവേണ്ടിയുള്ള യുദ്ധമായിരിക്കു’മെന്ന പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു! ഭൂമിയുടെ ഈ മാറ്റങ്ങള്‍ക്കനുസരിച്ച് മനുഷ്യനിലും അവ൯െറ സ്വഭാവങ്ങളിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ചൂടാകുന്നവരുടെയും, സ്നേഹത്തി൯െറയും നന്മയുടെയും നീരുറവകള്‍ വറ്റി വരണ്ടുപോകുന്നവരുടേയും എണ്ണം ഇന്നു കൂടിവരുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഭൂമിയുടെ മുന്നില്‍ രണ്ടുഭാഗം ജലമാണെന്നതുപോലെ മനുഷ്യശരീരത്തിലും 65 ശതമാനത്തോളം ജലമാണെന്ന സാമ്യം, മറ്റു പല സാമ്യങ്ങള്‍ക്കും അടിസ്ഥാന കാരണമാകുന്നുണ്ടോ?
”വെള്ളം വെള്ളം സര്‍വ്വത്ര വെള്ളം, ഇല്ല കുടിക്കാനൊരുതുള്ളി പോലും” (Samuel Taylor Coleridge – ‘The Rime of ancient Mariner’ – 1798) എന്നു പാടിയ കവി നടുക്കടലില്‍ കുടിവെള്ളത്തിനു ബുദ്ധിമുട്ടിയെങ്കില്‍, തിരഞ്ഞെടുപ്പുകാലത്തെ ‘വാഗ്ദാന’ങ്ങളുടെ കടലില്‍ കിടക്കുന്ന കേരളത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ഇപ്പോള്‍ നെട്ടോട്ടമോടുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 34% മഴ കുറഞ്ഞതും മൃഗങ്ങള്‍ കുടിവെള്ളം തേടി കാടിറങ്ങുന്നതും മനുഷ്യനെ ആക്രമിക്കുന്നതുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ഈ അടിയന്തര പ്രശ്നത്തിന് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത് ‘കൃത്രിമമായി മഴ’ പെയ്യിച്ച് പരിഹാരം കാണുന്നതിനെക്കുറിച്ചാണ്. ”ക്ലൗഡ് സീഡിംഗ്” എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍ അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമായി മഴ പെയ്യിക്കുന്നു. സാധാരണയായി സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയവ മേഘങ്ങളുടെ മുകളില്‍ വിതറിയാണ് കൃത്രിമ മഴയ്ക്കുള്ള സാഹചര്യമൊരുക്കുന്നത്. ഈ പരീക്ഷണം ഒരു താല്ക്കാലിക ആശ്വാസമാവുമെന്നു കരുതാം!
ആത്മീയതയിലും ദൈവവിചാരത്തിലും വരണ്ടുപോയ മനസുകളില്‍ ദൈവാനുഭവത്തി൯െറയും ആത്മീയ വിചാരങ്ങളുടെയും പുതിയ ഉറവകള്‍ സമ്മാനിക്കുന്ന, ‘പുണ്യം പൂക്കുന്ന’ നോമ്പുകാലത്തി൯െറ രണ്ടാം ആഴ്ചയിലാണ് നാമിപ്പോള്‍. നോമ്പുകാലത്തി൯െറ പ്രത്യേക തപഃക്രിയകളിലൂടെ പാപത്തി൯െറ കാര്‍ മേഘങ്ങളുടെ മുകളില്‍ പ്രാര്‍ത്ഥനയുടെയും ത്യാഗപ്രവര്‍ത്തനങ്ങളുടെയും രാസത്വരകങ്ങള്‍ വിതറി അനുപാതത്തി൯െറ ഒരു കണ്ണീര്‍ മഴ പെയ്യിക്കാന്‍ ഈ നോമ്പുകാലം നമ്മെ ഒരുക്കുന്നു.
