Australia

പൂര്‍ണ ഗര്‍ഭിണികള്‍ സൈക്കിള്‍ ചവിട്ടിയാല്‍ ഒന്നും സംഭവിക്കില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗം ജൂലി ആന്‍ ജെന്റര്‍. ഗര്‍ഭിണിയായ ജൂലി സൈക്കിള്‍ ചവിട്ടിയാണ് ആശുപത്രിയിലേക്ക് എത്തിയത്. ആശുപത്രിയില്‍ എത്തി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും അവര്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തനിക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു എന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് ജൂലി അറിയിച്ചത്.

‘ഇന്ന് പുലര്‍ച്ചെ 03.04ന് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഞങ്ങള്‍ സ്വാഗതം ചെയ്തു. പ്രസവസമയത്ത് സൈക്കിള്‍ ചവിട്ടാന്‍ പദ്ധതിയിട്ടിരുന്നില്ല, പക്ഷേ അത് സംഭവിച്ചു’ എന്നാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും ജൂലി പറയുന്നു.

നിരവധി ആളുകളാണ് പോസ്റ്റിന് താഴെ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ജൂലിയുടെ മനോധൈര്യത്തെയും ആളുകള്‍ പ്രശംസിക്കുകയാണ്. ആദ്യമായല്ല ന്യൂസിലന്‍ഡ് എംപിയായ ജൂലി ആന്‍ ജെന്റര്‍ സൈക്കിളില്‍ പ്രസവത്തിനായി ആശുപത്രിയില്‍ എത്തുന്നത്. 2018ല്‍ തന്റെ ആദ്യ പ്രസവത്തിനും ജൂലി സൈക്കിളിലാണ് എത്തിയത്. വീട്ടില്‍ നിന്നും ഒരു കിലോമിറ്റര്‍ അകലെയുള്ള ആക്ലാന്‍ സിറ്റിയിലെ ഹോസ്പിറ്റല്‍ വരെയാണ് സൈക്കിള്‍ ചവിട്ടിയത്.

സൈക്കിളിലെ യാത്ര തന്റെ മാനസികാവസ്ഥ പോസിറ്റീവാക്കിയെന്നും ജൂലി അന്ന് സമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യുഎന്‍ മീറ്റിംഗില്‍ പങ്കെടുത്തത് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ന്യൂസിലന്‍ഡില്‍ കോവിഡ് വാക്‌സിനേഷനും ലോക്ക്ഡൗണിനുമെതിരെ പ്രതിഷേധപ്രകടനവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. നിര്‍ബന്ധിത വാക്‌സിനേഷന്‍ പിന്‍വലിക്കണമെന്നും ലോക്ക്ഡൗണ്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പാര്‍ലമെന്റിലടക്കം വന്‍ പ്രതിഷേധം അരങ്ങേറിയതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. കെട്ടിടത്തിലേക്കുള്ള രണ്ട് കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെയാണ് ആയിരങ്ങള്‍ സെന്‍ട്രല്‍ വെല്ലിംഗ്ടണില്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്. 2018 തിരിച്ചുതരണമെന്നാണ് മിക്കവരും പ്ലാക്കാര്‍ഡുകളില്‍ കുറിച്ചിരിക്കുന്നത്. സ്വന്തം ശരീരത്തില്‍ തനിക്ക് വേണ്ടാത്തൊരു വസ്തു എടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും പലരും അഭിപ്രായപ്പെടുന്നു. ലാബോറട്ടറിയിലെ എലികളല്ല ന്യൂസിലന്‍ഡ് ജനങ്ങളെന്നും പ്ലാക്കാര്‍ഡുകളുര്‍ന്നിരുന്നു.

