Association

ജോൺസൺ കളപ്പുരയ്ക്കൽ 

ലണ്ടൻ : കുട്ടനാട്ടിലെ പ്രവാസികളായ മലയാളി മക്കളുടെ , മനസ്സിന്റെ മന്ത്രമായ , സ്നേഹ ജ്വാലയായ കുട്ടനാട് സംഗമം , അതിന്റെ പന്ത്രണ്ടാമത് സംഗമത്തിന്റെ കാര്യപരിപാടികൾ ഈ അവസരത്തിൽ മാറ്റിവെക്കുകയാണ്. കഴിഞ്ഞ 11 വർഷമായി അഭംഗുരമായി യുകെയിലെ ഏതെങ്കിലും ഒരു പ്രദേശത്ത് നൂറു മുതൽ ഇരുനൂറ്റിനാൽപതു വരെ കുടുംബങ്ങളിലെ വ്യക്തികൾ ഒത്തുചേരുന്ന കുട്ടനാട് സംഗമം കുട്ടനാടൻ മക്കളുടെ ഒരുമയുടെയും , ഒത്തുകൂടലിന്റെയും , പരസ്പര സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു. അതോടൊപ്പം തന്നെ കുട്ടനാടിന്റെ പൈതൃകവും , തനതായ വിശേഷങ്ങളും അടുത്ത തലമുറയിലേക്ക് പകർന്നു നൽകുക എന്ന കർത്തവ്യം ഏറ്റുവാങ്ങി പ്രാവർത്തികമാക്കുകയാണ് കുട്ടനാട് സംഗമം ചെയ്തുകൊണ്ടിരുന്നത്.

യുകെയിലെ വിവിധ പ്രദേശങ്ങളിൽ അത് അഭംഗുരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ വർഷത്തെ കുട്ടനാട് സംഗമം വീഡിയോ കോൺഫറൻസിലൂടെ നടത്തുവാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. പതിമൂന്നാമത് കുട്ടനാടൻ സംഗമം അടുത്ത വർഷം ഇതേ സമയം , ജൂൺ മാസത്തിലെ അവസാന ശനിയാഴ്ച ഉദ്ദേശിച്ചിരുന്ന അതേ സ്ഥലത്ത് വച്ച് തന്നെ നടത്തുവാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്.

കുട്ടനാടൻ സംഗമം കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിനും ,  അതോടൊപ്പം കുട്ടനാടിനും നൽകിയ സേവന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും , കൂടുതൽ മികവുറ്റതാക്കാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. എല്ലാ വർഷങ്ങളിലും അനുഭവിക്കുന്നതിൽ കൂടുതലായി പ്രളയക്കെടുതികൾ കുട്ടനാടിനെ വിഴുങ്ങിയപ്പോഴും , ദൂര ദേശത്തുനിന്നും തങ്ങളുടെ അധ്വാനത്തിന്റെ ഒരു പങ്ക് സഹജീവികൾക്ക് എത്തിക്കാനും , ദുരിതാശ്വാസ പ്രവർത്തനത്തിലൂടെ കേരളത്തിന് കയ്യയച്ച് സംഭാവനകൾ നൽകാനും അംഗങ്ങൾ ശ്രദ്ധിച്ചിരുന്നു.

വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും കൂടുതൽ സംഭാവനകൾ നൽകാൻ സംഘടനയിലെ അംഗങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ വർഷത്തെ കുട്ടനാട് സംഗമം നടത്താൻ തീരുമാനിച്ചിരുന്ന ജൂൺ 27 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ യുകെയിലെ കുട്ടനാട്ടുകാരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് ആശയ കൈമാറ്റം നടത്തുവാനും , ടി വി ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടനാട്ടുകാരായ കുട്ടികളെ സഹായിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്.

ഈ വർഷത്തെ കുട്ടനാട് സംഗമത്തിന് സാമ്പത്തിക സഹായം വാഗ്ദാനം നൽകിയിരുന്ന Tech Bank ന്റെ ഉടമ സുബാഷ് മാനുവൽ ജോർജ്ജിനും , Infinity Fainancials Ltd ന്റെ ജെഗ്ഗി ജോസഫിനും , Ample Finance ന്റെ സിജിമോൻ ജോസ്സിനും , Betterframes UK യുടെ രാജേഷ്  അയ്യപ്പനും , സോജി തോമസ് ജോസ്സിനും , Free land Photographer രാജേഷ് പൂപ്പാറയ്ക്കും  മുഴുവൻ കുട്ടനാട്ടുകാരുടെ പേരിൽ പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർമാരായ ആന്റണി കൊച്ചിത്തറ , സോണി ആന്റണി , പി ആർ ഒ തോമസ് ചാക്കോ , ഫുഡ് കമ്മിറ്റി അംഗങ്ങളായ ജയേഷ് കുമാർ , സോജി തോമസ് , റോജൻ തോമസ് , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായ  ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി, പ്രോഗ്രാം കോർഡിനേറ്റേർമാരായ റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവർ ആത്മാർത്ഥമായ നന്ദി അറിയിച്ചു.

കുട്ടനാടൻ സംഗമത്തിന് ഇതുവരെ നൽകിയ എല്ലാ ആശീർവാദങ്ങൾക്കും , അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. ഈ വൈതരണിയെ, ഈ മഹാമാരിയെ നമ്മുക്ക് നേരിടാം , ഒത്തൊരുമയോടെ കുട്ടനാടിന്റെ ഐക്യ ബോധത്തോടെ , താള ബോധത്തോടെ നമുക്ക് അതിജീവിക്കാം. അതിജീവന പോരാട്ടത്തിന്റെ ആയോധനകലകൾ ഒന്നൊന്നായി പുറത്തെടുത്ത് നമുക്കിതിനെ കീഴ്പ്പെടുത്താം.

വരും കാലങ്ങൾ നമുക്കുള്ളതാണ്, വരും വർഷങ്ങളിൽ നമ്മുടെ കുട്ടികൾക്കൊപ്പം ഈ സംഗമവേദിയിൽ എത്തുവാൻ എല്ലാവർക്കും ദൈവം അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കുട്ടനാട് സംഗമത്തിന് എല്ലാവിധ ആശംസകളും നേരുന്നു . അതോടൊപ്പം ജൂൺ 27 ന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ എല്ലാവരും പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു .

ലോക്ക് ഡൌണിന്റെ ഈ സമയത്ത് ഒത്തു ചേരലുകൾ സാധ്യമല്ലാതായപ്പോൾ അംഗങ്ങളെ എങ്ങനെ ഒത്തു ചേർക്കാം എന്ന് എല്ലാ അസോസിയേഷനുകളും ബുദ്ധിമുട്ടുമ്പോൾ ഒരു പുതിയ സംരംഭവുമായി ഡെർബി മലയാളി അസോസിയേഷൻ മുന്നോട്ടുവന്നിരിക്കുകയാണ് . … ഒരു ഓൺലൈൻ ഗെയിം നടത്തിയാണ് ലോക്ക് ഡൌൺ പ്രീതിസന്ധി അവർ മറികടന്നത് .