കൃത്രിമ മഴ പെയ്യിച്ച് പരിഹാരം കാണുന്നതിനൊപ്പം മറ്റു രണ്ടു പ്രധാന കാര്യങ്ങള്‍ കൂടി മറക്കരുതാത്തതുണ്ടെന്ന് ഈ വിഷയവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി കഴിഞ്ഞദിവസം സഭയെ ഓര്‍മ്മിപ്പിച്ചു: സംസ്ഥാനത്തെ മുഴുവന്‍ കുളങ്ങളും കിണറുകളും സംരക്ഷിക്കണം, അതുപോലെ നാശത്തി൯െറ പാതയിലുള്ള ജലസ്രോതസ്സുകളെ വീണ്ടെടുക്കണം. നോമ്പുകാലം കൃത്രിമ മഴ പോലെ ഒരു പ്രത്യേക അവസരത്തില്‍ മാത്രമുള്ളതാണെങ്കില്‍ കുടുംബപ്രാര്‍ത്ഥനകളും വ്യക്തിപരമായ പ്രാര്‍ത്ഥനകളും, എപ്പോഴും ജനങ്ങള്‍ക്ക് തങ്ങളുടെ തൊട്ടടുത്ത് വെള്ളത്തി൯െറ സാന്നിധ്യം നല്‍കിയിരുന്ന കുളങ്ങള്‍ക്കും കിണറുകള്‍ക്കും സമാനമാണ്. ‘ദൈവിക വരങ്ങളുടെ നീര്‍ച്ചാലുകള്‍’ എന്നറിയപ്പെടുന്ന കൂദാശകള്‍ (പ്രത്യേകിച്ച് വി. കുര്‍ബാന, കുമ്പസാരം) ജലസ്രോതസുകള്‍ക്ക് തുല്യമാണ്. ഇവ വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ നോമ്പുകാലത്തി൯െറ കൃത്രിമമഴയുടെ കുളിരും നനവും പൊയ്ക്കഴിയുമ്പോള്‍ വീണ്ടും ആത്മീയ വരള്‍ച്ചയും ദൈവദാഹവും അനുഭവപ്പെടും.
അനുദിനമുള്ള നമ്മുടെ കുടുംബപ്രാര്‍ത്ഥനയും വ്യക്തിപരമായ പ്രാര്‍ത്ഥനയും ഒരിക്കലും കൈവെടിയരുതാത്തതാണ്. ‘ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുനില്‍ക്കും’ എന്ന ചൊല്ലിന് പ്രസക്തിയേറെയാണ്. കുടുംബങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനയുടെയും ദൈവനാമത്തി൯െറയും സാന്നിധ്യം അകലുമ്പോള്‍ മുതല്‍ തിന്മ പല രീതിയില്‍ കുടുംബാംഗങ്ങളെ പരീക്ഷിച്ചു തുടങ്ങുന്നു. പ്രാര്‍ത്ഥനകള്‍ ഉയരേണ്ട സന്ധ്യകള്‍ ടെലിവിഷന്‍ കാഴ്ചകളിലും മദ്യലഹരിയിലും ആഘോഷങ്ങളിലും മാത്രമായി ഒതുങ്ങുമ്പോള്‍ അത് തകര്‍ച്ചയുടെ നാന്ദിയാകുന്നു. തിരക്കുപിടിച്ച ജീവിതമെന്ന ഒഴികഴിവു പറയാമെങ്കിലും, മനസുണ്ടെങ്കില്‍ ഒരു ദിവസത്തിലെ ഏതെങ്കിലും സമയത്ത് ഒന്നിച്ചിരുന്നോ ഒറ്റയ്ക്കിരുന്നോ പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്താവുന്നതാണ്.
‘സായാഹ്നമായപ്പോള്‍ ഈശോ ശിഷ്യരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കു പോകാം” (മര്‍ക്കോസ് 4: 35). ഓരോ വൈകുന്നേരങ്ങളിലും പ്രാര്‍ത്ഥനയാകുന്ന മറുകരയിലേക്ക് ഈശോ നമ്മെ ക്ഷണിക്കുന്നുണ്ട്. തുടര്‍ന്ന് വിവരിക്കപ്പെടുന്നത് ഈശോ കടലിനെ ശാന്തമാക്കുന്ന സംഭവമാണ്. നമ്മുടെ ജീവിതം പ്രശ്നങ്ങളുടെ നടുക്കടലില്‍പ്പെട്ടുഴലുമ്പോള്‍ ഈ കുടുംബപ്രാര്‍ത്ഥനയില്‍ കണ്ടെത്തുന്ന, കൂടെയുള്ള ഈശോയാണ് സഹായത്തിനെത്തുന്നത്. പ്രാര്‍ത്ഥിക്കാതെ കടന്നുപോകുന്ന ദിനങ്ങള്‍ നമുക്കുണ്ടാകാതിരിക്കട്ടെ.
വി. കുര്‍ബാനയിലൂടെയും മറ്റു കൂദാശാ സ്വീകരണങ്ങളിലൂടെയും ദൈവകൃപയുടെ സ്രോതസുകളെ നാം വീണ്ടെടുക്കേണ്ടതുണ്ട്. വി. കുര്‍ബാനയില്‍ വചനത്തിലൂടെയും ശരീരരക്തങ്ങളിലൂടെയും ലഭിക്കുന്ന ആത്മീയ ഭക്ഷണം സ്വീകരിക്കാത്തതാണ് പലരുടെയും ഹൃദയത്തില്‍ സ്നേഹത്തി൯െറയും നന്മയുടെയും ഉറവകള്‍ വറ്റി വരളുന്നതിനു കാരണം. “സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വി. കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ എനിക്ക് കഴിയില്ല” എന്ന് വി. പാദ്രോ പിയോയും “മരണശേഷം ആത്മാവി൯െറ ആശ്വാസത്തിനുവേണ്ടി വി. കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വി. കുര്‍ബാന അര്‍പ്പിക്കുന്നത്” എന്ന് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയും പറയുന്നു.