ലോകത്ത് കോവിഡിനെ ആദ്യമായി പിടിച്ചുകെട്ടിയ രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം രാജ്യത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. കഴിഞ്ഞ ദിവസമാണ് ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ രാജ്യത്ത് 200 കടക്കുന്നത്. രാജ്യത്ത് എണ്‍പത് ശതമാനം ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി യുകെ. രാജ്യത്തെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രയോജനം ചെയ്യുന്നതാണ് സ്വതന്ത്ര വ്യാപാര കരാറെന്നും അതിനാൽ കയറ്റുമതി ചെലവ് കുറയുമെന്നും കരാറിന് അംഗീകാരം നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കരാർ ന്യൂസിലൻഡിലെ തൊഴിൽ വിപണി യുകെ പ്രൊഫഷണലുകൾക്ക് തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയും ജപ്പാനും ന്യൂസിലൻഡും ഉൾപ്പെടുന്ന ത്രിരാഷ്ട്ര വ്യാപാര കരാറിലേക്കുള്ള ചുവടുവെപ്പായാണ് ഈ കരാറിനെ സർക്കാർ വിശേഷിപ്പിക്കുന്നത്. എന്നാൽ സർക്കാരിന്റെ തന്നെ കണക്കനുസരിച്ച് ന്യൂസിലൻഡുമായുള്ള വ്യാപാര കരാർ ബ്രിട്ടീഷ് വ്യാപാര രംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യത കുറവാണ്. യുകെയുടെ ആകെ വ്യാപാരത്തിന്റെ ഒരു ചെറിയ അനുപാതം മാത്രമാണ് ന്യൂസിലൻഡുമായി നടക്കുന്നത്, 0.2%ൽ താഴെ.

16 മാസത്തെ ചർച്ചകൾക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോൺസണും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡറും ബുധനാഴ്ച വീഡിയോ കോളിലൂടെ കരാറിന് അംഗീകാരം നൽകിയത്. വസ്ത്രങ്ങൾ, കപ്പലുകൾ, ബുൾഡോസറുകൾ എന്നിവ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉത്പന്നങ്ങൾക്കും ന്യൂസിലൻഡിന്റെ വൈൻ, ഹണി, കിവി ഫ്രൂട്ട് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്കും ഇതോടെ നികുതി ഇല്ലാതാകും.

അതേസമയം കരാർ യുകെ കർഷകരെ ദോഷകരമായി ബാധിക്കുകയും ഭക്ഷ്യ നിലവാരം കുറയ്ക്കുകയും ചെയ്യുമെന്ന് ലേബറും നാഷണൽ ഫാർമേഴ്സ് യൂണിയനും (എൻഎഫ് യു) ആരോപിച്ചു. എന്നാൽ, ഉൽപന്നങ്ങൾ മികച്ച രീതിയിൽ പങ്കിടുന്നതിലൂരെ രണ്ട് രാജ്യങ്ങൾക്കും പുതിയ അവസരങ്ങൾ കരാർ നൽകുമെന്നും ബ്രിട്ടീഷ് കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി-മേരി ട്രെവലിയൻ പറഞ്ഞു.

അഭിഭാഷകർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ യുകെ പ്രൊഫഷണലുകൾക്ക് ന്യൂസിലാൻഡിൽ കൂടുതൽ എളുപ്പത്തിൽ ജോലി നേടാനാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

തിരുവല്ല ചാത്തങ്കരി മണക്ക് ഹോസ്പിറ്റലിൻെറ സ്ഥാപകനും പ്രമുഖ യൂറോളജിസ്റ്റുമായ ഡോ. ജോസഫ് മണക്കിന്റെ മകള്‍ അച്ചാമ്മ ജോസഫ് (അച്ചു-39) സി‍ഡ്നിയിലെ ന്യൂകാസിലിൽ മരണമടഞ്ഞു. ഭർത്താവ് ഡോ.വിവിൻ മാത്യുവിനൊപ്പം വർഷങ്ങളായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമായിരുന്നു . മക്കൾ: ഹന്നാ, ജോനാ, മീഖ.

സംസ്കാരം പിന്നീട് സിഡ്നി ന്യൂകാസിലിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . കാറപകടത്തിൽപ്പെട്ട അച്ചാമ്മ ജോസഫ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു.

