Crime

അമ്മയുടെ കറിൽ നിന്ന് ഇറങ്ങി സ്‌കൂൾ ബസിൽ കയറാൻ റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കിഷോർ – ലിസി ദമ്പതികളുടെ മകൾ നന്ദിതയാണ് മരിച്ചത്.കണ്ണൂരിൽ ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്.

കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു നന്ദിത. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. സ്‌കൂൾ ബസിൽ കയറാൻ രാവിലെ അമ്മയ്‌ക്കൊപ്പം കാറിൽ വന്ന വിദ്യാർഥിനി റെയിൽവെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറിൽനിന്ന് ഇറങ്ങി റെയിൽവെ ട്രാക്ക് മുറിച്ച് കടന്നു. ഈ സമയം, ബാഗ് തീവണ്ടിയിൽ കുരുങ്ങി, ഇതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്.

സ്‌കൂൾ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുകയായിരുന്നു അപകടം. അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്. നാട്ടുകാർ ഉടൻതന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ ഭർത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.

കിളിമാനൂരിൽ വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ച മൂന്ന് പൊലീസുകാർ അറസ്റ്റിൽ.പൊലീസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് റെയിൽവേ ജിവനക്കാരനായ യുവാവിനെ മർദ്ദിച്ചത്. പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് പരാതിക്കാരനായ രജീഷ് പറഞ്ഞു.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പൊലീസുകാർ മൂത്രമൊഴിച്ചു. ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു. വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചു.

പൊലീസ് കേസെടുക്കാൻ ആദ്യം വിസമ്മതിച്ചെന്നും ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായെന്നും പരാതിക്കാരനായ രജീഷ്. ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാർ മദ്യപിച്ചിരുന്നെന്നും പരാതി

ചങ്ങനാശ്ശേരി ട്രാഫിക് പൊലീസിലെ നിവാസ്, ട്രാഫിക് പൊലീസിലെ ഡ്രൈവർ പ്രശാന്ത് പി.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിബിൻ എന്നിവരെ മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്ത കിളിമാനൂർ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മെഡിക്കൽ പരിശോധന നടത്തിയെന്നും ഫലം കിട്ടിയാലേ പ്രതികൾ മദ്യപിച്ചിരുന്നോയെന്ന് പറയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.

അമേരിക്കയിലെ ജയിലിൽ നടന്ന വിചിത്രമായ സംഭവത്തെ തുടർന്ന് തടവുകാരിയെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സഹതടവുകാരികൾ ഗർഭിണിയായതിനെ തുടർന്ന് ട്രാൻസ് വനിതയായ തടവുകാരിയെയാണ് പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റിയത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. സ്ത്രീ തടവുകാർക്കായുള്ള എഡ്ന മഹൻ കറക്ഷൻ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് രണ്ടു സഹതടവുകാരായ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത്. വളർത്തുപിതാവിനെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇവർ.

18 മുതൽ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാർ മാത്രമുള്ള സെല്ലിൽ താമസിപ്പിച്ചിരുന്ന 27 വയസ്സുള്ള ഡെമി മൈനർ ട്രാൻസ് വനിതയെയാണ് മാറ്റിയത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഡെമി രണ്ട് സ്ത്രീ തടവുകാരുമായി പരസ്പര സമ്മതത്തോടെ സെല്ലിൽ വെച്ച് ലൈംഗിക ബന്ധം പുലർത്തിയെന്നും ഇരുവരും ഗർഭിണിയായെന്നുമാണ് പരാതി. തുടർന്ന് ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്കാണ് ഡെമിയെ മാറ്റിയത്. പുരുഷ തടുവകാർ മാത്രമാണ് ഇവിടെയുള്ളത്.

ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റിൽ ഡെമി മൈനർ കുറ്റം സമ്മതിച്ചു. സഹതടവുകാരികളുമായി ലൈംഗിക ബന്ധം പതിവായിരുന്നെന്നും ഇതിനിടെയാണ്, ഇരുവരും കഴിഞ്ഞ വർഷം ഗർഭിണികളായതെന്നുമാണ് കുറ്റസമ്മതം. ഇതിനെ തുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്.

എന്നാൽ പുരുഷന്മാരുടെ തടവറയിൽ തനിക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടക്കാനിടയുണ്ടെന്നും പുരുഷന്മാരുടെ തടവറയിൽ നിന്ന് സ്ത്രീകളുടെ ജയിലിലേക്ക് തന്നെ മാറ്റണമെന്നുമാണ് ഡെമി ആവശ്യപ്പെടുന്നത്.

തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി ജീവനൊടുക്കി. വെട്ടിക്കാട്ടുമുക്ക് കുഴിയം തടത്തിൽ പൗലോസ് മാത്യുവിന്റെ മകൾ ജീൻസി ആണ് മരിച്ചത്. 17 വയസായിരുന്നു. വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളിൽ നിന്നാണ് മൂവാറ്റുപുഴയാറിലേക്ക് ജീൻസി ചാടി ജീവൻ കളഞ്ഞത്. കഴിഞ്ഞ അർധരാത്രി 12.30 നാണ് സംഭവം.

തിരുവനന്തപുരം നവോദയ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരും അറിയാതെ വീടിന് പുറത്തേയ്ക്ക് പോയത്. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടോ ഡ്രൈവർ കണ്ടു.

തുടർന്ന് കടുത്തുരുത്തി അഗ്‌നിരക്ഷാ സേനയിൽ നിന്നുള്ള സംഘം എത്തി തിരച്ചിലിൽ നടത്തി മൃതദേഹം പുലർച്ചെ രണ്ടരയോടെ കണ്ടെത്തി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി. മാതാവ്: മോളി പൗലോസ്. സഹോദരങ്ങൾ: ജിൻസ്, ജിനു.

കൊച്ചി വരാപ്പുഴ സ്വദേശി ശിവകുമാര്‍ വിശ്വനാഥനെയും‍, തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവില്‍ ഗ്രിഗറി ബ്രൂസിനെയും കൊലപ്പെടുത്തി വനമേഖലയിലെ ക്വാറിയില്‍ തള്ളിയിട്ടു മൂന്നു ദിവസം പിന്നിടുകയാണ്. ഇരുവരും താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ സേലം മേട്ടൂര്‍ സ്വദേശിയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണു നിലവില്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. സേലം എ.വി.ആര്‍. സര്‍ക്കിളിലെ ശരവണ ഡീലക്സ് എന്ന ഹോട്ടലില്‍ നാലുദിവസം ഇവര്‍ തങ്ങിയതായി കണ്ടെത്തി.

നിരവധി പേര്‍ ഇരുവരെയും കാണാന്‍ ഹോട്ടലില്‍ വന്നിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. ഒന്നില്‍കൂടുതല്‍ പേര്‍ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തു. ഇവരെയെല്ലാം തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.കാറില്‍ നിന്നു ലഭിച്ച ഫോണുകളില്‍ നിന്നാണ് അക്രമി സംഘത്തിലെ പ്രധാനി മലയാളിയാണന്ന സൂചന പൊലീസിനു കിട്ടിയത്.

കൊച്ചിയിലെെത്തിയ തമിഴ്നാട് പൊലീസ് സംഘം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും. അതേ സമയം കൃത്യമായ ആസൂത്രണത്തോടെയാണ് ഇരട്ടകൊലപാതകമെന്നു സ്ഥിരീകരിച്ചു. മറ്റൊരു സ്ഥലത്തുവച്ചു കൊലപ്പെടുത്തിയതിനു ശേഷം രക്തക്കറകള്‍ തുടച്ചു വൃത്തിയാക്കി കിടക്കവിരിയില്‍ പൊതിഞ്ഞാണു ധര്‍മ്മപുരിയിലെ വനമേഖലയിലെ ക്വാറിയില്‍ ഉപേക്ഷിച്ചത്. യാത്രക്കിടയില്‍ വിശ്രമിക്കാനായി വാഹനം ഒതുക്കിയതാണെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ കാറ് ദേശീയപതയ്ക്ക് അരികില്‍ ഉപേക്ഷിച്ചു. ഫോണുകളും താക്കോലും കാറില്‍ ഉപേക്ഷിച്ചതും തെറ്റിധരിപ്പിക്കാനാണന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്ലേരി സ്വദേശി സജീവൻ (42) ആണ് മരിച്ചത്. സജീവനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ സജീവനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

സ്റ്റേഷനിലിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സജീവൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അതുകേൾക്കാതെ പൊലീസ് മർദ്ദിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ‌‌സിഗ്നൽ കടക്കുന്നതിനിടെ സജീവൻ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്നാണ് വടകര പൊലീസ് ഇന്നലെ രാത്രി സജീവനെ കസ്റ്റ‍ഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലിക്കെ സജീവൻ കുഴഞ്ഞുവീണു.

പുലർച്ചെ 2.30ന് സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവർമാർ ആംബുലൻസ് വിളിച്ച് വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു. എന്നാൽ, കസ്റ്റഡിയിലിരിക്കെ അല്ല സജീവൻ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും അതിനുശേഷം കുഴഞ്ഞുവീണതാകുമെന്നും പൊലീസ് പറഞ്ഞു. സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

തൃശ്ശൂരിൽ മത്സരയോട്ടം നടത്തിയ ആഡംബര വാഹനങ്ങളിലൊന്ന് ടാക്‌സിലേയ്ക്ക് ഇടിച്ചു കയറി ഒരു മരണം. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാറിലേയ്ക്കാണ് ഥാർ ഇടിച്ചുകയറിയത്. പാടൂക്കാട് രമ്യ നിവാസിൽ 67കാരനായ രവിശങ്കർ ആണ് അപകടത്തിൽ മരിച്ചത്.