നോമ്പുകാലത്തി൯െറ പ്രത്യേക തപശ്ചര്യകളിലൂടെ കടന്നുപോകുമ്പോഴും ആത്മീയതയുടെ പരമ്പരാഗത സ്രോതസുകളായ വി. കുദാശകളുടെയും കുടുംബപ്രാര്‍ത്ഥനയുടെയും നന്മകളെ മറക്കാതിരിക്കാം. തപസ്സുകാലത്തി൯െറ അനുഗ്രഹം നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീർത്തനം -37
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ മതങ്ങളുടെയും ആത്മീയ ജീവിതയാത്രയില്‍ നോമ്പിനും ഉപവാസത്തിനും പവിത്രമായ സ്ഥാനമുണ്ട്. ‘വ്രത’കാലമെന്നും ‘നോമ്പു’കാലമെന്നും ‘തപസ്സു’കാലമെന്നുമൊക്കെ അത് പല പേരുകളില്‍ അറിയപ്പെടുന്നുവെന്നുമാത്രം. ആത്മാവിനെയും മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാനും ദൈവത്തോടും ദൈവവിചാരത്തോടും കൂടുതല്‍ അടുക്കാനുള്ള അവസരമായാണ് ഈ പുണ്യകാലങ്ങളെ മനസിലാക്കുന്നത്. ചിട്ടയായ ആത്മീയ അനുഷ്ഠാനങ്ങളിലും ദൈവചിന്തയിലും കടന്നുപോകുന്ന ഈ കാലത്തെ ”പുണ്യം പൂക്കുന്ന കാലം” എന്നും മഹത്തുക്കള്‍ വിശേഷിപ്പിക്കാറുണ്ട്.
ക്രിസ്തീയ വിശ്വാസികള്‍ക്ക് ആത്മീയ ഓമനപ്പേരില്‍ ‘തപസുകാലം’ എന്നറിയപ്പെടുന്ന ‘വലിയ നോമ്പു’ തുടങ്ങിയിരിക്കുന്നു – ഇത്തവണ ദുഃഖവെള്ളിയുടെ വേദനയും ഹൃദയഭാരവും ആദ്യ ആഴ്ചയില്‍ത്തന്നെ എല്ലാവര്‍ക്കും കിട്ടി എന്ന വ്യത്യാസത്തോടെ. മിശിഹായുടെ ശരീരമാകുന്ന സഭയ്ക്കും അതിലെ അവയവങ്ങളായ സഭാംഗങ്ങള്‍ക്കും തിന്മയുടെ പരീക്ഷണത്തി൯െറയും അതുമൂലമുണ്ടാകുന്ന വലിയ വേദനയുടെയും ഈ നാളുകള്‍, കുരിശിലെ സഹനത്തിലൂടെ ഉത്ഥാനത്തി൯െറ വിജയത്തിലേയ്ക്കു പ്രവേശിച്ച ഈശോയെ ഓര്‍ക്കാനും അനുകരിക്കാനുമുള്ള സമയം. ലോകത്തെ മുഴുവന്‍ തിന്മയില്‍ നിന്നു രക്ഷിക്കാനായി സ്വയം ഏറ്റെടുത്ത ത്യാഗങ്ങളെയും കുരിശിനെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ‘പീഡ’ (പീഡാസഹനം) എന്ന വാക്കുതന്നെ ഇന്ന് നേരെ വിപരീതാര്‍ത്ഥത്തില്‍ (പീഡനം) അവനെ വീണ്ടും ക്രൂശിക്കുന്നത് നമുക്ക് കാണേണ്ടിവരുന്നത് വിചിത്രം.
ഒരു നല്ല ജീവിതത്തില്‍ നിന്നും ദൈവ ഐക്യത്തില്‍ നിന്നും നമ്മെ അടര്‍ത്തിമാറ്റാന്‍ പിശാചിന് അവ൯െറതായ ചില പദ്ധതികളുണ്ട്. അരുതാത്ത കാര്യങ്ങളിലേയ്ക്ക് ആകര്‍ഷണം നല്‍കി ചതിക്കുഴിയില്‍ വീഴിക്കുക എന്നതാണ് അതില്‍ പ്രധാനം. അത്തരം തിന്മയുടെ ഫലങ്ങള്‍ ‘ആസ്വാദ്യവും, കണ്ണിനു കൗതുകകരവും അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും’ (ഉല്‍പത്തി 3:6) ആണെന്ന് ആദ്യ സ്ത്രീയായ ഹവ്വയെപ്പോലെ നാമും തെറ്റിദ്ധരിക്കുന്നു. തിന്മയും പ്രലോഭനവും നമ്മെത്തേടിവരുന്നത് പലരും കരുതുന്നപോലെ വാലും കൊമ്പും കറുത്ത രൂപവുമുള്ള പേടിപ്പിക്കുന്ന രൂപമായിട്ടല്ല, വശീകരിക്കാനും പ്രലോഭിപ്പിക്കാനും കഴിയുന്ന ഉള്ളില്‍ വിഷം ഒളിപ്പിച്ച പാമ്പി൯െറ (ഏദന്‍തോട്ടത്തിലെ സര്‍പ്പം) മധുര വചനങ്ങളുമായിട്ടായിരിക്കും.