എണ്‍പതോളം തിമിംഗലങ്ങള്‍ കൂട്ടമായി ഇര തേടുന്നതിന്റെ മനോഹരവും അത്യപൂര്‍വവുമായ വീഡിയോ ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ സഫയര്‍ തീരത്തുനിന്നാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കൂനന്‍ തിമിംഗലങ്ങളാണ് ഇത്തരത്തില്‍ ജലോപരിതലത്തില്‍ ഉയര്‍ന്നും താഴ്ന്നും ഇരയെ തേടുന്നത്.

ഇത്തരം കാഴ്ച്ച അപൂര്‍വമാണെന്ന് തിമിംഗലത്തെക്കുറിച്ചുള്ള പഠിക്കുന്ന ഡോ. വനേസ പിറോട്ട പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള തിമിംഗലങ്ങളുടെ വേട്ടയാടല്‍ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ കടലില്‍ ചിത്രീകരിക്കുന്നത്. അതേസമയം എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ സഫയര്‍ തീരത്ത് എത്തിയത് എന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും അത്ഭുതമാണ്.

ഇവയുടെ ഇര പിടിക്കല്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. വല വിരിച്ചാണ് കൂനന്‍ തിമിംഗലം ഇരപിടിക്കുന്നത്. സ്വയം ഉല്‍പാദിപ്പിക്കുന്ന കുമിളകള്‍ കൊണ്ടാണ് ഈ തിമിംഗലങ്ങള്‍ വല വിരിക്കുന്നത്. ഈ കുമിളകളുടെ ശൃംഖലയിലേക്ക് ചെറുമീനുകള്‍ എത്തിപ്പെടും. ക്രില്‍ എന്നു പേരുള്ള ചെമ്മീന്‍ അടക്കമുള്ള ചെറു മത്സ്യങ്ങളാണ് തിമിംഗലങ്ങളുടെ ആഹാരം.

പല്ലിന് പകരം വായില്‍ അരിപ്പ പോലെ ഒരുതരം നാരുകള്‍ ആണ് ഇവയ്ക്കുള്ളത്. കടലില്‍ വലിയ വായ് തുറന്നിരിക്കുമ്പോള്‍ വെള്ളവും ഭക്ഷണവും ഒരുമിച്ചു വായ്ക്കകത്താകുകയും അതിനു ശേഷം ഈ അരിപ്പ പോലുള്ള പല്ലുകള്‍ക്കിടയിലൂടെ വെള്ളം മാത്രം പുറത്തു ചീറ്റുകയും ഭക്ഷണം മാത്രം വിഴുങ്ങുകയും ചെയ്യുന്നു. ഈ തീറ്റ തേടല്‍ വിദ്യയിലൂടെ തിമിംഗലങ്ങളുടെ വായിലേക്ക് വലിയ അളവിലാണ് ചെറുമീനുകള്‍ ചെല്ലുന്നത്. ഇങ്ങനെ ഒരുപാടു തിമിംഗലങ്ങള്‍ ചേര്‍ന്ന് ഇരയ്ക്കുള്ള കെണി തീര്‍ക്കുന്ന മനോഹരമായ കാഴ്ചയാണ് ചിത്രീകരിച്ചത്.

ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം തിമിംഗല കൂട്ടങ്ങള്‍ ഇവിടെ എത്തിയതിന്റെയും അവ ഇര തേടുന്നതിന്റെയും ദൃശ്യങ്ങള്‍ ആദ്യമായി ചിത്രീകരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം തിമിംഗലങ്ങള്‍ എത്തിയ അതേ സ്ഥലത്താണ് ഇപ്പോള്‍ അവ വീണ്ടും എത്തിയത്. ഈ പ്രദേശത്തെ സമുദ്രാന്തരീക്ഷത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നു പഠിക്കേണ്ടതുണ്ടെന്നു ഡോ. വനേസ പിറോട്ട പറഞ്ഞു.