പ്രസിഡന്റ് ഷിബു രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഒരു 5 അംഗ കോർ കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. . ഷിബു രാമകൃഷ്ണൻ , സിജു ദേവസി , ജിനീഷ് തോമസ് , അനിൽ ജോർജ്ജ് , ബിജോ ജേക്കബ് . ഇവർ ഓരോ ദിവസത്തെയും മത്സരങ്ങൾ തയ്യാറാക്കുന്നു . ഇവരും ഇവരുടെ ഫാമിലിയും ഒരു മത്സരത്തിലും പങ്കെടുക്കുന്നില്ല .

മത്സരത്തിന്റെ വിധി നിർണ്ണയത്തിനായ് യുകെയുടെ തന്നെ വിവിധ ഭാഗങ്ങളിൽ ഉള്ള കലാ സാംസ്കാരിക രംഗത്ത് പ്രഗൽഭരായ മൂന്ന് പേരെ തിരഞ്ഞെടുത്തു എന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യം ആണ് . മത്സരാർത്ഥികൾ അവരുടെ ഉത്തരങ്ങൾ നേരിട്ട് ജഡ്ജസിന് അയച്ചു കൊടുക്കുകയും ജഡ്ജസ് ഉത്തരങ്ങൾ വിലയിരുത്തി വിജയികളെ കോർ കമ്മിറ്റിയെ അറിയിക്കുകയും ചെയ്യും. .

മത്സരങ്ങളുടെ എല്ലാ സമ്മാനങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത് ..ഫ്രീഡം മോർട്ടഗേജ്സ് ആൻഡ് ഇൻഷുറൻസ് ലിമിറ്റഡ് ആണ് .

 

ബാലസജീവ് കുമാർ

യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ-യുകെ ലോക്ക് ഡൗൺ മൂലം യു കെയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നേരിട്ട് കൊച്ചി വിമാനത്താവളത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സമർപ്പിച്ച ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷ ജൂൺ 15-ന് ശേഷം പരിഗണിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ യു എം ഓ- യുകെ ഭാരവാഹികളെ അറിയിച്ചു. യു എം ഓ ഹെൽപ്പ്ലൈനിൽ വന്ന നിരവധി മലയാളികളുടെ അപേക്ഷയെ തുടർന്ന് മെയ് 31-ന് പ്രധാന മാദ്ധ്യമങ്ങളിൽ വാർത്ത നൽകുകയും, ജൂൺ 1-ന് ഇന്ത്യൻ ഹൈക്കമ്മീഷനിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.

ആദ്യ ദിവസം തന്നെ 586 അന്വഷണങ്ങൾ യു എം ഓ- യുകെ ക്ക് ലഭിക്കുകയുണ്ടായി. അവയെ ഇന്ത്യാ ഗവൺമെന്റിന്റെയും, കേരളാ സംസ്ഥാന സർക്കാരിന്റെയും മുൻഗണനാ ക്രമമനുസരിച്ച് തരം തിരിച്ച് ബന്ധപ്പെട്ടവർക്കെല്ലാം മറുപടികൾ അയച്ചു. അപേക്ഷകരുടെ വ്യക്തിവിവരങ്ങളുടെ രഹസ്യത സൂക്ഷിക്കേണ്ടതുകൊണ്ട് പരിമിതമായ വോളന്റിയേഴ്‌സിനെ പങ്കെടുപ്പിച്ചതുകൊണ്ടും, പ്രൊഫഷണൽ രീതിയിൽ മുൻഗണനാക്രമം ചാർട്ട് രീതിയിൽ സമർപ്പിച്ചതുകൊണ്ടും മൂന്ന് ദിവസത്തെ കാലതാമസമെടുത്താണ് ഇത് പൂർത്തീകരിക്കാൻ സാധിച്ചത്. ഇതിനോടകം ഇന്ത്യൻ ഹൈക്കമ്മീഷനിൽ മൂന്നിൽ കൂടുതൽ ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷകൾ വ്യക്തികളും, വാട്ട്സാപ്പ് ഗ്രൂപ്പുകളും ആയി നൽകുകയും, വ്യക്തികളുടെയോ ഗ്രൂപ്പിന്റേയോ പേരിൽ ചാർട്ടേർഡ് ഫ്ലൈറ്റിന് പണം മുടക്കുന്നത് വ്യക്തികളുടെ പൂർണ്ണ ഉത്തരവാദിത്തത്തിലായിരിക്കും എന്നും ഇന്ത്യൻ ഹൈക്കമ്മീഷന് ഇക്കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഉണ്ടാവില്ല എന്ന നിലയിൽ ട്വീറ്റ് ചെയ്യുകയും ഉണ്ടായി.

യു എം ഓ- യുകെ യുടെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ചവരുടെ ആവശ്യത്തിനായി പരിശ്രമം തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷനും കേന്ദ്ര വിദേശ മന്ത്രാലയവും ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ച് അനുമതിക്കായി കാത്തിരുന്നപ്പോൾ കേരളാ ഗവണ്മെന്റിന്റെയും നോർക്കയുടെയും അനുമതി കൂടി വേണമെന്നുള്ളത് ശ്രദ്ധയിൽ പെട്ടു. ഇതിനോടകം ലോകകേരളാ സഭ യുകെ ഇപ്രകാരം ഒരനുമതി വാങ്ങി കൈവശം വച്ചിരുന്നു എങ്കിലും, വ്യക്തമായി കാരണങ്ങൾ നിരത്തി യു എം ഓ- യുകെ നൽകിയ അപേക്ഷയിൽ ഉടനടി തീരുമാനമുണ്ടാക്കി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുവാനുള്ള ഏതൊരു ചെറിയ ശ്രമത്തിനും ഊർജ്ജം പകരുന്ന കേരളാ സർക്കാരിന് അഭിനന്ദനങ്ങൾ

വിവിധ ഫ്ലൈറ്റ് ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് ‘വന്ദേഭാരത് മിഷൻ’ ഫ്ലൈറ്റുകൾക്ക് തത്തുല്യമായ തുകക്ക് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ചാർട്ടേർഡ് ഫ്ലൈറ്റിന് 302 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം ബുക്ക് ചെയ്ത വിവരവും, കേന്ദ്ര ഗവണ്മെന്റ് അനുശാസിച്ച പ്രകാരം ഉള്ള മുൻകരുതലുകൾ ആര് എപ്രകാരം ചെയ്യുമെന്നുള്ള വിശദീകരണങ്ങളുമായി അപേക്ഷ സമർപ്പിച്ചിട്ടും ഇന്ത്യൻ ഹൈക്കമ്മീഷനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അലംഭാവം കാട്ടിയപ്പോളാണ് സ്വന്തം മകളുടെ സുരക്ഷയിൽ ആശങ്കയുണ്ടായിരുന്ന ഒരു പിതാവ് കേരളാ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും, കേരളാ ഹൈക്കോടതി യൂ എം ഓ- യുകെ യുടെ ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷയുടെ സ്ഥിതി അടിയന്തിരമായി കോടതിയെ അറിയിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഉത്തരവിടുകയും ചെയ്യുന്നത്.