ഈ ചതിക്കുഴികളെയും പ്രലോഭന വഴികളെയും എങ്ങനെ മറികടക്കണമെന്നുള്ള, ആത്മാവും ശരീരവും മനസും എങ്ങനെ തിന്മയിലേയ്ക്കു ചായാതെ പിടിച്ചു നിര്‍ത്താമെന്നുള്ള പാഠമാണ് ഈശോയുടെ മരുഭൂമിയിലെ പരീക്ഷ. ഈശോ പിശാചില്‍ നിന്ന് ആദ്യം നേരിട്ടത് ശരീരത്തിൻെറ തലത്തിലുള്ള പരീക്ഷയായിരുന്നു. കല്ല് അപ്പമാക്കാന്‍ പ്രലോഭനം. വിശപ്പും അതിനുള്ള അപ്പവുമാണ് മനുഷ്യന് ഏറ്റവും വലുതെന്ന് ചിന്തിക്കാന്‍ ഈശോയെ പ്രേരിപ്പിച്ചപ്പോള്‍ അതിലും വലുത് ദൈവവും ദൈവത്തിൻെറ വചനങ്ങളുമാണെന്ന് ഈശോയുടെ മറുപടി. ശരീരത്തിന് സുഖം തരുന്ന ആകര്‍ഷണങ്ങളില്‍ പലരും വീണുപോകുന്നു – ഭക്ഷണത്തിൻെറ രുചിയും ഗന്ധവും, മദ്യത്തിൻെറ ലഹരി, മയക്കുമരുന്ന് തരുന്ന സുഖം, ലൈംഗിക തൃഷ്ണകളുടെ പൂര്‍ത്തീകരണം ഇങ്ങനെ പലതും.
ശരീരം നമ്മുടേതാണെന്നും നമുക്ക് സുഖിക്കാനുള്ളതാണെന്നും ചിന്തിക്കുന്നതിനു പകരം ശരീരം ദൈവം തന്നതാണെന്നും ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണെന്നും നിയന്ത്രണമില്ലാത്ത ശരീര തൃഷ്ണകള്‍ പ്രലോഭനത്തിലേയ്ക്കും തെറ്റുകളിലേയ്ക്കും വീഴിക്കുമെന്നുള്ളതും ഓര്‍ക്കാന്‍ വേണ്ടി തന്നെയാണ് ഇഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങളെങ്കിലും ഉപേക്ഷിച്ച് നാം നോമ്പെടുക്കുന്നത്. ഇത്തവണ ഞാന്‍ ഭക്ഷണത്തിനല്ല, ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനുമാണ് നോമ്പെടുക്കുന്നത് എന്നുപറയുന്നവരോട്, തൊട്ടുമുമ്പിലിരിക്കുന്ന ഭക്ഷണത്തെ നിയന്ത്രിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ മറ്റുകാര്യങ്ങള്‍ക്ക് എങ്ങനെ നോമ്പുനോക്കാനാവും എന്നു ചോദിക്കുന്നവരുമുണ്ട്.
ഈശോ നേരിട്ട രണ്ടാമത്തെ പരീക്ഷണം, മനസിൻെറ പ്രലോഭനത്തെ ജയിക്കാനായിരുന്നു. (മത്താ: 4: 6) വിശുദ്ധ നഗരമായ ജറുസലേമിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തു നിന്നു ചാടി ‘കഴിവു തെളിയിക്കാൻ’ വെല്ലുവിളി. തന്നിലെ മനുഷ്യാംശത്തിൻെറ ഇംഗിതത്തിനു വഴങ്ങാതെ ദൈവാംശം ഉയർത്തിക്കാട്ടി, തിരുവചനം കൊണ്ടു തന്നെ ഈശോ പ്രലോഭനത്തെ നേരിട്ടു: “നീ നിൻെറ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്”. മനസിൻെറ ആഗ്രഹങ്ങൾക്കും ചിന്തകൾക്കുമനുസരിച്ചാണ് ശരീരം പ്രവർത്തിച്ചു തുടങ്ങുന്നത്.