രണ്ടാം വര്‍ഷവും തിമിംഗലങ്ങള്‍ ഈ ഭാഗത്തേക്ക് എത്തിയത് ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നും ഈ പഠനത്തിന് അതീവ പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.
അന്റാര്‍ട്ടിക്ക ഭാഗത്തുള്ള ഇവ തീറ്റ തേടിയാണ് ഇവിടെ എത്തിയത്. തിരിച്ച് അന്റാര്‍ട്ടിക്കയിലേക്ക് മടങ്ങുന്നതിനുമുമ്പാണ് ഗവേഷകര്‍ക്ക് ഈ വീഡിയോ ചിത്രീകരിക്കാനായത്. തിമിംഗല വേട്ട നിരോധിച്ച ശേഷം ഹമ്പ്ബാക്ക് തിമിംഗലങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. വനേസ പറഞ്ഞു. ഓരോ വര്‍ഷവും ഏകദേശം 11 ശതമാനമായി ഇവയുടെ ജനസംഖ്യ വര്‍ധിക്കുന്നു. 35,000-ത്തിലധികം ഹമ്പ്ബാക്ക് തിമിംഗലങ്ങളാണ് ഇപ്പോഴുള്ളത്.

തിമിംഗലം ഇര പിടിക്കുന്നതിന്റെ ദൃശ്യം

ശാസ്ത്രജ്ഞരും വന്യജീവി ടൂര്‍ ഓപ്പറേറ്റര്‍മാരായ സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്സുമാണ് ഈ അത്യപൂര്‍വ വീഡിയോ പകര്‍ത്തിയത്. ഇത് വളരെ ആവേശകരമായിരുന്നുവെന്ന് സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്‌സില്‍ നിന്നുള്ള സൈമണ്‍ മില്ലര്‍ പറഞ്ഞു.വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ അവ ബോട്ടിന് നേരെ വരികയും ബോട്ടിനടുത്ത് എത്തി കുതിക്കാനും ആരംഭിച്ചു. അതിനാല്‍ അവയെ അടുത്തുനിന്നു കാണാന്‍ സാധിച്ചു. വലിയ തിമിംഗലത്തിന് ഒരു ബസിന്റെ വലിപ്പവും ഒരു കുഞ്ഞ് തിമിംഗലത്തിന് കാറിന്റെ വലുപ്പവുമുണ്ടെന്നു നിങ്ങള്‍ക്കു കാണാം-സൈമണ്‍ പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സില്‍ കാണാതായ മൂന്നു വയസുകാരനെ നാലു ദിവസത്തെ തെരച്ചിലിനൊടുവില്‍ സുരക്ഷിതനായി കണ്ടെത്തി. സിംഗിള്‍ട്ടണിലെ പുട്ടി ഗ്രാമീണ മേഖലയില്‍ വെള്ളിയാഴ്ച്ച രാവിലെ കാണാതായ ആന്റണി എജെ എല്‍ഫലാക്ക് എന്ന കുട്ടിയെയാണ് കുടുംബത്തിന്റെ അധീനതയിലുള്ള വസ്തുവിന് സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. തെരച്ചില്‍ നാലാം ദിവസത്തിലേക്കു കടന്നപ്പോഴാണ് ആശ്വാസകരവും അത്ഭുതകരവുമായ കണ്ടെത്തലുണ്ടായത്.

സംസാരശേഷിയില്ലാത്ത ഓട്ടിസമുള്ള കുട്ടിയെ ഇന്നു രാവിലെ പതിനൊന്നരയോടെയാണ് പോലീസ് നദീതീരത്തിനു സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് 650 ഏക്കര്‍ വിസ്തൃതിയുള്ള വസ്തുവിന് സമീപം കുട്ടിയെ കണ്ടെത്തിയത്. ഒരു കുളത്തിനു സമീപം മുട്ടുകുത്തിനിന്ന് വെള്ളം കുടിക്കുന്നതാണ് ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. തുടര്‍ന്ന് പാരാമെഡിക്കലുകള്‍ സമീപമെത്തി ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. പുതപ്പില്‍ പൊതിഞ്ഞ കുട്ടിയെ പാരാമെഡിക്കുകള്‍ കുറ്റിക്കാടുകള്‍ക്കിടയിലൂടെ പുറത്തെത്തിച്ച് ആംബുലന്‍സിലേക്കു മാറ്റി.