ഈ അവസരത്തിൽ, ഇന്ത്യൻ ഹൈക്കമ്മീഷൻ യു എം ഓ- യുകെ ഭാരവാഹികളെ ബന്ധപ്പെട്ട് മുൻകൂട്ടി പ്രഖ്യാപിച്ച കേരളത്തിലേക്കുള്ള ഏക വിമാനം റദ്ദു ചെയ്തു എന്നും, പകരം ജൂൺ മാസം തന്നെ മൂന്ന് വിമാനങ്ങൾ കേരളത്തിലേക്ക് പുറപ്പെടുവിക്കുന്നതാണെന്നും, അവക്കുള്ള ബുക്കിങ്ങുകൾ ജൂൺ 10-ന് സ്വീകരിക്കുമെന്നും, അതുകൊണ്ട് വീണ്ടും അവസരം ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിൽ ജൂൺ 15-ന് ശേഷം യു എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കാം എന്നും അറിയിക്കുകയായിരുന്നു. എന്നാൽ ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത പലർക്കും കൺഫർമേഷൻ ആയില്ല എന്നു കാണിച്ച് അറിയിപ്പ് വന്നപ്പോൾ, നേരിട്ട് കൊച്ചിയിൽ എത്താൻ സഹായിക്കണം എന്ന ആവശ്യം ശക്തമായപ്പോൾ, വീണ്ടും ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ദിനം പ്രതി ഇന്ത്യയിലേക്ക് രണ്ട് ഫ്ലൈറ്റുകൾ വീതം പോകുന്നുണ്ട് എന്നും, അവയിൽ നൂറിൽ അധികം സീറ്റുകൾ ബാക്കിയാണ് എന്നും, മലയാളികളെ അവയിൽ ഡെൽഹിയിലോ മുംബൈ യിലോ എത്തിച്ച് അവിടെ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുക്കിയാൽ കോറന്റൈൻ ഒഴിവാക്കി നാട്ടിലെത്തിക്കാം എന്ന ഉപദേശമാണ് ഹൈക്കമ്മീഷൻ്റെ വക്താവ് വാട്സാപ്പ് സന്ദേശത്തിലൂടെ നൽകിയത്. ഇക്കാര്യത്തിലുള്ള യു എം ഓ- യുകെയുടെ നിലപാട് ആവശ്യക്കാരുടെ ബാഹുല്യം അനുസരിച്ച് കേരളത്തിലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം ഒത്തുവരുന്നതനുസരിച്ച് അറിയിക്കുന്നതാണ്.

ഇതിനോടകം, യു എം ഓ- യുകെയുടെ ശ്രമങ്ങളെ അറിഞ്ഞ, കേരളത്തിൽ അകപ്പെട്ടുപോയ യുകെ മലയാളികളും, ജോലി വിസക്കാരുമായ ഒരുപറ്റം പേർ ബന്ധപ്പെടുകയും, അവർക്ക് യുകെയിലെത്തുവാൻ ഉള്ള സാഹചര്യത്തിനുള്ള ശ്രമമായി, ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ യുകെ പൗരന്മാരുടെയും, വിസ ഉള്ളവരുടെയും സ്വതന്ത്ര യാത്രക്ക് സ്വാതന്ത്ര്യം നൽകണം എന്ന നിർദ്ദേശം ഇന്ത്യാ ഗവൺമെന്റിന് നൽകുകയും ഉണ്ടായി. മുൻ ബ്രാഡ്‌ലിസ്റ്റോക്ക് മേയർ ടോം ആദിത്യ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേലുമായി ബന്ധപ്പെട്ട് നേടിയ ഈ ശുപാർശ, യു എം ഓ- യുകെയുടെ ചാർട്ടേർഡ് ഫ്ലൈറ്റിന് തിരികെ വരുമ്പോഴും യാത്രികരെ ലഭിക്കുന്നതിനാൽ, യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും, കേരളത്തിൽ അകപ്പെട്ടുപോയ യുകെ നിവാസികൾക്കും ജോലി വിസക്കാർക്കും കുടുംബത്തോട് ഒത്തുചേരുന്നതിനും, ജോലിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാർഗ്ഗമാകുമായിരുന്നു.

നിലവിലെ സാഹചര്യത്തിൽ ജൂൺ 15-ന് ശേഷം യു എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ മാത്രമേ, ആശങ്കാകുലരായ മലയാളികൾക്ക് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയിൽ മറുപടി നൽകാൻ കഴിയുകയുള്ളൂ. എങ്കിലും, യു എം ഓ- യുകെയുടെ സമർത്ഥമായ ഇടപെടൽ മൂലമാണ് മിസോറാം ഗവർണർ ബഹുമാനപ്പെട്ട ശ്രീധരൻ പിള്ളയുടെ ശ്രമഫലമായി കേരളത്തിലേക്ക് ജൂൺ മാസം തന്നെ മൂന്നു ഫ്‌ളൈറ്റുകൾ ലണ്ടനിൽ നിന്നും അനുവദിച്ചു കിട്ടിയത്.

യു എം ഓ- യുകെയുടെ ഈ ഉദ്യമത്തിൽ പൂർണ്ണ സഹകരണവും, സഹായവുമായിരുന്ന മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവർകളോടും, ശ്രീ രാജമാണിക്യം ഐ എ എസ്, വേണുസാർ ഐ എ എസ്, ഇളങ്കോവൻ ഐ എ എസ്, റോഹൻ സാവന്ത് ഐ പി എസ്, എം പി ഡോക്ടർ ശശി തരൂർ എന്നിവരോടും, ഈ ഉദ്യമത്തെ പൂർണ്ണതയിൽ എത്തിക്കുന്നതിന് സഹായിച്ച റോജിമോൻ വറുഗീസ്, ബാലസജീവ് കുമാർ, ബിൻസു ജോൺ, റോസ്ബിൻ രാജൻ, സാന്ദ്ര, അനന്തു, കിരൺ സോളമൻ, ബിനു ജോർജ്ജ്, ജോമോൻ കുന്നേൽ എന്നിവർക്കും, സ്‌കൂൾ അവധിയിലും ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഇമെയിലുകൾ ചെക്കുചെയ്ത് രേഖപ്പെടുത്തിയ സുന്ദർലാണ്ടിലെ റോഷ്‌നിമോൾക്കും ഉള്ള പ്രത്യേക അഭിനന്ദനം യു എം ഓ- യു കെ അറിയിക്കുന്നു.