ശരീരത്തിൻെറ ആഗ്രഹങ്ങൾക്കു മുകളിൽ മനസ്സിനു ജയിക്കാൻ പറ്റുന്നിടത്താണ് മനുഷ്യത്വത്തിൻെറ പ്രകടനം. മനസ്സിൽ ചിന്തകളായി രൂപപ്പെടുമ്പോഴും ആഗ്രഹങ്ങളായായി ശക്തി പ്രാപിക്കുമ്പോഴും അതിലെ നന്മയും തിന്മയും വിവേചിച്ചറിഞ്ഞ്, അർഹതയുള്ളതു പോലും വേണ്ട എന്നു വയ്ക്കാൻ തീരുമാനിക്കുന്നിടത്ത് മനസ്സു വിജയിച്ചു തുടങ്ങി. വിശന്നിരുന്ന ഈശോ അപ്പം വേണ്ട എന്നു വച്ചതു പോലെ. മദ്യപാനവും പുകവലിയും അമിത ഭക്ഷണ പ്രിയവും മറ്റു ദു:ശ്ശീങ്ങളുമൊക്കെ ഈ നോമ്പു കാലത്തേയ്ക്കെങ്കിലും ‘വേണ്ട’ എന്നു വയ്ക്കാൻ തുടങ്ങുന്നിടത്ത് മനസ്സ് വിജയം കണ്ടു തുടങ്ങുന്നു. ഫെയ്സ് ബുക്കിനും വാട്ട്സ് ആപ്പിനും ഫോൺ ഉപയോഗത്തിനുമൊക്കെ നോമ്പ് എടുക്കുന്നത് മനസ്സിൻെറ നിയന്ത്രണ തലത്തിൽ കണ്ടു വേണം ചെയ്യാൻ.
പിശാചിൽ നിന്ന് ഈശോ നേരിട്ട മൂന്നാമത്തെ പ്രലോഭനം ആത്മീയ തലത്തിലായിരുന്നു. എല്ലാം സൃഷ്ടിച്ച ദൈവത്തിനു പകരം ദൈവത്തിൻെറ ശത്രുവായ പിശാചിനെ ആരാധിച്ചാൽ ഈ കാണുന്നതെല്ലാം തരാമെന്നായിരുന്നു പിശാചിൻെറ വാഗ്ദാനം. പിശാചിനു തിരുത്തലും ലോകത്തിനു മുഴുവൻ ഓർമ്മപ്പെടുത്തലുമായി ഈശോ പറഞ്ഞ മറുപടി ശ്രദ്ധേയം. “നീ നിൻെറ ദൈവമായ കർത്താവിനെ ആരാധിക്കണം, അവനെ ‘മാത്രമേ’ പൂജിക്കാവൂ”.
എന്തിനെയെങ്കിലും ആരാധിക്കാനും ഉള്ളിൽ പ്രഥമ സ്ഥാനത്ത് കൊണ്ടു നടക്കാനും എല്ലാ മനുഷ്യർക്കും ഉള്ളിൽ ആഗ്രഹമുണ്ട്. ആ സ്ഥാനമാകട്ടെ ദൈവത്തിനു മാത്രം അവകാശപ്പെട്ടതും. പത്തു കല്പനകൾക്കായി സീനായ് മലകളിലേയ്ക്ക് മോശ കയറിപ്പോയപ്പോൾ അക്ഷമരായ ജനം അഹറോൻെറ നേതൃത്വത്തിൽ കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കി ആരാധിച്ചതും (പുറപ്പാട് 32:1) അതു കൊണ്ടു തന്നെ. വി. ജോൺ വിയാനി പറഞ്ഞിട്ടുണ്ട്. “ഒരു ഇടവക ദേവാലയത്തിൽ ദൈവാരാധന നയിക്കാൻ ഒരു വൈദികൻ ഇല്ലാതെ വന്നാൽ കുറേ വർഷങ്ങൾക്കു ശേഷം ഒരു പക്ഷേ, വഴിയിലൂടെ നടന്നുപോകുന്ന മൃഗങ്ങളെ ആരാധിക്കാൻ തുടങ്ങും അവിടുത്തെ ജനങ്ങൾ. മനസ്സിൽ ദൈവത്തിന്റെ സ്ഥാനം ഒഴിവായി കിടന്നാൽ മറ്റെന്തിനെയെങ്കിലും അവർക്ക് അവിടെ പ്രതിഷ്ഠിക്കണം”.
ദൈവത്തിനു കൊടുക്കേണ്ട ഒന്നാം സ്ഥാനം മറ്റു പലതിനും കൊടുക്കുന്നവരുണ്ട്. ഏതെങ്കിലും വ്യക്തികളോ, സാധനങ്ങളോ, പണമോ, അധികാരമോ എന്തും പ്രലോഭനമായി പിശാച് നമ്മുടെ മുമ്പിലും വയ്ക്കാം. ലഹരിയും വിനോദങ്ങളും കൂട്ടു കെട്ടുകളും ദൈവ നിഷേധ ചിന്തകളുമൊക്കെ, ദൈവത്തിനു പകരം ഉള്ളിൽ കൊണ്ടു നടന്ന് ജീവിതാന്ത്യത്തിൽ മാത്രം തിരിച്ചറിവുണ്ടായവർ ചരിത്രത്തിൽ നിരവധി. നമ്മൾ ആ ഗണത്തിൽ വീഴാതിരിക്കട്ടെ. സാത്താനെ ദൂരെപ്പോവുക എന്ന് പറഞ്ഞ് ഇത്തരം പ്രലോഭനങ്ങളുടെ പിന്നിലെ തിന്മയുടെ കൗശലം തിരിച്ചറിയാനും ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ.