കാറിലുണ്ടായിരുന്ന രവിശങ്കറിന്റെ ഭാര്യ മായ (61), മകൾ വിദ്യ (35), പേരക്കുട്ടി നാലു വയസ്സുകാരി ഗായത്രി, കാർ ഡ്രൈവർ ഇരവിമംഗലം മൂർക്കാട്ടിൽ രാജൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ വിദ്യയുടെയും മായയുടെയും പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

കൊട്ടേക്കാട് സെന്ററിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. ഥാർ, ബി.എം.ഡബ്ള്യു. വാഹനങ്ങളാണ് മത്സരിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. എതിർദിശയിൽ നിന്നുവന്ന ഥാർ കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിന് പിന്നാലെ ബി.എം.ഡബ്ള്യു കാറും നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തൃശ്ശൂർ അയ്യന്തോൾ സ്വദേശി ഷെറിൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈദ്യപരിശോധനക്ക് വിധേയനാക്കിയതിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടിൽ ഹോക്കി താരം ശ്യാമിലി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ഭർത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഡയറിയിൽ എഴുതി വച്ചശേഷമാണ് ഏപ്രിൽ 25നു വൈകിട്ട് ശ്യാമിലി ഫാനിൽ തൂങ്ങി മരിക്കുന്നത്. ആഴ്ചകൾക്കു ശേഷം കണ്ടെടുത്ത ഡയറി ബന്ധുക്കൾ പൊലീസിനു കൈമാറിയിട്ടുണ്ട്.

‘എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെടുകയും എന്നെ നിർബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിർബന്ധിച്ചു കള്ള്, ബീയർ, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാൻ തുടങ്ങി. സെക്സ് വിഡിയോ കാണാൻ നിർബന്ധിക്കും. വൃത്തികേടുകൾ പറയിപ്പിക്കും. ഞാൻ സാധാരണ നിലയിലാകുമ്പോൾ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.’ – ഇംഗ്ലിഷും മലയാളവും കലർത്തി സ്വന്തം കൈപ്പടയിൽ ശ്യാമിലി എഴുതിയ 18 ലേറെ പേജുകളിൽ ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നുമുണ്ടായ പീഡനങ്ങൾ വിശദമായി പറയുന്നുണ്ട്. തന്റെ പേരിൽ ഫെയ്സ്ബുക് പേജുണ്ടാക്കി പല പെൺകുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പിൽ പറയുന്നു.

മേയ് മാസത്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മൽസരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്. മരണം. ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭർതൃവീട്ടിലും പിന്നീടു സ്വന്തം വീട്ടിൽ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കൾ പറയുന്നു.

മരിക്കുന്നതിന് ഒരു മാസം മുമ്പ് എഴുതിയതാണ് ‍ഡയറിയിലുള്ള പല കാര്യങ്ങളുമെന്ന് ശ്യാമിലിയുടെ സഹോദരി ഷാമിക പറയുന്നു. ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണർക്കു പരാതി നൽകിയിട്ടുണ്ട്. സഞ്ജു രാജ്യം വിടാൻ സാധ്യതയുണ്ടെന്നിരിക്കെ പാസ്പോർട് പൊലീസ് തിരികെ നൽകി. സഹോദരി മരിക്കുമ്പോൾ ഇയാൾ നാട്ടിൽ ഇല്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്നാണു പൊലീസ് പറഞ്ഞിരിക്കുന്നത്.

നാലു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനം നൽകണം എന്ന് ആവശ്യപ്പെട്ടു നിർബന്ധിച്ചു. ഗർഭിണിയായിരിക്കെ സ്കൂട്ടറിൽ തിരുവല്ല വരെ കൊണ്ടു പോയത് ഗർഭഛിദ്രത്തിനു കാരണമായി. ഭർതൃവീട്ടിൽ ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ശാരീരികമായി മർദിക്കുകയും ചെയ്യുമായിരുന്നു. കൂട്ടുകാർക്കൊപ്പം യാത്ര പോകാൻ നിർബന്ധിച്ചിരുന്ന വിവരം പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിനു നിർബന്ധിക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഡയറിയിൽ നിന്നാണ് അറിഞ്ഞതെന്നും ഷാമിക പറയുന്നു.

ജാർഖണ്ഡിൽ വനിതാ പോലീസ് ഇൻസ്‌പെക്ടറെ വാഹനമിടിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തി. തുപുദാന പോലീസ് ഔട്ട്പോസ്റ്റ് ഇൻ-ചാർജും സബ് ഇൻസ്പെക്ടറുമായ സന്ധ്യ തോപ്നോയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. റാഞ്ചിയിൽ വാഹന പരിശോധനയ്ക്കിടെയാണ് ദാരുണമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്.

സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പിക്കപ്പ് വാൻ വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് എസ്.ഐ.യും സംഘവും വാഹന പരിശോധന നടത്തിയിരുന്നത്. പോലീസുകാർ ആവശ്യപ്പെട്ടിട്ടും പിക്കപ്പ് വാഹനം നിർത്തിയില്ല. ഇതോടെ എസ്.ഐ.യായ സന്ധ്യ വാഹനം തടഞ്ഞുനിർത്താൻ ശ്രമിക്കുകയും പിക്കപ്പ് വാൻ ഇവരെ ഇടിച്ചു

തെറിപ്പിക്കുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ എസ്.ഐ. സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇൻസ്പെക്ടറെ കൊലപ്പെടുത്താൻ ഉപയോഗിച്ച പിക്കപ്പ് വാഹനം പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതേസമയം, വാഹനത്തിന്റെ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് പിടികൂടിയതായി റാഞ്ചി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സന്ധ്യ 2018-ലാണ് പോലീസ് സേനയിൽ ചേർന്നത്.

ഭർത്താവിന്റെ പരസ്ത്രീ ബന്ധവും പീഡനവും കാരണം നജ്‌ല പിഞ്ചുമക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്യുന്നത് പോലീസുകാരനായ ഭർത്താവ് റെനീസ് തത്സമയം കണ്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ നടന്ന കൂട്ട ആത്മഹത്യ നാടിനെ ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിലെ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് മൊബൈലിൽ തത്സമയം കണ്ടതായാണ് പോലീസ് നൽകുന്ന സൂചന. ഭാര്യ നജ്‌ല ആത്മഹത്യ ചെയ്ത മുറിയിൽ റെനീസ് രഹസ്യമായി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.

മേയ് ഒൻപതിനാണ് റെനീസിന്റെ ഭാര്യ നജ്ലയെ ആലപ്പുഴ ഏആർ ക്യാമ്പ് പോലീസ് ക്വർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവും പോലീസുകാരനുമായ റെനീസിന്റെ നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനവും പരസ്ത്രീ ബന്ധവുമാണ് നജ്‌ലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പിന്നീട് റെനീസും കാമുകിയായ ബന്ധു ഷഹാനയും പിടിയിലായിരുന്നു. തുടർന്ന് നടത്തി അന്വേഷണ വേളയിലാണ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം റെനീസ് മൊബൈലിലൂടെ തത്സമയം കണ്ടിരിക്കാമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. മൊബൈലുമായി ബന്ധിപ്പിച്ച സിസിടിവി ആത്മഹത്യ നടന്ന മുറിയിൽ ഉണ്ടായിരുന്നു. ഭാര്യ അറിയാതെ റെനീസ് വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ കണ്ടിരിക്കാമെന്നാണ് പോലീസ് നൽകുന്ന സൂചന.

സംഭവ ദിവസം വൈകീട്ട് റെനീസിന്റെ കാമുകിയായ ഷഹാന ക്വാർട്ടേഴ്സിൽ എത്തി ഭീഷണി മുഴക്കിയിരുന്നു. റെനീസിന്റെ നിർദേശപ്രകാരമാണ് ഷഹാന എത്തിയതെന്നാണ് വിവരം. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാർട്ടേഴ്സിൽ താമസിപ്പിക്കാൻ അനുവദിക്കണമെന്നും ഇവിടെ നിന്നും ഇറങ്ങിത്തരണമെന്നും അല്ലെങ്കിൽ ഇറക്കിവിടുമെന്നും ഷഹാന ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഷഹാനയും നജ്ലയും തമ്മിൽ വഴക്കിടുകയും ചെയ്തിരുന്നു. പിന്നീട് രാത്രിയോടെയാണ് നജ്ല കുട്ടികളെ കൊലപ്പെടുത്തി ആേത്മഹത്യ ചെയ്തത്.

ഈസമയം ആലപ്പുഴ മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിൽ നൈറ്റ് ഷിഫ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു റെനീസ്. പിറ്റേന്ന് രാവിലെ റെനീസ് വീട്ടിലെത്തിയപ്പോഴാണ് പുറംലോകം ആത്മഹത്യയെ കുറിച്ച് അറിഞ്ഞത്. എന്നാൽ, ക്വാർട്ടേഴ്സിൽ നടന്ന സംഭവങ്ങൾ റെനീസ് തത്സമയം മൊബൈലിലൂടെ കണ്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

ദൃശ്യങ്ങൾ വീണ്ടെടുക്കാൻ തൃപ്പൂണിത്തുറയിലെ ഫോറൻസിക് ലാബിനെയാണ് പോലീസ് സമീപിച്ചിരിക്കുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഈ മാസം അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം.

RECENT POSTS
Copyright © . All rights reserved