എന്നും ചോരാത്ത സേവനമനോഭാവമുമായി, പരസ്പരസഹായസംരംഭം എന്ന ആശയവുമായി രൂപീകൃതമായ യു എം ഓ- യുകെ ഇന്നും ഇന്നും ഹെൽപ്പ്ലൈനും, യുകെയിൽ എവിടെയും അരമണിക്കൂറിനുള്ളിൽ സഹായമെത്തിക്കുവാൻ തയ്യാറുള്ള സന്നദ്ധസേവകനിരയുമായി രംഗത്തുണ്ട്. ജാതി-മത-രാഷ്ട്രീയ പ്രായ-ലിംഗ ഭേദമെന്യേ, ഏതൊരാവശ്യത്തിനും വിളിക്കുക 02070626688

ജിപ്സൺ തോമസ്

കോവിഡ് 19 എന്ന മഹാമാരിയുടെ സംഹാരതാണ്ഡവത്തിൽ യു കെ മലയാളികൾക്കേറ്റ ആദ്യപ്രഹരമായിരുന്നു റെഡ് ഹിൽ നിവാസിയായ സിന്റോ ജോർജിന്റെ അകാല നിര്യാണം. ലോകംമുഴുവനും യൂറോപ്പ് പ്രത്യേകിച്ചും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഏപ്രിൽ ആദ്യവാരത്തിലായിരുന്നു ഈ വേർപാട്. മഹാമാരിയുടെ പരിമിതികൾക്കിടയിൽ ബന്ധുമിത്രാദികൾ പലർക്കും ഈ കുടുംബത്തെ സന്ദർശിക്കാനോ സ്വാന്തനിപ്പിക്കാനോ സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ റെഡ് ഹില്ലിലെ മലയാളി കൂട്ടായ്മയായ മാഴ്‌സും സീറോ മലബാർ സഭയുടെ ഭാഗമായ സെന്റ് ക്ലെയർ മിഷനും അടിയന്തിര കൂടിയാലോചനകൾക്കുശേഷം സിന്റോയുടെ ഭാര്യ നിമിയേയും കുട്ടികളെയും സന്ദർശിച്ചു തങ്ങളാൽ ആകുന്ന സഹായങ്ങൾ ഉറപ്പുനല്കുകയുമുണ്ടായി.

സിന്റോയുടെ പ്രായമായ മാതാപിതാക്കളെയും ഭാര്യ നിമിയേയും മൂന്നു പിഞ്ചുകുഞ്ഞുങ്ങളെയും സാമ്പത്തികമായി സഹായിക്കുന്നതിനും മരണാനന്തര കർമ്മങ്ങൾക്കുള്ള തുക കണ്ടെത്തുന്നതിനുമായി നിമിയുടെ അനുവാദത്തോടെ യു കെ മലയാളികളോട് സഹായാഭ്യർത്ഥന നടത്തി. മലയാളി സമൂഹം ആ കുടുംബത്തിന്റെ നഷ്ടത്തെ സ്വന്തം നഷ്ടമായി കണ്ടു വളരെ ഉദാരമായി സഹായിച്ചു. സെന്റ് ക്ലയർ മിഷന്റെ നേതൃത്വത്തിൽ നടത്തിയ ധന അഭ്യർത്ഥനയോട് യുകെയിലെ എല്ലാ ഇടവക സമൂഹങ്ങളും വളരെ വലിയ സഹകരണമാണ് നടത്തിയത് . മാഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിൽ യുക്മയടക്കമുള്ള വിവിധങ്ങളായ മലയാളി അസോസിയേഷനുകളും സംഘടനകളും അകമഴിഞ്ഞ് സഹായിച്ചു. ഈ അവസരത്തിൽ ഞങ്ങളോട് ചേർന്ന് ഒരു വലിയ തുക സമാഹരിക്കുന്നതിന് സഹകരിച്ച സട്ടൻ മലയാളി അസ്സോസിയേഷനെയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെയും നന്ദിയോടെ സ്മരിച്ചു കൊള്ളുന്നു.

സിന്റോയുടെ മൃതസംസ്കാരശുശ്രൂഷകൾക്ക് ശേഷം പല സ്രോതസ്സുകളിൽനിന്നായി സമാഹരിച്ച തുകകൾ ഏകോപിപ്പിക്കുന്നതിനും അതിന്റെ ഉചിതമായ വിനിയോഗത്തിനു നിമിയെ സഹായിക്കുന്നതിനുമായി മാഴ്സിന്റെയും സെന്റ് ക്ലയർ മിഷന്റെയും പ്രതിനിധികൾ ചേർന്ന് ഒരു എട്ട് അംഗകമ്മിറ്റി രൂപികരിച്ചു. ഈ കമ്മിറ്റി യഥാസമയങ്ങളിൽ യോഗം ചേരുകയും നിമിയുമായും നിമിയുടെയും സിന്റോയുടെയും കുടുംബാംഗങ്ങളുമായും കൂടിയാലോചനകൾ നടത്തുകയും ചെയ്തു. സാമ്പത്തിക സഹായത്തോടൊപ്പം നിമിയുടെയും കുഞ്ഞുങ്ങളുടെയും ഭാവിജീവിതം സുരക്ഷിതമാക്കുന്നതിനാവശ്യമായ യുകെ വിസ തരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കും കമ്മിറ്റി നേതൃത്വം നൽകിവരുന്നു. അതിനോടൊപ്പംതന്നെ കൗൺസിലുമായി ബന്ധപ്പെട്ട് അർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരുന്നു.

ആവശ്യനേരത്ത് സഹായഹസ്തങ്ങൾ നീട്ടി പ്രവാസി സമൂഹത്തിനാകെ മാതൃകയായ ഓരോരുത്തരോടും നന്ദി പറയുന്നതിനൊപ്പം ലഭിച്ച തുകയുടെ വിവരങ്ങൾ ചെവടെ ചേർക്കുന്നു.

സെന്റ് ക്ലയർ മിഷൻ സമാഹരിച്ച തുക – £ 52680 .02

മാഴ്‌സും മറ്റു മലയാളി അസോസിയേഷനുകളും ചേർന്ന് സമാഹരിച്ച തുക – £65264 . 25

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൌണ്ടേഷൻ – £16250

ആകെ ലഭിച്ച തുക – £134194 .27

മൃത സംസ്കാര ശുശ്രൂഷകളുടെ ചിലവ് – £6126 .2

സിന്റോയുടെ ആശ്രിതർക്കൊരു കൈത്താങ്ങായിമാറിയ പ്രവാസി സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ചും നിമിയുടെയും ബന്ധുമിത്രാദികളുടെയും താൽപ്പര്യങ്ങൾ പരിഗണിച്ചും ബാക്കി തുകയായ £128067 . 07 താഴെപറയും പ്രകാരം വീതിച്ചുനൽകാനും കമ്മിറ്റി തീരുമാനിച്ചു.