അൽമായ ജീവിതത്തിലും പുരോഹിത – സമർപ്പിത ജീവിതങ്ങളിലും വ്യാപരിക്കുന്നവർ തങ്ങളുടെ വിളിയിലും വിശുദ്ധിയിലും പ്രലോഭനങ്ങളെ കീഴ് പ്പെടുത്തി വിജയം വരിക്കട്ടെ. പുരോഹിതന്മാർക്കു വേണ്ടിയുള്ള പ്രാർത്ഥനയിലെ ഈ വരികൾ എല്ലാവരുടെയും ജീവിത വിശുദ്ധിക്കു കോട്ടയായിരിക്കട്ടെ: “അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളിൽ നിന്ന് സംരക്ഷിക്കട്ടെ”. സർവ്വോപരി, ഈശോ പഠിപ്പിച്ച പ്രാർത്ഥനയിലെ “ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ” എന്ന അപേക്ഷ നമ്മുടെ അധരത്തിലും മനസ്സിലും സദാ നിറഞ്ഞു നിൽക്കട്ടെ.
സുകൃത സമ്പന്നമായ ഒരാഴ്ച സ്നേഹപൂർവ്വം ആശംസിക്കുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീർത്തനം -36
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ബിനോയ് ജോസഫ്, സ്‌കന്തോര്‍പ്പ്.
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം… ആധുനിക ചിന്തകളുടെ വിശുദ്ധ ഗീതമാണിത്.. വിമര്‍ശനങ്ങള്‍.. മുന്നറിയിപ്പുകള്‍.. നമ്മിലേയ്ക്ക് നാം തന്നെ എത്തി നോക്കുന്നു… പ്രത്യാശയുടെ നാളെകളിലേയ്ക്ക് നമ്മെ നയിക്കാന്‍ ഫാ. ബിജു കുന്നയ്ക്കാട്ടിന്റെ ജീവനുള്ള ചിന്തകള്‍ക്ക് കൈത്തൊട്ടിലായത് മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ്… ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ഇരുപത്തിയഞ്ചാം ആഴ്ചയിലേയ്ക്ക്…
ഓണ്‍ലൈന്‍ വാര്‍ത്താലോകത്തെ ഒരു നവീന പ്രതിഭാസമായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. അനുദിന ജീവിതയാത്രയിലെ പ്രതിബിംബങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനാത്മകമായ ഒരു തിരിഞ്ഞുനോട്ടം. സ്‌നേഹശാസനകളുടെ ഹൃദയസ്പന്ദനങ്ങള്‍ സിരകളെ ഉത്തേജിപ്പിക്കുന്ന അനുഗ്രഹനിമിഷങ്ങളായി പ്രവാസികളുടെ ഞായറാഴ്ചയെ മാറ്റുന്ന വ്യത്യസ്തമായ ഒരു ചുവടുവയ്പാണിത്. ധാര്‍മ്മികതയും നന്മയും സ്‌നേഹവും കാരുണ്യവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ ‘അരുത്’ എന്നു നമ്മുടെ മനസില്‍ പ്രകമ്പനം കൊള്ളുന്ന ശബ്ദവീചികളുടെ ഉറവിടമാണ് ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. ഇത് മാധ്യമ ധര്‍മ്മത്തിലെ വേറിട്ട ഏടുകള്‍ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമാണ്.
തൂലികകള്‍ ചലിക്കുമ്പോള്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ ഉത്ഭവിക്കുന്ന സന്ദേശം ശക്തമാകണം. ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തെ നാളെകളുടെ സ്വപ്നങ്ങളുടെ ഉണര്‍ത്തുപാട്ടാക്കുന്ന തൂലിക ചലിപ്പിക്കുന്നത്. ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പബ്ബിക് റിലേഷന്‍സ് ഓഫീസറാണ് അദ്ദേഹം. ധാര്‍മ്മികതയുടെ ശക്തമായ അടിത്തറയിലൂന്നിയ ഉജ്ജ്വലപ്രബോധനങ്ങളുടെ കാവല്‍ക്കാരനായ ബിജു അച്ചന്റെ കരങ്ങളില്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ഭദ്രമെന്ന് മലയാളം യുകെയുടെ വായനക്കാര്‍ നിസംശയം പ്രഖ്യാപിക്കുന്നു. മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസിന്റെ ചരിത്രനിമിഷങ്ങള്‍ക്ക് പ്രവാസിലോകം 2016 ഡിസംബര്‍ 18 ഞായറാഴ്ച സാക്ഷ്യം വഹിക്കും. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ഇരുപത്തിയഞ്ചാം വാരത്തിലേയ്ക്കു കടക്കുമ്പോള്‍ അനുഗ്രഹാശിസുകളുമായി മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ മനസു തുറക്കുന്നു. നന്മയുടെയും പ്രതീക്ഷയുടെയും പുതുനാമ്പുകളായ ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തെ ഹൃദയത്തിലേറ്റിയ മലയാളം യുകെയുടെ പ്രിയ വായനക്കാരോട് മലയാളം യു കെ ന്യൂസ് ടീമിന്റെ കൃതജ്ഞത അറിയിക്കട്ടെ.