കാലില്‍ മുറിവേറ്റതിനാലും മലിനമായ വെള്ളം കുടിച്ചതു കൊണ്ടും മുന്‍കരുതല്‍ എന്ന നിലയില്‍ കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുളത്തിലെ വെള്ളം കുടിച്ചാണ് കുട്ടി നാലു ദിവസത്തോളം ജീവന്‍ നിലനിര്‍ത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇത് വലിയ അത്ഭുതമാണെന്ന് പിതാവ് എല്‍ഫലാക്ക് മാധ്യമങ്ങളോടു പറഞ്ഞു. അവനെ ഉറുമ്പുകള്‍ കടിച്ചിട്ടുണ്ട്. അവന്‍ വീണിട്ടുണ്ട്. നാലു ദിവസത്തോളം അതേ ഡയപ്പര്‍ ധരിച്ച് തൊലി പൊട്ടിയിട്ടുണ്ട്. അതിനെല്ലാം ഉപരി അവന്‍ ജീവനോടെയുണ്ടെന്നത് ഞങ്ങള്‍ക്കു നല്‍കിയ ആശ്വാസം വാക്കുകളില്‍ വിവരിക്കാനാവില്ല. നാലു ദിവസമായി ഞങ്ങള്‍ ഉറക്കമില്ലാതെ കുറ്റിക്കാട്ടില്‍ അവനെ തേടി അലയുകയായിരുന്നു. അത്രയും അപകടകരമായ ഒരു സാഹചര്യത്തില്‍ അകപ്പെട്ടിട്ടും അവന്‍ ആരോഗ്യത്തോടെയിരിക്കുന്നു-നിറഞ്ഞ കണ്ണുകളോടെ എല്‍ഫലാക്ക് പറഞ്ഞു.

അവന്‍ അമ്മയുടെ അരികില്‍നിന്നു മാറാതെ നില്‍ക്കുകയാണ്. അമ്മയുടെ പേര് കേട്ടയുടനെ കണ്ണുതുറന്ന് അമ്മയെ നോക്കി. പിന്നീട് ഉറങ്ങി. മുന്‍പ് തിരച്ചില്‍ നടത്തിയ പ്രദേശത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം കുട്ടിയെ എങ്ങനെ വീട്ടില്‍നിന്നു കാണാതായതെന്നു പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

കുട്ടിയ ജീവനോടെ കണ്ടെത്തിയത് വലിയ ആശ്വാസമാണെന്ന് ഹണ്ടര്‍വാലി പോലീസ് ഡിസ്ട്രിക്റ്റ് കമാന്‍ഡര്‍ സൂപ്രണ്ട് ട്രേസി ചാപ്മാന്‍ പറഞ്ഞു.കുട്ടിയെ കണ്ടെത്തിയതോടെ വളരെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷ്യം വഹിച്ചത്. വാര്‍ത്ത അറിഞ്ഞയുടന്‍ വീടിനു പുറത്ത് കുടുംബാംഗങ്ങള്‍ പരസ്പരം ആലിംഗനം ചെയ്യുകയും നൃത്തം ചവിട്ടുകയും ചെയ്തു.