സിന്റോയുടെ മാതാപിതാക്കൾക്ക് സഹായധനമായി – £11000

ഓരോ കുട്ടിയുടെയും പേരിൽ പതിനെട്ടുവയസ്സു വരെയുള്ള സ്ഥിര നിക്ഷേപമായി £20000 വീതം – £60000

ബാക്കി തുകയായ £57068 .07 ഇത് നിന്നും ബാങ്ക് വിനിമയ ഫീസുകൾ കഴിച്ചുള്ള തുക നിമിയുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്കായി നിമിയുടെ പേരിലും നൽകും.

യുകെ അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതിനുള്ള സാങ്കേതിക തടസ്സം മൂലം, വിസ നടപടികൾ പൂർത്തിയാക്കി നിമിയുടെയും കുട്ടികളുടെയും പേരിൽ പുതിയ അക്കൗണ്ടുകൾ തുറക്കുന്നതുവരെ കമ്മിറ്റി ഈ തുക സൂക്ഷിക്കുന്നതിന് നിമി അഭ്യർത്ഥിച്ചതിനാൽ താൽക്കാലികമായി ഈ തുക സെന്റ് ക്ലയർ മിഷന്റെയും മാഴ്സിന്റെയും അക്കൗണ്ടുകളിലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കുട്ടികളുടെ പേരിൽ നൽകിയിട്ടുള്ള ചെക്കിലും സൂക്ഷിച്ചിട്ടുള്ളതാകുന്നു . അക്കൗണ്ടുകൾ തുറക്കുന്നമുറയ്ക്ക് കമ്മിറ്റി ഈ തുക കൈമാറുന്നതായിരിക്കും.

ഈ ഉദ്യമത്തിൽ ഞങ്ങളോട് ഏതെങ്കിലും രീതിയിൽ സഹകരിച്ച എല്ലാവർക്കും സിന്റോയുടെ മാതാപിതാക്കളുടെയും നിമിയുടെയും കുട്ടികളുടെയും പേരിലും റെഡ് ഹിൽ മലയാളീ സമൂഹത്തിന്റെപേരിലുമുള്ള അകൈതവമായ നന്ദി അറിയിച്ചുകൊള്ളട്ടെ.

ബെൽഫാസ്റ്റ്: കർമ്മാ കലാകേന്ദ്രവും,കെറ്റിൽ ഓഫ് ഫിഷും ചേർന്ന് നിർമ്മിച്ച ഡോക്കുമെന്ററി സീരിയസ് ആയ അരങ്ങിന്റെ ആദ്യ ഭാഗം യുട്യൂബ് പ്രീമിയറിൽ റിലീസ് ചെയ്തു.കർമ്മാ കലാകേന്ദ്രത്തിലെ വിദ്യാർത്ഥിനികൾ,നൃത്ത അദ്ധ്യാപകർ,മാതാപിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ സംരംഭം ആണ് അരങ്ങ്.

ഭരതനാട്യത്തിന്റെ ആധുനിക ചരിത്രം,ക്ലാസ്സിക്കൽ നൃത്ത രൂപങ്ങളുടെ നോവാദ്ധാനം തുടങ്ങിയ നിരവധി കാര്യങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന വിഡിയോയിൽ കർമ്മാ കലാകേന്ദ്രത്തിലെ വിദ്യാർത്ഥിനികളുടെ നൃത്ത രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിൽ ഏറെയായി വടക്കൻ ഐർലണ്ടിൽ കലാ-സാംസ്‌കാരിക വാവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കലാകേന്ദ്രമാണ് കർമ്മ.അരങ്ങിന്റെ നിർമ്മിതിയിൽ ഭാഗമായ കെറ്റിൽ ഓഫ് ഫിഷ് പ്രദേശത്തെ പ്രമുഖ ഡോക്കുമെന്ററി നിർമ്മാണ കമ്പിനികളിൽ ഒന്നാണ്.
അരങ്ങിന്റെ ഇംഗ്ലീഷ് പതിപ്പായ Arena അടുത്ത മാസം റിലീസ് ചെയ്യും എന്ന് കർമ്മാ അധികൃതർ അറിയിച്ചു.
അരങ്ങിന്റെ ലിങ്ക് ചുവടെ:https://www.youtube.com/watch?v=xGTx6Cjjuss&t=913s

ബിജു ഗോപിനാഥ്

കോവിഡ് 19 ലോകമെമ്പാടും വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധി ആണ് ഉണ്ടാക്കിയിട്ടുള്ളത് . വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇനി എന്ന് തുറക്കും എന്നോ പഠനം എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്നോ അറിയാതെ കുട്ടികൾ വിഷമിച്ചിരിക്കുകയാണ് .ഈ സാഹചര്യത്തിലാണ് ഇന്ത്യക്കു വീണ്ടും മാതൃകയായി ഓൺലൈൻ / ദൃശ്യ മാധ്യമങ്ങളിലൂടെ പഠനം പ്രക്രിയ താത്കാലികമായി പുനരാംഭിക്കാനുള്ള സാധ്യതകൾ ഉപയോഗിക്കാൻ കേരളസർക്കാർ തീരുമാനിക്കുന്നത് .കേരള പുരോഗതിയുടെ നെടും തൂണായ പൊതുവിദ്യാഭ്യാസ മേഖല തകരാതിരിക്കേണ്ടത് എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന അവകാശം നിലനിൽക്കുന്നതിനു അത്യന്താപേക്ഷിതമാണ് . ഓൺലൈൻ പഠനരീതി എല്ലാവരിലേക്കും എത്തിച്ചേരണം എന്നും മതിയായ സൗകര്യങ്ങളുടെ അഭാവം കാരണം ആരും പിന്തള്ളപ്പെട്ടുപോകരുതു എന്ന നിർബന്ധം ഉള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാർ സൗകര്യങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തി. ഇതിൽ കേരളത്തിൽ ആകെയുള്ള നാൽപതു ലക്ഷത്തിൽ ഏതാണ്ട് രണ്ടര ലക്ഷം വിദ്യാർത്ഥികൾക്ക് ടെലിവിഷൻ / സ്മാർട്ട് ഫോൺ സൗകര്യം ഇല്ലെന്നു മനസ്സിലാക്കുകയുണ്ടായി.ആ വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി അവർക്കു മതിയായ സൗകര്യങ്ങൾ ഒരുക്കിനൽകുന്നതിനു സർക്കാർ സന്നദ്ധസംഘടനകളുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട് .
മഹത്തായ പ്രവർത്തനങ്ങൾ നടത്തി മാതൃകതീർത്തിട്ടുള്ള പൊരുതുന്ന യുവജനങ്ങളുടെ പ്രസ്ഥാനമായ DYFI ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു TV Challenge ആയി മുന്നോട്ടു വന്നത് . സമീക്ഷ യുകെ യും ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ് .