മലയാളം യുകെയുടെ വായനക്കാര്‍ പറഞ്ഞതിങ്ങനെ…
ബഹുമാനപ്പെട്ട ബിജു അച്ചന്റെ അപഗ്രഥനപാഠവം വ്യക്തമാക്കുന്ന ചെറു ലേഖനങ്ങളാണ് ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. അനുവാചകരെ വായനയ്ക്ക് പ്രേരിപ്പിക്കുന്ന തലക്കെട്ടുകള്‍ ഈ പരമ്പരയുടെ പ്രത്യേകതയാണ്. ആനുകാലീക സംഭവങ്ങളുടെ അപഗ്രഥനങ്ങളെ ആത്മീയതയുടെ വിചിന്തനത്തിലേയ്ക്ക് നയിക്കുന്നതാണ് ഓരോ ലേഖനവും. വായനക്കാരെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു ചിന്ത അച്ചന്‍ തന്റെ വരികള്‍കിടയിലൂടെ നല്‍കുന്നുണ്ട്. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം മുടങ്ങാതെ നല്‍കുന്ന ബിജു അച്ചനും മലയാളം യുകെയ്ക്കും ആശംസകള്‍….
മലയാളം യുകെയുടെ സ്ഥിരം വായനക്കാരനാണ് ഞാന്‍. മലയാളികളില്‍ നല്ലൊരു ശതമാനം പ്രവാസികളായതുകൊണ്ടും എന്റെ ശിഷ്യഗണത്തില്‍ കുറവല്ലാത്ത ഒരു ശതമാനം വിദേശങ്ങളില്‍ താമസിക്കുന്നതുകൊണ്ടും അവരുടെ വിശേഷങ്ങള്‍ പൂര്‍ണ്ണമായിട്ടറിയണമെങ്കില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങളുടെ വായന അനുവാര്യമാണ്. അതു കൊണ്ടു തന്നെ മലയാളം യുകെ ഞാന്‍ കൃത്യമായി വായിക്കാറുണ്ട്. മലയാളം യുകെയില്‍ ഞായറാഴ്ചകളില്‍ പ്രസിദ്ധീകരിക്കുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം വളരെ ഹൃദ്യമായി തോന്നിയിട്ടുണ്ട്. ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി മനുഷ്യ ജീവിതത്തിന്റെ സത്യസന്ധവും യാഥാര്‍ത്യബോധത്തോടും കൂടിയുള്ള ഒരു നേര്‍ക്കാഴ്ചയുടെ സന്ദേശം പകരാന്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തിനു സാധിക്കുന്നുണ്ട്.
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം വായനക്കാര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാകട്ടെ എന്നാശംസിക്കുന്നു.
ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ആത്മീയതയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ‘ ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ‘ എന്ന പരമ്പര 25 എപ്പിസോഡുകള്‍ പിന്നിടുന്നു എന്നത് സന്തോഷവും അതിലുപരി അത്ഭുതവുമാണ്.. അതും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ എന്നത്. പാശ്ചാത്യ സംസ്‌കാരത്തെ പുണരാന്‍ വെമ്പല്‍ കൊള്ളുന്ന ഈ തലമുറ അറിയണ്ടതും അറിയാതെ പോകുന്നതുമായ സത്യങ്ങളാണ് ഈ പംക്തിയിലൂടെ ഫാ.ബിജു കുന്നക്കാട്ട് അവതരിപ്പിക്കുന്നത്. മുഴുവന്‍ എപ്പിസോഡും വായിക്കാന്‍ കഴിഞ്ഞട്ടില്ലെങ്കിലും വായിച്ചവയത്രയും ജ്ഞാനസമ്പാദനത്തിനുതകുന്നവ തന്നെയാണ്. ഫാ.ബിജുവിനും ഇത് പ്രസിദ്ധീകരിക്കുന്ന മലയാളം യു കെ എന്ന മാധ്യമത്തിനും ആശംസകള്‍ നേരുന്നതിനൊടൊപ്പം അടുത്ത ഞായറാഴ്ചക്കായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.