കുഞ്ഞു സര്‍വൈവര്‍ എന്നാണ് പാരാമെഡിക് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം അംഗം ജെറി പൈക്ക് വിശേഷിപ്പിച്ചത്.ഹെലികോപ്റ്റര്‍, പോലീസ് ബൈക്കുകള്‍, ഡോഗ് യൂണിറ്റ്, മുങ്ങല്‍ വിദഗ്ധര്‍, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്, റൂറല്‍ ഫയര്‍ സര്‍വീസ് എന്നിവ ഏകോപിച്ചുകൊണ്ടുള്ള തെരച്ചിലാണ് നടത്തുന്നത്.കാല്‍നടയായും ബൈക്കുകളിലും കുതിരപ്പുറത്തും കാറുകളിലുമായി 150 ലധികം പേരടങ്ങുന്ന സംഘമാണ് കുറ്റിക്കാടുകളിലും മറ്റുമായി നാലു ദിവസം തെരച്ചില്‍ നടത്തിയത്.

ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. സംഭവത്തെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അപലപിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ആശയങ്ങള്‍ പിന്തുടരുന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയ്ക്കുശേഷം ഓക്‌ലാന്‍ഡിലെ കൗണ്ട് ഡൗണ്‍ ലിന്‍മാളിലാണ് ആക്രമണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വച്ചിരുന്ന കത്തി എടുത്ത് അക്രമി അവിടെ എത്തിയവരെ കുത്തുകയായിരുന്നു. പരുക്കേറ്റ ആറു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നും ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചു.

ആക്രമണത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് പത്തോളം വാഹനങ്ങളില്‍ എത്തിയ പോലീസ് ഇയാളെ അറുപതു സെക്കന്‍ഡോളം വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഇയാള്‍ മരിച്ചു. അഞ്ചോളം ആംബുലന്‍സുകളും അടിയന്തര സേവന വിഭാഗവും എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.

2011-ല്‍ ന്യൂസിലന്‍ഡിലെത്തിയ ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഐഎസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ 2016 മുതല്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ച ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളയാകുന്നത്. പല തവണ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുന്നു.സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓക്ലന്‍ഡില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ തിരക്ക് കുറവായിരുന്നു.

ന്യൂസിലന്‍ഡിന്റെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ഭീകരാക്രമണമാണിത്. 2019 മാര്‍ച്ച് 15-ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മോസ്‌കില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 50 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളികള്‍ക്ക് ലഭിച്ച അപ്രതീക്ഷിത ഓണ സമ്മാനമായി പടിഞ്ഞാറൻ ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവന്റെ ഓണാശംസകള്‍

‘ഇന്ത്യയില്‍ തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന സംസ്ഥാനമായ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും പാരമ്പര്യവും അതിനെ മറ്റുള്ളവരില്‍ നിന്നും അതുല്യമാക്കുന്നു. ഈ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വലിയ ആഘോഷമാണ് ഓണം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികള്‍ ഓണം സമൃദ്ധമായി ആഘോഷിക്കുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നു’ – മാര്‍ക്ക് മക്‌ഗൊവന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സാംസ്‌കാരിക വൈവിദ്യമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ മുഖമുദ്ര. അതില്‍ മലയാളികളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് മലയാളികള്‍ നമ്മുടെ സംസ്ഥാനത്തിന് നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണ്.

കോവിഡ് മഹാമാരിയുടെ കാലത്ത് ആതുര സേവന രംഗത്ത് മലയാളികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മഹാമാരിയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയ മലയാളി സമൂഹത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷനായ മാവായുടെ (മലയാളി അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ) കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും പ്രീമിയര്‍ പ്രശംസിച്ചു. മലയാളത്തില്‍ നന്ദിയും അര്‍പ്പിച്ചുകൊണ്ടാണ് മക്‌ഗൊവന്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.

ലോക സംഗീത ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് മലയാളിയായ ജാനകി ഈശ്വര്‍. ഓസ്ട്രേലിയലെ ‘ദി വോയ്സ്’ എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിലെ അവിശ്വസനീയമായ പ്രകടനമാണ് ജാനകിയെ പ്രശസ്തയാക്കിയത്. കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് പന്ത്രണ്ടു വയസ്സുകാരിയായ ജാനകി.

സംഗീതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ കുടുംബത്തിലാണ് ജാനകി ജനിച്ചത്. അധികവും ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന ജാനകി നന്നേ ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട് ജാനകി. ഈയടുത്ത് ‘ക്ലൗണ്‍’ എന്ന പേരില്‍ തന്റെ ആദ്യ സ്വതന്ത്രഗാനവും പുറത്തിറക്കി ഈ കൊച്ചുമിടുക്കി.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ ജാനകി സ്വന്തം യൂട്യൂബ് ചാനല്‍ വഴി ലോകത്തിന് മുന്നില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്ക് തുടങ്ങിയ ഗ്ളോബല്‍ സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമുകളിലും ജാനകിയുടെ സംഗീതം ആസ്വദിക്കാനാവും.

ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ കുട്ടികളുടെ പാര്‍ക്കില്‍ ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. ആക്രമിക്കാനെത്തിയ മാഗ്‌പൈ എന്ന പക്ഷിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മ കാല്‍ വഴുതി വീണത്.പക്ഷിയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ കാല്‍ വഴുതി വീണു കൈയിലിരുന്ന കുഞ്ഞിന് ദാരുണാന്ത്യം. വീഴ്ച്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ക്വീന്‍സ് ലാന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഹോളണ്ട് പാര്‍ക്ക് വെസ്റ്റിലെ ഗ്ലിന്‍ഡെമാന്‍ പാര്‍ക്കില്‍നിന്ന് നിരവധി പക്ഷികളെ ബ്രിസ്‌ബേന്‍ സിറ്റി കൗണ്‍സില്‍ തൊഴിലാളികള്‍ നീക്കം ചെയ്തതിന് ശേഷമാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. മാഗ്‌പൈ പക്ഷികളുടെ ആക്രമണം സംബന്ധിച്ച് നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദേശത്തു സ്ഥാപിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ എല്ലാ ഭാഗത്തും സാധാരണയായി കാണുന്ന പക്ഷിയാണ് മാഗ്പൈകള്‍. പാര്‍ക്കുകളിലും മൈതാനങ്ങളിലും ഉള്‍പ്പെടെയുള്ള മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഈ പക്ഷികള്‍ ധാരാളമായുണ്ട്. സ്വതവേ പ്രശനക്കാരല്ലാത്ത ഇവര്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ആക്രമണകാരികളാകുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ആറു മുതല്‍ എട്ട് ആഴ്ച്ച കാലയളവിലായാണ് ഇവയുടെ കൂടുകൂട്ടലും മുട്ടയിടീലും കുഞ്ഞുങ്ങളെ വിരിയിക്കലും. കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ് പക്ഷിയുടെ ആക്രമണത്തിന് സ്ഥിരം ഇരയാകുന്നത്.

ഇവയുടെ പ്രജനനകാലത്ത് കാല്‍നടയാത്രക്കാരും, സൈക്കിള്‍ സവാരിക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. കൂടിന്റെ 50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെയുള്ള പ്രദേശങ്ങളിലാണ് സാധരണയായി ആണ്‍പക്ഷികള്‍ ആക്രമണം അഴിച്ചു വിടുക. കൂടിനെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ ആക്രമണങ്ങള്‍.

മികച്ച പാട്ടുകാരും അനുകരണ കലയില്‍ അതിവിദഗ്ധരുമാണ് മാഗ്പൈ പക്ഷികള്‍. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികളിലൊന്നായാണ് മാഗ്‌പൈയെ കണക്കാക്കുന്നത്. 35-ലധികം പക്ഷികളുടെ ശബ്ദവും അതിനു പുറമേ പട്ടിയുടെയും കുതിരയുടെയും മനുഷ്യന്റെ വരെ സ്വരവും ഇവയ്ക്ക് അനുകരിക്കാന്‍ സാധിക്കും.

RECENT POSTS
Copyright © . All rights reserved