പഠിക്കാനുള്ള അവകാശം എല്ലാവര്ക്കും നേടിയെടുക്കാനായി ഉജ്വലമായ സമരങ്ങൾ നടത്തിയ മഹത്തായ ഇടതുപക്ഷ നവോദ്ധാന പാരമ്പര്യം ഉള്ള നാടാണ് നമ്മുടെ കേരളം . ആ മണ്ണിൽ ഇനി ഒരു വിദ്യാര്ഥിയുടെയും കണ്ണുനീർ വീഴരുത് എന്ന് ഉറപ്പാക്കേണ്ട കടമ നമ്മൾ ഓരോരുത്തർക്കും ഉണ്ട്. നമ്മൾ ഒരുനേരത്തെ ഭക്ഷണത്തിനു ചിലവാക്കുന്ന തുക ഒരു പാവപെട്ട കുട്ടിയുടെ ഭാവിയ്ക്കു വേണ്ടി മാറ്റിവെക്കാൻ കഴിഞ്ഞാൽ അതിനേക്കാൾ വലിയ ഒരു പുണ്യം ഉണ്ടോ ?കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഒരു കൈത്താങ്ങായി പിന്തള്ളപ്പെട്ടു പോകുന്ന വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനായുള്ള ഈ സദുദ്യമത്തിൽ പങ്കാളിയാവാൻ സമീക്ഷ യുകെ നിങ്ങളെ വിനയപൂർവം ക്ഷണിക്കുന്നു . നിങ്ങളാൽ കഴിയുന്ന ചെറുതെങ്കിലും മഹത്തരമായ സംഭാവന സമീക്ഷ യുകെ യുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു സമീക്ഷ യു കെ നടത്തുന്ന “പൊതു വിദ്യാഭ്യാസ തുടർ സംരക്ഷണ”കാമ്പയിനിൽ അണിചേരാൻ അഭ്യർത്ഥിക്കുന്നു.

*A/C Name: SAMEEKSHA UK,
Sort Code : 30 98 97
A/C Number: 78183568
Bank Name: LLOYDS
സംഭാവനകൾ അയക്കുന്നവർ Ref:TV എന്നുകൂടി ചേർക്കുക*

വിദ്യാർത്ഥികൾക്ക് TV സംഭാവന താല്പര്യം പ്രകടിപ്പിച്ചു ചിലരെല്ലാം സമീക്ഷ നേത്രത്വവുമായി ബന്ധപ്പെടുന്നുണ്ട് . സമീക്ഷ ബ്രാഞ്ചുകളുമായി ബന്ധപ്പെടാൻ കഴിയാത്തവർ ബന്ധപ്പെടേണ്ട നമ്പർ : 07828659608

മാർച്ച് 21 ന് ആരംഭിച്ച (ENGAGE *ENCOURAGE*ENTERTAIN ) തുടക്കത്തിൽ ഇൻസ്റ്റഗ്രാമിലും ചില വാട്സപ്പ് ഗ്രൂപ്പുകളിലും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഒരുപാട് പേരുടെ അഭ്യർത്ഥനപ്രകാരം ഇത് ഫേസ്ബുക്കിലും നിങ്ങൾക്ക് കാണാനാകും. ഈ മ്യൂസിക്കൽ ക്യാമ്പയിനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഒരു ‘രാഗ’ചലഞ്ച് ആണ്. യുകെ യിലെ പ്രമുഖ ഗായകരായ അനുചന്ദ്ര, സ്മൃതി സതീഷ്, അലൻ ആന്റണി, സെബാൻ (ബ്രയൻ എബ്രഹാം ) എന്നിവരെ കൂടാതെ ഇന്ത്യയിൽ നിന്നുള്ള ചില സംഗീതജ്ഞരും ഈ ക്യാമ്പയിനിൽ പതിവായി പങ്കെടുക്കുന്നുണ്ട്.

ആരതി അരുണിന്റെ ‘ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ ബാനറിൽ നടന്നുവരുന്ന ഈ ക്യാമ്പയിനിൽ ശ്രുതിയും താളവും തെറ്റാതെ നന്നായി പാടുവാൻ കഴിയുന്ന 13 വയസ്സിനു മുകളിലുള്ള ആർക്കുവേണമെങ്കിലും പങ്കെടുക്കാവുന്നതാണ്.

ENGAGE *ENCOURAGE*ENTERTAIN എന്ന ലളിതമനോഹരമായ മ്യൂസിക്കൽ ക്യാമ്പയിനെ കുറിച്ച് കൂടുതൽ അറിയുവാൻ ‘deekshaa.aarathyarun’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. Instagram account :’Deekshaa.musically ‘.

കർണാടക സംഗീതത്തിൽ 30 വർഷത്തെ അനുഭവസമ്പത്തുള്ള ആരതി അരുൺ അഞ്ചാം വയസ്സിലാണ് സംഗീതവും നൃത്തവും അഭ്യസിക്കുവാൻ തുടങ്ങിയത്. പന്ത്രണ്ടാം വയസ്സിൽ സംഗീതത്തിൽ അരങ്ങേറ്റം. വിദ്യാലയ ജീവിതത്തിൽ, യുവജനോത്സവങ്ങൾ, ബാലജനസഖ്യം, പ്രദേശിക കലാസമിതികളുടെയും ക്ലബ്ബുകളുടെ തുടങ്ങി 150ൽ പരം സംഗീത മത്സരങ്ങളിൽ വിജയിയായിട്ടുണ്ട് ( ക്ലാസിക്കൽ മ്യൂസിക്, ലൈറ്റ് മ്യൂസിക് എന്നീ ഇനങ്ങളിൽ).  സംഗീതത്തിൽ പ്രധാന ഗുരുനാഥർ ശ്രീമതി അജിതകുമാരി എം, ശ്രീമതി പ്രാർഥന സായി നരസിംഹൻ. ആരതി അരുണിനെ വളരെ ചെറുപ്പത്തിലെ തന്നെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തേയ്ക്ക് ചുവടു വെപ്പിച്ചത് തൻറെ അമ്മയായ ശ്യാമളാദേവി ആണ്. ഹാർഡ്‌വെയർ ആൻഡ് സോഫ്റ്റ്‌വെയർ എൻജിനിയറായ ഭർത്താവ് അരുൺ കുമാറിൻറെ പ്രചോദനവും പ്രോത്സാഹനവും തൻറെ പുതിയ സംരംഭങ്ങൾക്ക് എന്നും കരുത്ത് പകരുന്നു എന്ന് ആരതി അരുൺ  പറഞ്ഞു.

ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ് എന്നീ നൃത്തരൂപങ്ങൾ അഭ്യസിച്ചിരുന്ന ആരതിയുടെ നൃത്തത്തിന്റെ അരങ്ങേറ്റം പത്താം വയസ്സിൽ ആയിരുന്നു. വിദ്യാഭ്യാസകാലത്ത് താൻ സംഗീതത്തിൽ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത് എന്ന് ആരതി അരുൺ പറയുന്നു. ഇപ്പോൾ കഴിഞ്ഞ ആറുവർഷമായി കുച്ചിപ്പുടിയിൽ തന്റെ നൃത്തതപസ്യ തുടർന്നുകൊണ്ടേയിരിക്കുന്നു. സെമി ക്ലാസിക്കൽ ഡാൻസ്, ബോളിവുഡ് ഡാൻസ് എന്നിവയിൽ വല്ലപ്പോഴും കൊറിയോഗ്രാഫി ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് ആരതി പറയുന്നു. കുച്ചിപ്പുടി ഇഷ്ടപ്പെടുന്ന അഞ്ച് പേരെ നൃത്തം പഠിപ്പിക്കുന്നുണ്ട്. നൃത്തത്തിൽ പ്രധാന ഗുരു നാഥർ -ശ്രീമതി. ലതിക ശശികുമാർ, ശ്രീമതി. ചിത്ര സുരേഷ്, ഹേമ ഗോമസ്‌( കലാക്ഷേത്ര).

സംഗീതത്തിൽ അറുപതോളം ശിഷ്യസമ്പത്തുള്ള ആരതി അരുണിന്റെ ശിഷ്യരിൽ സൈറ മരിയ ജിജോ, അന്നജിമ്മി, ആഷ്നി ഷിജു, ആഷിൻ ഷിജു, ആതിരാ രാമൻ, അനബെൽ ബിജു എന്നിവർ യുക്മയുടെ റീജിയണൽ ആൻഡ് ദേശീയ കലോത്സവങ്ങളിലും ബൈബിൾ കലോത്സവങ്ങളിലും നിരവധി തവണ സമ്മാനർഹരായിട്ടുണ്ട്. ഇവരിൽ സൈറ മരിയ ജിജോ , UK Event Life and Tutors’ Valley ചേർന്ന് നടത്തിയ ‘Sing with Dr. K. J. Yesudas ‘contest – ൽ ഒന്നാം സ്ഥാനത്തെത്തിയതും ഗാനഗന്ധർവ്വനായ കെ ജെ യേശുദാസിന്റെ അനുഗ്രഹം വാങ്ങാനും, അദ്ദേഹത്തോടൊപ്പം വേദി പങ്കിടുവാൻ സൈറയ്ക്ക് അവസരം ലഭിച്ചതും തനിക്ക് അത്യധികം വിലമതിക്കാനാവാത്ത ഒരു അനുഭവമായി മാറി എന്ന് ആരതി അരുൺ.

ആരതിയുടെ ആദ്യകാല കലാപ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം പ്രോത്സാഹനം നൽകിയത് ബി സി എം സി( ബർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി) അംഗങ്ങളായിരുന്നു പ്രത്യേകിച്ചും ലിറ്റി ലിജോ( യുക്മ ദേശീയ വൈസ് പ്രസിഡന്റ്), ജിബി ജോർജ് (Ample Finance )എന്നിവർ.

‘ ദീക്ഷ’യുടെ ബാനറിൽ ഇപ്പോൾ കുട്ടികൾക്കായി ‘pratheeksha’എന്ന പേരിൽ ഒരു മ്യൂസിക്കൽ ക്യാമ്പയിൻ നടക്കുന്നുണ്ട്. 2016 മുതൽ എല്ലാ വർഷവും ‘സമർപ്പണ’ എന്ന പേരിൽ ഒരു നൃത്ത-സംഗീതചര്യ നടത്തുന്നുണ്ട് ആരതി അരുൺ. അതിൽ യുകെയിലെ തെരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകൾ പങ്കെടുത്തു വരുന്നു. ‘pratheeksha’, Engage * Encourage * Entertain * എന്നിവ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ല എങ്കിൽ ഒന്ന് കണ്ടു നോക്കൂ.

തോമസ് ചാക്കോ

ലണ്ടൻ : ഈ കൊറോണ കാലത്ത് യുകെയിലെ മലയാളികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നൽകിയ നിവേദനത്തിൽ മിസോറാം ഗവർണർ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ളയുടെ ശക്തമായ ഇടപെടൽ. യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സജീവ പ്രവർത്തകരായ ബാല സജീവ്കുമാറും , അജിത്ത് വെണ്മണിയും സംയുക്തമായി നൽകിയ നിവേദനം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്സ് ജയശങ്കറിന് കൈമാറുകയും , കൂടാതെ ഫോണിലൂടെ യുകെ മലയാളികൾ നേരിടുന്ന പ്രധാന വിഷയങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിൻറെ ശക്തമായ ഇടപെടൽ വേണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.

യുകെയിൽ ഒരു കുടുംബത്തിലെ തന്നെ ഒന്നിലധികം ആളുകൾക്ക് ഇന്ത്യൻ പാസ്‌പോർട്ടും മറ്റുള്ളവർക്ക് ബ്രിട്ടീഷ് പാസ്‌പോർട്ടിനൊപ്പം , ഒസിഐ കാർഡും ആണും ഉള്ളത്. ബന്ധുക്കളുടെ  മരണാനാന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ പോകേണ്ടി വന്നാൽ പോലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് മാത്രമാണ് യാത്രാ അനുമതി ലഭിച്ചിരിക്കുന്നത് . അതുകൊണ്ട് തന്നെ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് പോകുന്നതിനുള്ള തടസ്സം എത്രയും വേഗം നീക്കം ചെയ്യണമെന്ന ശക്തമായ ആവശ്യമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നൽകിയ നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത് .

അതോടൊപ്പം വിദ്യാർത്ഥികൾ ഉൾപ്പെടെ യുകെയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് നാട്ടിൽ എത്താനായി കൊച്ചിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് വേണമെന്നും , ഓരോ ആഴ്ചയിലും കൂടുതൽ വിമാന സർവീസ്സുകൾ അനുവദിക്കണമെന്നുള്ള ആവശ്യവും യു എം ഒ പ്രധാനമായി ഉന്നയിച്ചിട്ടുണ്ട് . കഴിഞ്ഞ തവണ അനുവദിച്ച വിമാന സർവീസ്സിൽ പല മലയാളികൾക്കും യാത്രാനുമതി ലഭിച്ചിട്ടും അവസാന നിമിഷം യാത്ര സാധ്യമായിരുന്നില്ല. ഈ വിഷയത്തിലുള്ള അടിയന്തിര ഇടപെടലും നിവേദനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  യു എം ഒ യ്ക്ക് വേണ്ടി അജിത്ത് വെണ്മണി തന്റെ നാട്ടുകാരനും , കുടുംബ സുഹൃത്തുമായ അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ളയുമായി ഫോണിലൂടെ ബന്ധപ്പെട്ട് ഉടൻ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

 

ബാല സജീവ് കുമാർ 

ലണ്ടൻ: ലോക രാജ്യങ്ങൾ കൊറോണ വൈറസ് ഭീതിമൂലം അതിർത്തികൾ അടച്ച് സ്വയം സംരക്ഷിത കവചം തീർക്കുന്നതിനിടയിൽ, ഉറ്റവരിൽ നിന്നും  ഉടയവരിൽ നിന്നും അകന്ന്  യുകെയിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്കായുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ  പരിശ്രമങ്ങൾ ഫലവത്താകുകയാണ്.

ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈനിൽ വന്ന അന്വേഷണങ്ങളിൽ നല്ലൊരു ശതമാനവും ഇവിടെ ലോക്ക്ഡൌൺ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള ഒരു ശ്രമം യുകെ മലയാളിയും ബ്രിസ്റ്റോൾ മേയറുമായ ശ്രീ ടോം ആദിത്യ മുഖേന നടത്തുകയും, അദ്ദേഹത്തിൻറെ ശ്രമഫലമായി എക്സ്റ്റേണൽ ഹോം അഫയേഴ്‌സ് മന്ത്രാലയത്തിൽ നിന്ന്  യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ നേതൃത്വത്തിൽ യു കെ യിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കാനുള്ള അനുമതി നേടുകയുമാണ് ഉണ്ടായിട്ടുള്ളത്. ഈ ലോക്ക്ഡൌൺ കാലഘട്ടത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ധാരാളം ഇന്ത്യൻ വിദ്യാർത്ഥികളെ പരിരക്ഷിക്കുന്നതിന് മുൻകൈ എടുക്കുന്ന അദ്ദേഹത്തിന്റെ സേവനമനോഭാവത്തെ പ്രകീർത്തിക്കാതെ വയ്യ.

ലണ്ടനിൽ നിന്നും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഡയറക്റ്റ് ചാർട്ടേർഡ് ഫ്ലൈറ്റ് ആണ്  യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെ അയക്കുന്നത്.  ഓർഗനൈസേഷന്റെ ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ  [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടേണ്ടതാണ്. ഗർഭിണികൾക്കും, കുട്ടികൾക്കും, പ്രായവുമായവർക്കും, വിസ കാലാവധി കഴിഞ്ഞവർക്കും, മറ്റ് ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവർക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിഗണന ലഭിക്കുന്നതാണ്. രജിസ്‌ട്രേഷൻ നടപടികൾ പൂർണ്ണമാകുന്നതോടൊപ്പം യാത്രക്ക് ചെലവ് വരുന്ന തുക അറിയിക്കുന്നതാണ്.

ഫൈറ്റ് എഗൈൻസ്റ് കോവിഡ് 19 എന്ന പരസ്പരസഹായ സംരംഭവുമായി, ആർക്കും ഏതുനേരവും വിളിക്കാവുന്ന ഹെൽപ്പ് ലൈൻ നമ്പരും, യു കെയിൽ ഉടനീളം അരമണിക്കൂറിനുള്ളിൽ ആവശ്യപ്പെടുന്നവർക്ക് സഹായമെത്തിക്കാനുള്ള വോളന്റിയേഴ്‌സ് നിരയുമായി, അതിജീവനത്തിന്റെ ഈ നാളുകളിൽ യു കെ മലയാളികളുടെ ആശ്രയമായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണിത്. ഡോക്ടർ സോജി അലക്സ് തച്ചങ്കരിയുടെ നേതൃത്വത്തിൽ 40 ഡോക്ടർമാരും, നിരവധി നേഴ്‌സ് മാനേജർമാരും ആരോഗ്യപരമായ സംശയങ്ങൾക്ക് മറുപടി നൽകുമ്പോൾ, തൊഴിൽ പരമോ സാമ്പത്തികപരമോ ഗാർഹികമോ ആയ കാര്യങ്ങൾക്ക് ഉപദേശം നൽകുന്നതിനുള്ള പ്രത്യേക വോളന്റിയേഴ്‌സ് ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ ഓർഗനൈസേഷൻ കോവിഡിനെ പ്രതിരോധിക്കാൻ തയ്യാറെടുത്തത്.

ഇതിനോടകം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ബഹുമാനപ്പെട്ട മിസോറാം ഗവർണർ ശ്രീധരൻ പിള്ള മുഖേനയും, തിരുവനന്തപുരം എം പി ഡോക്ടർ ശശി തരൂർ മുഖേനയും കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ച ഹർജികൾ തീർപ്പാകാനിരിക്കെയാണ് ബഹുമാനപ്പെട്ട ബ്രിസ്റ്റോൾ മേയർ ടോം ആദിത്യയുടെ ഇടപെടലോടെ ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കാനുള്ള അനുമതി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് ലഭിച്ചിരിക്കുന്നത്. യാത്ര ചെയ്യേണ്ടവർ രെജിസ്ട്രേഷനായി മുകളിൽ കൊടുത്തിരിക്കുന്ന ഇമെയിലിൽ മുഖേന ബന്ധപ്പെടാവുന്നതാണ്.

ഈ നൂറ്റാണ്ടിഇന്റെ മഹാമാരിയെ നേരിടുന്ന എല്ലാ മാനവർക്കും വേണ്ടി ചാലക്കുടി ചെങ്ങാത്തം ഒരുക്കുന്ന സ്വാന്തന സംഗീത ആൽബം പുറത്തിറങ്ങി. വാർഷിക കൂട്ടായ്മകൾ അനച്ചിതമായി നീണ്ടുപോകുന്ന ഈ മഹാമാരി കാലഹട്ടത്തിൽ സ്നേഹത്തിന്ടെയും, സ്വാന്തനത്തിന്ടയും, സന്ദേശം പകർന്നു നൽകുവാൻ ഈ സംഗീത ആൽബം പ്രേരണയാകെട്ടെയെന്നു ആശംസിക്കുന്നു.

ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ സേവനം സേവനമനുഷ്ട്ടിക്കുന്ന ബഹുമാനപ്പെട്ട വൈദികർ പ്രാർത്ഥന സന്ദേശം നൽകുകയും, ഈ കൂട്ടായ്മയിലെ കലാകാരന്മാർ ഒന്നിച്ചു അണിനിരക്കുന്ന ആൽബത്തിൽ പ്രസിഡന്റ്‌ സൈബിൻ പാലാട്ടി പ്രാർത്ഥനാ ആശംസകളും, ട്രഷറർ ഷൈജി ജോയ് ആലപിക്കുകയും
സെക്രട്ടറി ബിജു അമ്പൂക്കൻ നന്ദി അർപ്പിച്ചു. ഈ മഹാമാരിയിൽ ജീവൻ നഷ്ട്ടപ്പെട്ടവർക്കു ആദരാജ്ഞലികൾ അർപ്പിക്കുന്നതോടുപ്പം, എല്ലാവർക്കും വേണ്ടി പ്രേത്യേകിച്ചു ആതുര സേവന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രതീഷയുടെ പുലരികൾ ആശംസിച്ചു, ഈ സംഗീത ആൽബം സമർപ്പിക്കുന്നു.

RECENT POSTS
Copyright © . All rights reserved