സമകാലീന വിഷയങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ വിശദമായ അവലോകനം നടത്തി വളരെ ലളിതമായി വായനക്കാരിലെത്തിക്കുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 25 ആഴ്ചകള്‍ പിന്നിടുമ്പോള്‍ തീര്‍ച്ചയായും മലയാളം യുകെയ്ക്ക് ഇത് അഭിമാന നിമിഷം തന്നെ. ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തിന്റെ ശില്പി റവ. ഫാ. ബിജു കുന്നയ്ക്കാട്ടില്‍, തന്റെ വളരെ ലളിതമായ ആഖ്യാനശൈലിയിലൂടെ എല്ലാ ഞായറാഴ്ചകളിലും യുകെ മലയാളികളുമായി തുടര്‍ന്നു വരുന്ന ഈ ‘സംവാദം’ 250 ആഴ്ചകളും കടന്ന് മുന്നോട്ട് പോകട്ടെയെന്നും, നന്മയുടെ ഉദ്ദേശ ശുദ്ധി എന്തെന്ന് തിരിച്ചറിയാന്‍ മാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്ന. ഫാ. കുന്നയ്ക്കാട്ടിലിന്റെ ഈ യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ മംഗളാശംസകളും…
മരണത്തെ നോക്കി ഒരു പുഞ്ചിരി. മലയാളം യുകെ പ്രസിദ്ധീകരിച്ച ഈ ലേഖനം തമാശയായിട്ടാണെങ്കിലും ഫേസ്ബുക്കില്‍ നിന്നാണ് ഞാന്‍ വായിച്ചത്. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം എന്ന പേരില്‍ ബഹുമാനപ്പെട്ട കുന്നയ്ക്കാട്ടച്ചനെഴുതുന്ന ഈ ലേഖനം ഞങ്ങള്‍ നഴ്‌സ്മാര്‍ക്ക് ഒരാശ്വാസം തന്നെയാണ്. 2016 ജൂണ്‍ ഇരുപത്തിമൂന്നാം തീയതി മായാതെ സൂക്ഷിച്ച പുഞ്ചിരിയോടെ ഈ ലോകത്തോട് യാത്ര പറഞ്ഞ അര്‍ജന്റീനയിലെ സിസ്റ്റര്‍ സിസിലിയ ലോകത്തിനു നല്‍കിയ സന്ദേശം, വേദനകളെ സാന്ത്വനിപ്പിക്കുന്ന
നെഴ്‌സുമാരായ ഞങ്ങളുടെ വേദനകളെ തുടച്ചു മാറ്റുന്നു. പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും പുഞ്ചിരിയോടെ നേരിടാം. ആത്മവിശ്വാസം നല്‍കുന്ന ഈ പംക്തി എഴുതുന്ന കുന്നയ്ക്കാട്ടച്ചനും മലയാളം യുകെയ്ക്കും ആശംസകളും പ്രാര്‍ത്ഥനയും..
ഞങ്ങള്‍ അമേരിക്കയിലാണ്. പക്ഷേ, പ്രവാസി വാര്‍ത്തകള്‍ കൂടുതലും ഞങ്ങള്‍ അറിയുന്നത് യുകെയില്‍ നിന്നുള്ള മലയാളം യുകെയില്‍ നിന്നാണ്. എന്റെ പല കൂട്ടുകാരും ഈ പത്രത്തില്‍ ജോലി ചെയ്യുന്നു. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. വ്യത്യസ്തമായ ഒരു പംക്തിയാണ്. അപ്രതീക്ഷിതമായി ഞങ്ങള്‍ അമേരിക്കക്കാര്‍ വായിച്ചുതുടങ്ങിയതെങ്കിലും …ഞങ്ങള്‍ക്കിത് ഞായറാഴ്ചയുടെ സങ്കീര്‍ത്തനമാണ്. ഫാ. ബിജു കുന്നയ്ക്കാടിന്
ആശംസകള്‍ നേരുന്നു…
ഷിബു മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹാപ്പി അച്ചന്‍ എന്നു വിളിക്കുന്ന
റവ. ഫാ. ഹാപ്പി ജേക്കബ് മലയാളം യുകെയില്‍ എഴുതുന്നു.
ശുദ്ധമുളള നോമ്പേ, സമാധാനത്താലെ വരിക…
നോയമ്പുകാലത്തേക്കുറിച്ചുള്ള വ്യക്തമായ ചിന്തകള്‍…
നോയമ്പിലെ എല്ലാ ഞായറാഴ്ചകളിലും മലയാളം യുകെയില്‍…
ക്രിസ്തീയ വിശ്വാസത്തില്‍ യൂറോപ്പില്‍ ജീവിക്കുമ്പോഴും ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വ്യക്തമായി പ്രസ്താവിക്കപ്പെടുകയാണിവിടെ. യൂറോപ്പില്‍ പ്രശസ്തനായ ഹാപ്പിയച്ചന് ഈ നോയമ്പു കാലത്ത് യൂറോപ്പിലെ മലയാളികളായ എല്ലാ വിശ്വാസികളോടും പറയുവാന്‍ ഒരു പാടുണ്ട്.